കൊല്ലം: കള്ളപ്രചാരണങ്ങളിലൂടെ അണികളെയും പാര്ട്ടിഗുണ്ടകളെയും അക്രമത്തിലേക്ക് വഴിതിരിച്ചുവിടുകയും ഇരയാകുന്നവര്‍ക്ക് മേല്‍ കുറ്റം ചാര്‍ത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ രാക്ഷസീയമുഖം കേരളജനതക്ക് മുന്നില്‍ തുറന്നുകാട്ടണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.
സംസ്ഥാനത്തൊട്ടാകെ സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ചിന്നക്കട ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ നടന്ന ജനകീയധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ട് ഭരണം നടത്തുമെന്ന് സത്യം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒരു നീതിയും ഇരകള്‍ക്ക് വേറൊരു നീതിയുമാണ് നടപ്പാക്കുന്നത്. 28 മാസം തികഞ്ഞ അധാര്‍മികമായ ഇഎംഎസ് ഭരണം വിമോചനസമരത്തിലൂടെ പിഴുതെറിഞ്ഞ പാരമ്പര്യം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടെന്ന് സിപിഎം ഓര്‍ക്കണം. ഇവിടെ സത്യവും നീതിയും ധാര്‍മികതയും പരാജയപ്പെടുകയാണ്. ഇല്ലാത്ത അക്രമം യെച്ചൂരിക്ക് നേരെയുണ്ടായി എന്ന് കള്ളപ്രചാരണം നടത്തിയാണ് കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമമഴിച്ചുവിട്ടത്. പശ്ചിമബംഗാളിലോ ത്രിപുരയിലോ ഇത്തരം പ്രതിഷേധമുണ്ടായില്ല. കേരളത്തില്‍ ബിജെപിക്കാരെ അക്രമിക്കാന്വേണ്ടി ഡല്‍ഹിയിലെയും കേരളത്തിലെയും മാധ്യമസിണ്ടിക്കേറ്റും സിപിഎമ്മിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ട്. ബിജെപിയുടെ ആരെയെല്ലാം പ്രതികളാക്കണം എന്ന ലിസ്റ്റ് വരെ പോലീസിന് കൊടുക്കുന്നത് സിപിഎം നേതാക്കളാണ്. ഒരുവര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ ഈ അധാര്‍മിക പ്രവര്‍ത്തനത്തെ അഞ്ചുകൊല്ലവും കേരളജനത ക്ഷമിച്ചുകൊള്ളുമെന്ന് കരുതരുതെന്നും ഒ.രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യാരാജ്യത്ത് സിപിഎം അടക്കമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച കീഴ്പോട്ടാണ്. ഏത് കാലത്തും അക്രമം എന്നത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എല്ലാ സംസ്ഥാനങ്ങളും അവരെ തിരസ്കരിച്ചുകഴിഞ്ഞു. നെഹ്രുവിന് ശേഷം ഇന്ത്യ ഭരിക്കുന്നത് ഇഎംഎസ് ആണെന്ന് ഒരുകാലത്ത് വീമ്പിളക്കിയ സിപിഎം ഇപ്പോള്‍ രണ്ടക്കം പോലുമില്ലാതെയാണ് പാര്‍ലമെന്റില്‍ ഇരിക്കുന്നത്. ഒരേകാലത്ത് ജന്മം കൊണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്എസും തമ്മില്‍ ഇന്ന് അജഗജാന്തരമുണ്ട്. സംഘപരിവാറിന്റെ വളര്‍ച്ചയില്‍ വിറളി പിടിച്ചിട്ടുള്ള സിപിഎം, സാഹചര്യം മുതലെടുത്ത് പരിവാറിനെയും പ്രവര്‍ത്തകരെയും നശിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇത് സമാധാപരമായി തന്നെ ചെറുത്തുതോല്‍പ്പിക്കാനാണ് തീരുമാനമെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്.സഞ്ജയന് മുഖ്യപ്രഭാഷണം നടത്തി. തെമ്മാടിത്തരം അലങ്കാരമാക്കി കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അണികളെ അക്രമത്തിന് ഇളക്കിവിട്ട് ഭരണത്തിന്റെ ആനുകൂല്യങ്ങളെല്ലാം ദുരുപയോഗം ചെയ്യുകയാണെന്നും സിപിഎം അക്രമം നേരിടാത്ത ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭാഗ് സംഘചാലക് ജി.ശിവരാമന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഭാഗ് പ്രചാരക് വി.പ്രതാപന്, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: