ഡെങ്കിപ്പനി കേരളമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നുവെന്ന ഭയാശങ്കയിലാണ് ഇന്ന് കേരളം. ഈഡിസ് കൊതുകുകളാണ് ഈ രോഗം പരത്തുന്നതെന്നും പറയപ്പെടുന്നു. കൊതുക്, നിവാരണമെന്നപേരില് പുകചീറ്റിക്കല് പോലെയുള്ള ഫലപ്രദമല്ലാത്ത പല നടപടികളാണ് സര്‍ക്കാരിനുള്ളത്. പുകകൊണ്ട് കൊതുകുകള്‍ ചാവുമെന്നത് എത്രമാത്രം ശരിയെന്നറിയില്ല. പുകചീറ്റിച്ചാല് അടുത്തകാറ്റടിച്ച് പുകമാറുമ്പോള്‍ കൊതുകുകള്‍ സ്വതന്ത്രരാകും.
അതുമല്ലെങ്കില്‍ പുകയില്ലാത്തിടത്തേക്ക് മാറി രക്ഷപ്പെടാന്‍ അവറ്റയ്ക്ക് പ്രയാസമില്ല.
കൊതുകു നശീകരണത്തിന് മറ്റൊരു മാര്‍ഗം സര്‍ക്കാര്‍ സ്വീകരിക്കുന്നത് കീടനാശിനികള്‍ തളിക്കുകയെന്നതാണ്. ജനവാസകേന്ദ്രങ്ങളിലാണ് സര്‍ക്കാരിന്റെ ഈ തീക്കളിയെന്നോര്ക്കണം. അതുകൊണ്ട് പ്രകൃതി വിഷമയമെന്ന വിപത്തിലേക്കു പതിക്കുമെന്നുള്ള കാര്യം ഓര്‍ക്കാതെപോകുന്നു. ഒരു വിപത്തില്‍നിന്ന് മറ്റൊരു വിപത്തിലേക്ക് ചുവടുമാറ്റി ചവിട്ടുന്നതല്ലാതെ ശാശ്വതമായ പ്രശ്നപരിഹാരമാകുന്നില്ല. ഈ പ്രതിസന്ധിയില്‍നിന്നു കരകേറാന്‍ ചൈന സ്വീകരിച്ചിരിക്കുന്ന മാര്‍ഗം നാമും സ്വീകരിക്കുന്നതാകും കൂടുതല്‍ ഫലപ്രദവും പ്രകൃതിക്ക് ഇണങ്ങുന്നതും. ഇക്കാര്യം മുമ്പ് മലയാളപത്രങ്ങളില്നിന്നറിഞ്ഞതാണ്.
ചൈനക്കാര്‍ താറാവിന് കുഞ്ഞുങ്ങളെ ധാരാളമായി വളര്‍ത്തി വിതരണംചെയ്ത് തടാകങ്ങളിലും തോടുകളിലും അവയെ വളര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. അതിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. അവ എല്ലാത്തരം കൃമികീടങ്ങളെയും കൊതുകിന്റെ ലാര്‍വയായ കൂത്താടികളെയും തിന്നുതീര്‍ക്കുന്നു. അതുകൊണ്ട് കൊതുക് എന്ന ശല്യവും വിപത്തും കൊതുകുണ്ടാകുന്നതിനുമുമ്പുതന്നെ ഇല്ലാതായിത്തീരുന്നു. ഈ പദ്ധതി എന്തുകൊണ്ട് കേരളത്തില്‍ നടപ്പാക്കിക്കൂടാ; ബന്ധപ്പെട്ടവര്‍ ചിന്തിക്കേണ്ടതാണ്.
ചൈനയിലെ പാടങ്ങളില്‍ കൃഷിക്കു ദോഷകരമായ ശത്രുകീടങ്ങളെ നശിപ്പിക്കാനായി വന്‍തോതില്‍ താറാവിന് കുഞ്ഞുങ്ങളെയും തവളകളെയും വളര്‍ത്തി നെല്പാടങ്ങളിലേക്ക് ഇറക്കിവിടുന്ന സമ്പ്രദായമുണ്ടെന്നും അന്നറിഞ്ഞതാണ്. തവളയുടെ വംശനാശംതന്നെ നേരിട്ട നമ്മുടെ നാട്ടില്‍ അവയുടെ പുനര്‍ജനന പദ്ധതി ആവിഷ്കരിച്ച് കുട്ടനാടന്‍ പാടങ്ങളില്‍ അവയെ വളര്‍ത്തുകയും തവളപിടുത്തം കര്‍ശനമായി നിരോധിക്കുകയും ചെയ്താല്‍ ടണ്‍കണക്കിന് കീടനാശിനികളുടെ ചെലവ് ലാഭിക്കാന്‍ കര്‍ഷകര്‍ക്കു കഴിയുകയും, പ്രകൃതിയും ജീവിവര്‍ഗങ്ങളും നശിക്കാതിരിക്കുകയും ചെയ്യും. വിഷരഹിതമായ പ്രകൃതി അനേകം രോഗങ്ങളില്‍നിന്ന് മനുഷ്യരാശിക്കും തിര്യക്കുകള്‍ക്കും രക്ഷനല്കുമെന്നതും സംശയമറ്റ കാര്യമാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ഈ വഴിക്കാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
കവനമന്ദിരം പങ്കജാക്ഷന്,
ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: