കൊല്ലം: ഇഞ്ചവിളയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആഫ്റ്റര്‍കെയര്‍ ഹോം ഉദ്യോഗസ്ഥരുടെയും അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്തല്‍ തുടരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.
പരിചരണം ലഭിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ഇരുവരെയും ആഫ്റ്റര്‍കെയര്‍ ഹോമിലേക്ക് അയച്ചത്. എന്നാല്‍ ഇവിടെ എത്തിയ ഇവര്‍ വീട്ടിലേക്ക് പോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടു. എന്നാല്‍ നിയമപരമായ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ ഇവരെ വീട്ടിലേക്ക് വിടാന്‍ പാടുള്ളുവെന്നതിനാല്‍ ഇവരുടെ ആവശ്യം അധികൃതര്‍ തള്ളുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാകാം ആത്മഹത്യയെന്നാണ് കരുതുന്നതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കുട്ടികള്‍ ആഫ്റ്റര്കെയര്ഹോമില് സുരക്ഷിതരായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിലുണ്ടെന്നും അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്ദ്ദനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: