കാക്കനാട്: കോതമംഗലം-തങ്കളം റോഡിന്റെ കാക്കനാട് മേഖലയിലെ സ്ഥലമെടുപ്പ് വിജ്ഞാപനം അസാധുവായി. നിശ്ചിത സമയ പരിധിക്കുള്ളില്‍ സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കാതിരുന്നതാണ് കാരണം. മൂന്ന് വര്‍ഷം മുമ്പ് കാക്കനാട് നിന്നും ആരംഭിച്ച്് കോതമംഗലം തങ്കളത്ത് അവസാനിക്കുന്ന പദ്ധതിയുടെ കാക്കനാട് മേഖലയിലെ സ്ഥലമെടുപ്പ് വിജ്ഞാപനം സ്വമേധയാ റദ്ദാകാന്‍ കാരണം.
കാക്കനാട് ഐഎംജിക്ക് സമീപത്ത് നിന്നും മനയ്ക്കക്കടവ് വരെ ഏകദേശം നാല് കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കാനാണ് കാക്കനാട് വില്ലേജ് പരിധിയില്‍ ലക്ഷ്യമിട്ടിരുന്നത്. പദ്ധതി പ്രദേശത്തെ എട്ട് ഏക്കറോളം സ്ഥലത്തെ 23 കുടുംബങ്ങളെ ഒഴിപ്പിക്കാനും ആലോചിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പദ്ധതി പ്രദേശത്തെ സ്ഥലം കൈമാറ്റവും വീട് നിര്‍മാണം ഉള്‍പ്പെടെ സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിലേറെയായി പ്രദേശത്തെ ജനങ്ങള്‍ വീട് നിര്‍മിക്കാന്‍ പോലും കഴിയാതെ ദുരിതത്തിലാണ്.
ഇടച്ചിറ തോടിന് സമീപം കൂടി വടക്കോട്ട് തിരിഞ്ഞു അത്താണി താഴെ നിന്ന് മനയ്ക്കടവില് എത്തിച്ചേരുന്ന നിര്‍ദിഷ്ട റോഡ് അലൈമെന്റില്‍ ഏറ്റെടുക്കാനുള്ള സ്ഥലം ഭൂരിപക്ഷവും പാടശേഖരമാണ്. അത്താണി ഭാഗത്തെ കരഭൂമിക്ക് 15 ലക്ഷം മുതല്‍ 18 ലക്ഷം വരെയുണ്ടെന്നും ഇത്രയും നല്‍കാതെ ഭൂമി വിട്ടു നല്‍കില്ലെന്നും ഭൂവുടമകള്‍ നിലപാട് സ്വീകരിച്ചതാണ് സ്ഥലമെടുപ്പ് നടപടികള്‍ അനിശ്ചിതത്വത്തിലാകാന്‍ കാരണമെന്നാണ് റവന്യു അധികൃതരുടെ വിശദീകരണം.
ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലയും ഉടമകള്‍ ആവശ്യപ്പെടുന്ന വിലയും തമ്മില്‍ വന്‍ അന്തരമാണുള്ളതെന്നാണ് ഭൂവുടമകള്‍ ചൂണ്ടിക്കാട്ടുന്നത്. തൃക്കാരിയൂര്‍ വില്ലേജ് പരിധിയിലെ സ്ഥലമുടമകള്‍ വന്‍ തുക ആവശ്യപ്പെട്ടതും സ്ഥലമെടുപ്പ് നടപടികള്‍ അവതാളത്തിലാക്കി. സെന്റിന് 10 മുതല്‍ 15 ലക്ഷം വരെയാണ് ഇവിടത്തെ സ്ഥലമുടമകളുടെ ആവശ്യം. എന്നാല്‍ പരമാവധി മൂന്നു ലക്ഷം നല്‍കാമെന്ന് ജില്ല ഭരണകൂടം നിലപാട് സ്വീകരിച്ചതോടെ സ്ഥലമെടുപ്പ് നടപടികള്‍ തടസപ്പെടുകയായിരുന്നു.
ബജറ്റില്‍ 37 കോടി വകയിരുത്തിയതോടെ നിര്‍ദിഷ്ട റോഡ് പദ്ധതിക്ക് വേഗം കൂടിയേക്കുമെന്ന പ്രതീക്ഷയിലായിരുന്ന ജനങ്ങള്‍.
ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്കുള്ള എളുപ്പവഴി തുറക്കുന്ന നിര്‍ദിഷ്ട റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്നു കോതമംഗലത്തേക്കുള്ള ദൂരം 15 കിലോമീറ്റര്‍ കുറയുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കു കൂട്ടല്‍. കാക്കനാട് നിന്ന് തുടങ്ങി പള്ളിക്കര, കിഴക്കമ്പലം, ഐരാപുരം, കീഴില്ലം, ചെറുവട്ടൂര്‍ പ്രദേശങ്ങളിലൂടെ കോതമംഗലം തങ്കളത്ത് അവസാനിക്കും വിധമാണ് നിര്‍ദിഷ്ട റോഡ്. ചിലയിടങ്ങളില്‍ നിലവിലുള്ള റോഡ് വികസിപ്പിച്ചും മറ്റു ചിലയിടങ്ങളില്‍ പുതിയ റോഡ് നിര്‍മിച്ചുമാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ സക്ഷ്യമിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: