ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റേതെന്ന പേരില്‍ ഒരു കുറ്റസമ്മത മൊഴിയും സംഭാഷണ ശബ്ദരേഖയും പടച്ചുണ്ടാക്കി കൊച്ചി സിബിഐ കോടതിയില്‍ സിപിഎം ഹാജരാക്കിയത് അത്യന്തം ആപത്കരവും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്നതുമാണ്. ഫസല്‍ വധക്കേസില്‍ താനുള്‍പ്പെടെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍ എന്നതാണ് ഇതില്‍ ഉള്ളതെന്നറിയുന്നു.
നിയമദൃഷ്ട്യാ നില നില്‍ക്കാത്തതും അനുവദിക്കാന്‍ പാടില്ലാത്തതുമായ ശ്രമമാണ് ഇതുവഴി കേരള ഭരണകൂടവും സിപിഎമ്മും നടത്തിയിട്ടുള്ളത്. സിപിഎമ്മില്‍ നിന്ന് കൂറുമാറി എസ്ഡിപിഐക്കാരനും ‘തേജസ്’ പത്രത്തിന്റെ ഏജന്റുമായി മാറിയ മുഹമ്മദ് ഫസലിനെയാണ് സിപിഎമ്മുകാര്‍ 2006 ഒക്ടോബര്‍ 22 ന് വെളുപ്പിന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കടുത്തുവെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.
മുസ്ലിം പെരുന്നാളിന്റെ തലേദിവസം പുലര്‍ച്ചെയാണ് ഈ മുസ്ലിം യുവാവിനെ വകവരുത്തയത്. കൃത്യത്തിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ വച്ചുകെട്ടാനായി ഒരു ത്രിശൂലം സംഭവസ്ഥലത്ത് ഇടുകയും ചെയ്തിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും സിപിഎം നേതാക്കളും ഓടിയെത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ക്രൂരകൃത്യമെന്ന നിലയില്‍ വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടിരുന്നു. റംദാന്‍ ഇരുപത്തിയെട്ടാം ദിനത്തില്‍ നടത്തിയ ആര്‍എസ്എസ് കൊല എന്ന നിലയില്‍ ജനങ്ങളെ ധരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്.
എന്നാല്‍ സംഭവസ്ഥലത്തിനടുത്ത് കാണപ്പെട്ട രക്തംപുരണ്ട കൈപ്പത്തിയടയാളം സിപിഎം പ്രവര്‍ത്തകനായ പ്രതിയുടെതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസ്സിലെ യാഥാര്‍ത്ഥ്യം കണ്ടെത്തിയ പോലീസ് ഓഫീസറെ വരുതിയിലാക്കാന്‍ സിപിഎമ്മും ആഭ്യന്തര മന്ത്രിയും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതിനെതുടര്‍ന്ന് ഡിവൈഎഫ്ഐ നടത്തിയ കള്ളക്കളിയുടെ ഭാഗമായി പ്രസ്തുത പോലീസ് ഓഫീസറെ കോടിയേരി ഭരണകൂടം സസ്പെന്റ് ചെയ്യുകയുണ്ടായി. പ്രസ്തുത ക്രിമിനല്‍ കേസ് അച്യുതാനന്ദന് നേതൃത്വം നല്കിയ ഭരണകൂടത്തെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് കേരള ഹൈക്കോടതി റദ്ദുചെയ്യുകയാണുണ്ടായത്.
ചുരുക്കത്തില്‍ കോടിയേരിയുടെ പോലീസ് തന്നെ കേസ് സിപിഎമ്മുകാര്‍ നടത്തിയ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ ഇടയാവുകയാണുണ്ടായത്. പക്ഷേ കേസിനെയും തെളിവുകളേയും ദുര്‍ബലമാക്കാന്‍ സിപിഎം എന്ന ഭരണകക്ഷി തലങ്ങുംവിലങ്ങും ശ്രമിക്കുന്നതു കണ്ട്, കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയും മറ്റും സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. കേരള ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിട്ടത്. അക്കാലത്ത് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരുമാണ് ഭരിച്ചിരുന്നത്. വ്യക്തമായ തെളിവുകളുടെയും കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയും കണ്ടെത്തി നിഗമനങ്ങള്‍ രേഖപ്പെടുത്തിയാണ് ഹൈക്കോടതി വിധിന്യായം പുറപ്പെടുവിച്ചത്. സുപ്രീം കോടതിയും ഇത് ശരിവച്ചിരുന്നു.
ഈ കേസില്‍ പ്രതികള്‍ക്ക് ജാമ്യം പെട്ടെന്ന് നല്കാന് കഴിയാത്തവിധം ശക്തമായ പ്രാഥമിക തെളിവുകളാണ് ഹൈക്കോടതിയും സുപ്രിംകോടതിയും കണ്ടെത്തിയത്.
വളരെ കാലത്തിനുശേഷം ഉപാധികളോടെ ജാമ്യം നല്കിയപ്പോഴും ജില്ലയില്‍ മുഖ്യപ്രതികളെ കടക്കാന്‍ കോടതികള്‍ സമ്മതിച്ചിരുന്നില്ല. കേസ്സന്വേഷണം പൂര്‍ത്തിയാക്കിയ സിബിഐ കുറ്റപത്രം സിബിഐ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള കേസ്സാണിത്. പ്രതികള്‍ക്കെതിരായി വ്യക്തമായ തെളിവുള്ള സാഹചര്യം അംഗീകരിച്ചുകൊണ്ടാണ് സിപിഎം ഈ കേസ്സിലുള്‍പ്പെട്ട അതിന്റെ തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടും തലശ്ശേരി നഗരസഭാ അധ്യക്ഷനോടും സ്ഥാനങ്ങള്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോഴും കാനായിമാര്ക്ക് കണ്ണൂര്‍ ജില്ലയില്‍ കടക്കാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല.
സിപിഎം നിഗൂഢ രഹസ്യങ്ങള്‍ അറിയാമായിരുന്ന ഫസലിനെ എന്‍ഡിഎഫിലേക്കു കൂറുമാറിയ സാഹചര്യത്തില്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആ പ്രദേശത്തുകാര്‍ക്ക് പകല്‍പോലെ വ്യക്തമാണ്. ന്യൂനപക്ഷ പ്രേമം കൈമുതലാക്കി ഒച്ചവയ്ക്കുന്ന സിപിഎം, റംസാന് നോമ്പുകാലത്ത് മുസ്ലിമിനെ കൊലപ്പെടുത്തി വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ ശ്രമിച്ച കാര്യം ഇന്ത്യയൊട്ടാകെ ജനങ്ങളെ അറിയിക്കേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതിനു കഴിഞ്ഞില്ല. ഈ ലേഖകന്‍ നാലു ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും മാധ്യമലോകം ഈ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കയാണുണ്ടായത്. ദല്‍ഹിയിലും മറ്റും ഇതൊരു വാര്‍ത്തയാകാതെ പോയതിനാല്‍ ഇന്നും ഈ ലേഖകന്റെ മനസ്സ് തപിക്കുന്നു.
2016 ല്‍ പിണറായി വിജയന് മന്ത്രിസഭ അധികാരമേറ്റ ശേഷം ഫസല്‍ വധത്തിന്റെ ഗതി മാറ്റിമറിക്കാന്‍ സംഘടിതശ്രമമാണ് നടന്നുവരുന്നത്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം ഫയലാക്കിയ കേസ്സില്‍ കേരള പോലീസിന് അന്വേഷണം നടത്താന്‍ നിയമപരമായി യാതൊരവകാശവുമില്ല. അത്തരമൊരു ഉദ്യമം നിയമരംഗത്ത് കേട്ടുകേള്‍വി പോലുമുള്ളതല്ല. നിയമവിരുദ്ധവും അധാര്‍മ്മികവുമായ ഇത്തരമൊരു കുത്സിത ശ്രമം തുടങ്ങിയപ്പോള്‍ തന്നെ മാഹിക്കാരനായ സുബീഷ് അതിനെതിരെ മാഹിപോലീസിന് പരാതി നല്‍കിയിരുന്നു.
ഇത് ക്രൈം നമ്പര്‍ 101/2016 ആയി രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. അതിലെ പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി സാദിക്ക് ആണ്. ഇതിനുശേഷം ഒരു മാസമായപ്പോഴാണ് സുബീഷിനെ തലശ്ശേരി-കണ്ണൂര്‍ ഡിവൈഎസ്പിമാര്‍ കള്ളക്കേസ്സില് കുടുക്കി ഉപദ്രവിച്ച് ബലപ്രയോഗത്തിലൂടെ അവര്‍ക്കുതകും വിധം കുറ്റസമ്മതമൊഴി പടച്ചുണ്ടാക്കിയത്. 2016 നവംബര്‍ 17 ന് കസ്റ്റഡിയിലെടുത്ത ശേഷം കോടതിയില്‍ നല്കിയ മൊഴിയില്‍ ഭീഷണിയും കൃത്രിമ മൊഴി സൃഷ്ടിക്കലും മൂന്നാംമുറകളുമൊക്കെ പിണറായി വിജയന്റെ പോലീസ് നടത്തിയത് വിശദമാക്കിയിട്ടുമുണ്ട്.
ഇത് സംബന്ധിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരെക്കൂടി പ്രതികളാക്കി സിവില്‍ ക്രിമിനല്‍ കേസ്സുകള്‍ സുബീഷ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന കൃത്രിമ മൊഴി അക്കാലത്തുതന്നെ ആരോപിക്കപ്പെട്ടിരുന്നതും മൊഴിയുടമ നിഷേധിച്ചിട്ടുമുള്ളതുമാണ്.
ഇപ്പോള്‍ സിബിഐ കോടതി മുമ്പാകെ സിപിഎം അബ്ദുള്‍ സത്താറിനെ ഉപയോഗിച്ചു നടത്തുന്ന നടപടികള്‍ ദുരദ്ദേശ്യപരവും അസത്യപ്രകടനവുമാണ്. ഈ അബ്ദുള്‍ സത്താര്‍ സിപിഎം പ്രവര്‍ത്തകനും ആദ്യം മുതല്‍ തന്നെ ഫസല്‍ കേസില്‍ സിപിഎമ്മിനൊപ്പം നിന്നുവരുന്ന ആളുമാണ്. ഇപ്പോള്‍ കോടതിയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ ഇപ്രകാരമൊരു കുത്സിത ശ്രമം നടത്തുകയാണ്. ഇത് അധാര്‍മ്മികവും നിയമവിരുദ്ധവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: