പൂവാര്‍: തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസം തീരപ്രദേശങ്ങളില്‍ ഒന്നായ പൂവാറില്‍, വിനോദ സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും ഏറെ ആകര്‍ഷകമായ ബോട്ട് സര്‍വീസ് സ്വകാര്യ വ്യക്തികളുടെ കുത്തകയില്‍. ഇതുവഴി സര്‍ക്കാരിന് നഷ്ടമാകുന്നത് ഖജനാവില്‍ എത്തിച്ചേരേണ്ട ലക്ഷങ്ങള്‍. സ്വകാര്യമേഖലക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും.
പൂവാറില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും ബോട്ട് സര്‍വ്വീസിനായി അമിത നിരക്കാണ് സ്വകാര്യ ബോട്ടുകള്‍ ഈടാക്കുന്നത്. അന്യസംസ്ഥാനക്കാരില്‍ നിന്നായാല്‍ മൂന്നിരട്ടിയാകും. ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് പൂവാര്‍ തീരദേശത്ത് എത്തുന്നത്. ഇതില്‍ അധികം പേരും ബോട്ട് സര്‍വ്വീസ് നടത്താറുണ്ട്. ഇതിലൂടെ സ്വകാര്യ വ്യക്തികളില്‍ ദിനംപ്രതി എത്തിച്ചേരുന്നത് ലക്ഷങ്ങള്‍.
യാതൊരു സുരക്ഷയും ഇല്ലാതെയാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. സഞ്ചാരികള്‍ക്ക് ധരിക്കാന്‍ ലൈഫ് ജാക്കറ്റ് പോലും നല്‍കുന്നില്ല. ഒട്ടുമിക്ക ബോട്ടുകളും യാത്രയ്ക്ക് അനുയോജ്യമല്ലാത്തവയാണ്. ലൈസന്‍സ് ഇല്ലാത്ത ബോട്ടുകളും സര്‍വീസ് നടത്തുന്നു. വിനോദ സഞ്ചാര മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളിലെ സ്രാങ്കുമാര്‍ പ്രത്യേക പരിശീലനം നേടണമെന്നുണ്ട്. എന്നാല്‍ ബോട്ട് ഓടിക്കാനുള്ള ലൈസന്‍സ് പോലും ഇല്ലാത്തവരാണ് ബോട്ടുകള്‍ നിയന്ത്രിക്കുന്നത്. പൂവ്വാറില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ബോട്ടുടമകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്തരത്തിലുള്ള നിയമലംഘനം നടത്തിവരുന്നത്.
സ്വകാര്യ ബോട്ട് ഉടമകളുടെ ഈ കൊള്ളയില്‍നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കണമെന്ന് നിരവധിതവണ ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാരോ സംസ്ഥാന ടൂറിസം വകുപ്പോ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: