തിരുവനന്തപുരം: പാചകക്കാരനെ കൊന്ന് വജ്രം കവര്‍ന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡജ് എന്‍.വി. രാജുവാണ് ശിക്ഷ വിധിച്ചത്. ആര്യശാല സ്റ്റാര്‍ ടൂള്‍സ് സ്ഥാപന ഉടമയുടെ വീട്ടുജോലിക്കാരനെ കൊലപ്പെടുത്തി വജ്രം കവര്‍ന്ന കേസിലെ ഒന്നാംപ്രതി തമിഴ്നാട് സ്വദേശി ജാഹിര്‍ ഹുസൈനാണ് ജീവപര്യന്തം കഠിന തടവിനും 40,000 രൂപ പിഴയും വിധിച്ചത്.
കൊലപാതകം, കവര്‍ച്ച, ഭവനഭേദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ചാലയിലെ മുല്ലക്കല്ല് വ്യാപാരിയുടെ സ്ഥാപനത്തിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന മണക്കാട് ബലവാന് നഗറിലെ വീട്ടില്‍ ഒന്നാംപ്രതി ജാഹിര്‍ ഹുസൈനും രണ്ടാംപ്രതി കായല്‍ പട്ടണം ജറൂക്കും ചേര്‍ന്ന് അതിക്രമിച്ച് കയറി വീട്ടുജോലിക്കാരന് കായല്‍ പട്ടണം സ്വദേശി ഷംസുദീനെ അതിക്രൂരമായി കൊലപ്പെടുത്തി. ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ക്രിസ്റ്റല്‍ ബീസ്സും അമേരിക്കന്‍ ഡയമണ്ടും കവര്‍ന്നു. രണ്ടാംപ്രതി ജറൂക്കിനെ 2009-ല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
വിചാരണ നടക്കുന്നതിനിടെ ഒന്നാം പ്രതി ജാഹിര്‍ ഹുസൈന് ഒളിവില്‍പ്പോയി. തുടര്‍ന്ന് 2009 ല്‍ ചെന്നൈയില്‍ നിന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.2004 ജൂലൈ അഞ്ചിന് നടന്ന സംഭവത്തില്‍ ഫോര്‍ട്ട് സിഐ ആയിരുന്ന എഫ്. സേവ്യര്‍, ഇ. ഷറഫുദ്ദീന് എന്നിവരാണ് കേസേ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: