പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരത്ത് ചക്ലിയ സമുദായത്തോട് ജാതിവിവേചനം കാണിക്കുന്ന സിപിഎമ്മിനെ വെള്ളപൂശാന്‍ ‘ഏഷ്യാനെറ്റ്’ ചാനലും. ജൂണ്‍ പത്തിന് ഏഷ്യാനെറ്റ് അവതരിപ്പിച്ച ‘വാര്‍ത്താവലോകനം’ എന്ന പരിപാടിയിലാണിത്. പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്നതുള്പ്പെടെ ചക്ലിയ സമുദായത്തില്‍പ്പെട്ടവര്‍ സിപിഎമ്മില്‍നിന്ന് നേരിടുന്ന ജാതീയമായ വിവേചനങ്ങളെ വിമര്‍ശിക്കുന്നതിനു പകരം, പാര്‍ട്ടി നേതാവും നെന്മാറ എംഎല്‍എയുമായ കെ.ബാബു അവരെ മദ്യപാനികളായി മുദ്രകുത്തി. സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇത്.
ബാബുവിന്റെ പ്രസംഗം കേള്‍പ്പിച്ചതിനുശേഷം അതിനോട് ദളിത് എഴുത്തുകാരനായ സണ്ണി എം. കപിക്കാടും ജനാധിപത്യ രാഷ്ട്രീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ. ജാനുവും പ്രതികരിക്കുമെന്നു പറഞ്ഞ അവതാരകന്, സണ്ണിയുടെ പ്രതികരണം കേള്‍പ്പിച്ചു. ഇനി ജാനുവിന്റെ പ്രതികരണം എന്നുപറഞ്ഞ് കണക്ട് ചെയ്തെങ്കിലും ഒരു വാക്കുപോലും പറയാന്‍ അനുവദിക്കാതെ ഫോണ്‍ വിച്ഛേദിച്ചു. ജാനുവിലേക്ക് തിരിച്ചുവരാമെന്നു പറഞ്ഞ് കേള്പ്പിച്ചതാവട്ടെ, ആരോപണവിധേയനായ ബാബുവിന്റെ മുഴുനീളന്‍ പ്രസംഗവും. ഇതിനുശേഷം കോണ്‍ഗ്രസിന്റെ വി.ടി. ബല്‍റാം എംഎല്‍എയുടെ പ്രതികരണത്തിലേക്കു പോയി. വീണ്ടും ഇതിനു മറുപടി പറഞ്ഞുകൊണ്ടുള്ള ബാബുവിന്റെ നെടുങ്കന്‍ പ്രതികരണവും.
ഒരിക്കല്‍പ്പോലും ജാനുവിന് പ്രതികരിക്കാനുള്ള അവസരം അവതാരകന് നല്‍കിയില്ല. ഫലത്തില്‍ സിപിഎമ്മിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണത്തില്‍നിന്ന് ആ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാനുള്ള കുത്സിത പരിപാടിയായിരുന്നു ഇത്. പ്രശ്നത്തില്‍ ജാനുവിന്റെ പ്രതികരണത്തിന് പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ അംഗമായ ജാനു, മുന്‍പ് അംഗമായിരുന്ന സിപിഎമ്മിന്റെ ജാതീയതക്കെതിരെ ആഞ്ഞടിക്കുമെന്ന് കരുതിതന്നെ അവരെ ഒഴിവാക്കി. ‘കൈരൡ’ ചാനല്‍ ഇങ്ങനെയൊക്കെ ചെയ്യും. സിപിഎം പറയുന്ന കള്ളം പ്രചരിപ്പിക്കാനുള്ളതാണല്ലോ അത്. ‘നേരോടെ നിര്‍ഭയം നിരന്തരം’ എന്നൊക്കെ അവകാശപ്പെടുന്ന ഒരു ചാനല്‍ സിപിഎമ്മിന് വിടുപണി ചെയ്യുന്നത് അപഹാസ്യമാണ്.
കെ.എസ്. ബാലകൃഷ്ണന്,
പുക്കാട്ടുപടി, ആലുവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: