കോട്ടയം: കുമരകത്ത് ഒരു കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്താന്‍ സിപിഎം ശ്രമം. ബിജെപി കുമരകം പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം അട്ടിപ്പീടിക പുത്തന്‍പുരയില്‍ പി.കെ. സേതുവിന്റെ വീടാണ് കഴിഞ്ഞ രാത്രിയില്‍ പെട്രോളൊഴിച്ച് കത്തിച്ചത്. ശനിയാഴ്ച രാത്രി 11.30നാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കത്തുന്ന ശബ്ദം കേട്ടുണര്‍ന്ന സേതുവിന്റെ അമ്മയും അയല്‍ക്കാരും ചേര്‍ന്ന് തീ അണച്ചതുമൂലം വന്‍ദുരന്തം ഒഴിവായി.
കഴിഞ്ഞ മാസം 11ന് പഞ്ചായത്തംഗങ്ങളായ പി.കെ. സേതുവിനെയും വി.എന്‍. ജയകുമാറിനെയും പഞ്ചായത്ത് ഓഫീസ് പടിക്കല്‍വച്ച് മര്‍ദ്ദിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് കമ്മിറ്റി മീറ്റിങ്ങിന് എത്തിയ ഇവരെ മിഥുനി(അമ്പിളി)ന്റെ നേതൃത്വത്തില്‍ 30ഓളം വരുന്ന സിപിഎമ്മുകാരാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സേതുവും ജയകുമാറും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമിച്ച് വരികയാണ് സേതു. ഇദ്ദേഹത്തിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. പ്ലാസ്റ്ററിട്ട് കഴിയുകയാണ് ഇപ്പോഴും. ഈ അവസ്ഥയിലാണ് കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ കുടുംബത്തെ ഇല്ലാതാക്കുവാന്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീയിട്ടത്.
ആശുപത്രി ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ സേതുവിനെതിരെ വീണ്ടും ആക്രമണ ഭീഷണി ഉയര്‍ത്തി സിപിഎമ്മുകാര്‍ രംഗത്തെത്തിയിരുന്നു. വീട് ആക്രമണവും നടത്തി. ഇതേത്തുടര്‍ന്ന് ഡിജിപിക്കും ജില്ലാ പോലീസ് ചീഫിനും, സേതുവും അമ്മ വിജയമ്മയും പരാതി നല്‍കിയിരുന്നു. ഈ അവസ്ഥ നിലനില്‍ക്കെയാണ് ശനിയാഴ്ച അര്‍ധരാത്രി വീണ്ടും ആക്രമണം നടന്നത്.
വീടിനുള്ളില്‍ നിന്ന് ആട്ടിന്‍കുട്ടിയുടെ ബഹളവും കരിച്ചിലും കേട്ടാണ് സേതുവിന്റെ അമ്മ ഉണര്‍ന്നത്. തെരുവ്നായ്ക്കള്‍ കടിക്കാതിരിക്കാന്‍ മുറിക്കുള്ളിലാണ് ആട്ടിന്‍കുട്ടിയെ സൂക്ഷിച്ചിരുന്നത്. തീ ആളിപ്പടര്‍ന്ന് മുറിക്കുള്ളില്‍ പുക നിറഞ്ഞപ്പോഴാണ് ആട്ടിന്‍കുട്ടി കരഞ്ഞതും ബഹളംവച്ചതും. വിജയമ്മ ഉണര്‍ന്ന് നോക്കുമ്പോള്‍ മുറിക്കുള്ളില്‍ പുകനിറഞ്ഞിരുന്നു. പെട്രോളിന്റെ മണവും ഉണ്ടായിരുന്നു. ഇവര്‍ ഉടന്‍തന്നെ പുറകുവശത്തുകൂടി മുറിക്ക് പുറത്തുവന്നു.
മുന്‍വശത്തെത്തി നോക്കുമ്പോള്‍ വീട് കത്തുന്നതാണ് കണ്ടത്. അതോടൊപ്പം അട്ടിപ്പീടിക വാഴേപ്പറമ്പില്‍ സനീഷും മറ്റ് മൂന്ന് പേരും മിത്രക്കരി ഭാഗത്തേക്ക് ഓടിപ്പോകുന്നതും കണ്ടിരുന്നു.
വിജയമ്മയുടെ ബഹളംകേട്ട് ഉണര്‍ന്ന അയല്‍ക്കാരാണ് തീപടരാതെ വെള്ളമൊഴിച്ച് കെടുത്തിയത്. കൈകാലുകള്‍ക്ക് പ്ലാസ്റ്ററിട്ട് വിശ്രമിക്കുന്ന സേതു മുറി മാറിക്കിടന്നത് കൊണ്ടാണ് മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: