സിപിഐ എംഎല്‍എ ഗീതാ ഗോപിയുടെ മകള്‍ക്ക് സ്ത്രീധനമായി 200 പവന് സ്വര്‍ണ്ണാഭരണങ്ങള്‍, 25 ലക്ഷം രൂപയ്ക്കുമേല്‍ വിലവരുന്ന ഇന്നോവ കാര്‍ എന്നിവ നല്‍കിയെന്നത് വിവാദമായിരിക്കുകയാണല്ലോ. ആഭരണങ്ങളുടെ വിലമാത്രം ഏകദേശം 40 ലക്ഷം രൂപ കണക്കാക്കാം. നിര്‍ദ്ധനരും ധനവരുമാനം തീരെ കുറഞ്ഞവരുമായ ലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്ന കാലത്താണ്, ജനസേവികയായ നിയമസഭാ സമാജിക ഇത്തരത്തിലുള്ള അത്യാര്‍ഭാടം മകളുടെ വിവാഹ വേളയില്‍ കാണിക്കുന്നത്.
‘സിദ്ധാബാദ്, സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ്’ എന്ന് മെഹബൂബ് 1960 കളുടെ ആദ്യകാലത്ത് പാടിയ ചലച്ചിത്ര ഗാനം ഓര്‍മ്മയിലെത്തി, ഗീതാഗോപിയുടെ അത്യാര്‍ഭാട രീതി അറിഞ്ഞപ്പോള്‍. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ചത് ഉചിത തീരുമാനമാണ്. അത് ഉണ്ടാകുമോയെന്നറിയാന്‍ കാത്തിരിക്കാം.
ഇക്കാലത്ത് ഉപനയന ചടങ്ങും ആര്‍ഭാടമല്ല, അത്യാര്‍ഭാടമായി മാറിവരുന്നത് ഇതെഴുതുന്നയാള്‍ കണ്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഇത്തരമൊരു ചടങ്ങിനുശേഷം ഉണ്ണാനിരുന്ന അഞ്ഞൂറില്‍പ്പരം ക്ഷണിതാക്കള്‍ക്ക് ആഡംപരപൂര്ണ്ണമായ വേഷത്തില്‍ ബ്രഹ്മചാരിനില്ക്കുന്ന ഓരോ കാര്‍ഡും ബ്രഹ്മചാരിയുടെ പിതാമഹന് വിതരണം ചെയ്തു. ആ കാര്‍ഡില്‍ ബ്രഹ്മചാരിയുടെ പേര് ഇംഗ്ലീഷില്‍ അച്ചടിച്ചിരുന്നു.
കാര്‍ഡില്‍ രണ്ടുവശത്തും ഫോട്ടോയുമുണ്ടായിരുന്നു. ഊണുകഴിച്ചു തീരുന്നതിനുമുമ്പ് ഊണുകഴിക്കുന്ന ഓരോരുത്തര്‍ക്കും നല്ല വിലവരുന്ന സിബ്ബുള്ള പ്ളാസ്റ്റിക് സഞ്ചിയിലാക്കിയായിരുന്നു മധുരപലഹാരം കൊടുത്തത്. ഈ അത്യാഡംബരങ്ങള്ക്ക് എന്തുമാത്രം തുക ചിലവാക്കേണ്ടി വന്നിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതാണ്. ഈ ധാരാളിത്തത്തില്‍ വളരുന്ന ബ്രഹ്മചാരികള്‍ ഏതുരീതിയില്‍ അത്യാര്ഭാടകരായി ജീവിക്കുമെന്ന് ഊഹിക്കുവാന്‍ യാതൊരു പ്രയാസവുമുണ്ടാകുകയില്ല. ഈ ധനമുണ്ടെങ്കില്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുവാന് പിന്നീട് കഷ്ടപ്പെടേണ്ടതില്ലല്ലോ എന്നിവര്‍ മനസ്സിലാക്കണം.
വാ. ലക്ഷ്മണ പ്രഭു,
ആശീര്‍വാദ്, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: