സ്വന്തം ലേഖകന്‍
പുനലൂര്‍: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കശാപ്പ് നിയന്ത്രണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും ആര്യങ്കാവ് ചെക്ക് പോസ്റ്റു വഴിയുള്ള അറവുമാടുകളുടെ വരവ് കുറഞ്ഞു.
എന്നാല്‍ ഇവിടെ കാര്യക്ഷമമായ പരിശോധനകള്‍ ഇപ്പോഴും നടക്കുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
ആര്യങ്കാവ് മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റില്‍ രോഗബാധിത മാടുകള്‍ കടന്നുവരുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിവന്ന പരിശോധന ഇപ്പോള്‍ നടക്കുന്നില്ല.
ആഴ്ചയില്‍ 20ലധികം ലോഡ് മാടുകളാണ് മുമ്പ് ഇതുവഴി അതിര്‍ത്തി കടന്നെത്തുന്നത്. ഇപ്പോള്‍ അത് നാലോ അഞ്ചോ ആയി മാത്രം ചുരുങ്ങി. അതേ സമയം ഇങ്ങനെ എത്തുന്ന വാഹനങ്ങളിലും അധികാരികള്‍ പരിശോധന നടത്തുന്നില്ല, കിട്ടാനുള്ള കൈക്കൂലി കൊടുത്ത് കഴിഞ്ഞാല്‍ ലോഡുമായി അതിര്‍ത്തി കടക്കാം.
കശാപ്പിന് എത്തിക്കുന്ന മാടുകളെ വെറ്റിനറി ഡോക്ടര്‍ പരിശോധിച്ചതിന് ശേഷം മാത്രമെ അതിര്‍ത്തി കടത്തി വിടാവു എന്നാണ് നിയമം എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല ചെക്ക് പോസ്റ്റില്‍ വെറ്റിനറി ഡോക്ടറുമില്ല.
അതേ സമയം മാംസ വില്‍പ്പന കിഴക്കന്‍മേഖലയില്‍ വ്യാപകമാകുകയാണ്. അനധികൃത കശാപ്പുശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭാ അധികൃതര്‍ക്കോ പഞ്ചായത്ത് അധികൃതര്‍ക്കോ സാധിക്കുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല അറവുശാലകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: