പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തുകയാണ്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനോദ്ഘാടനമാണ് മുഖ്യ ചടങ്ങ്. 45 മാസംകൊണ്ട് 13 കിലോമീറ്റര്‍ മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഇതിന് നേതൃത്വം നല്കിയ ഇ. ശ്രീധരനും ഏലിയാസ് ജോര്‍ജും ഉള്‍പ്പെടെ അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ച എല്ലാവരും പ്രശംസയര്‍ഹിക്കുന്നു. കരാര്‍ തര്‍ക്കവും പണിമുടക്കങ്ങളും സ്ഥലം ഏറ്റെടുക്കലിലെ പ്രശ്നങ്ങളുമെല്ലാം യഥാസമയം പരിഹരിക്കാന്‍ കഴിഞ്ഞു എന്നതാണ് സമയബന്ധിതമായി പദ്ധതിയെ മുന്നോട്ടുപോകാന്‍ സഹായിച്ചത്. അതിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സമയോചിതമായ ഇടപെടലുകളും സഹായകമായി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് മെട്രോ റെയില്‍ പദ്ധതിക്ക് വേഗത കുറവായിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപദ്ധതികളോടുള്ള പ്രതിബദ്ധത കൊച്ചി മെട്രോയ്ക്കും സഹായകമായി. ഫണ്ട് ലഭ്യമാക്കുന്നതിന് മാത്രമല്ല ആധുനിക സംവിധാനങ്ങളടങ്ങിയ കോച്ച് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനവും കാര്യക്ഷമതയോടെ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം നഗരവികസന മന്ത്രി വെങ്കയ്യനായിഡു നേരിട്ട് ഇടപെട്ടാണ് കോച്ച് നിര്‍മ്മാണം വേഗത്തിലാക്കിയത്. കൊച്ചി മെട്രോ നിര്‍മ്മാണവും ഉദ്ഘാടനവും ഒട്ടേറെ വിവാദമുണ്ടാക്കിയെങ്കിലും ഒടുവില്‍ പച്ചക്കൊടി കാട്ടുന്നത് ശുഭയാത്രയ്ക്കാണ്. ഉദ്ഘാടന ചടങ്ങില്‍ വേദിയിലിരിക്കേണ്ടതാരൊക്കെ എന്നതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമായിരുന്നു. മാധ്യമങ്ങളുടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തികച്ചും തരംതാണതായി.
നരേന്ദ്രമോദിക്ക് ആളാകാനാണ് ചില പേരുകള്‍ ഒഴിവാക്കപ്പെട്ടതെന്നുവരെ ചിലര്‍ തട്ടിവിട്ടു. അതൊക്കെ തരംതാണ വിമര്‍ശനങ്ങളെന്നുതന്നെയാണ് ജനം വിലയിരുത്തുന്നത്. ദല്‍ഹി മെട്രോ ഉദ്ഘാടനം ചെയ്തത് 2002 ഡിസംബര്‍ 24നാണ്. പ്രധാനമന്ത്രി വാജ്പേയിക്കു പുറമെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തും ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിയും വേദിയിലുണ്ടായിരുന്നു. പ്രതിപക്ഷനേതാവിനെ അന്ന് വേദിയില്‍ കയറ്റിയില്ല. 2012ല്‍ കൊച്ചി മെട്രോ തറക്കല്ലിടല്‍ ചടങ്ങില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വേദിയിലുണ്ടായില്ല.
പ്രധാനമന്ത്രിയേയും നഗരവികസനമന്ത്രിയേയും ഒഴിവാക്കി ഉദ്ഘാടനം സ്വന്തം കാര്യമാക്കി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. ജൂണ്‍ 29ന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തു വന്നത്. കേന്ദ്രസര്‍ക്കാരിന്റെ നല്ല പങ്കാളിത്തത്തോടെ പൂര്‍ത്തിയായ പദ്ധതി സ്വന്തം നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തെ എല്ലാ മേഖലയില്‍നിന്നും എതിര്‍ത്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല. തുടര്‍പദ്ധതിക്ക് നല്ലരീതിയില്‍ കേന്ദ്രസഹായം വേണ്ടിവരുമെന്ന തിരിച്ചറിവുകൊണ്ടാകാം മുഖ്യമന്ത്രിക്ക് വകതിരിവുണ്ടായത്.
”പ്രധാനമന്ത്രിക്ക് എപ്പോഴാണോ സൗകര്യം അന്ന് മാത്രമേ കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യൂ” എന്ന് മുഖ്യമന്ത്രിക്ക് പ്രസ്താവിക്കേണ്ടിവന്നു. ആലുവാ മുതല്‍ പാലാരിവട്ടംവരെയുള്ള ഒന്നാംഘട്ടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലൂടെ 300കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞു എന്നാണ് ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് അറിയിച്ചത്. ഒന്നാംഘട്ടത്തിന് 3750 കോടി രൂപയാണ് ചെലവായത്. ഒന്നാംഘട്ടത്തില്‍ 25 കിലോമീറ്റര്‍ റെയില്‍ പാതയാണ് ലക്ഷ്യമിട്ടത്. സ്ഥലം ഏറ്റെടുക്കലായിരുന്നു ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് പ്രധാന തടസ്സമെന്നാണ് ശ്രീധരന് പറയുന്നത്.
രാജ്യത്തെ എട്ട് മെട്രോ റെയില്‍ പദ്ധതികളില്‍ ഏറെ പ്രത്യേകതകള്‍ കൊച്ചി മെട്രോ റെയിലിനുണ്ട്. കേരളത്തിന്റെ തനതു വാദ്യമായ ചെണ്ടമുഴക്കത്തോടെയാണ് വാതിലുകള്‍ തുറക്കുന്നത്. പരിസ്ഥിതി സൗഹൃദമാണ് വണ്ടിയുടെ അകവും പുറവും. ആദ്യഘട്ടം ഈ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കിയ മറ്റൊന്നില്ല. 11 നഗരങ്ങളില്‍കൂടി മെട്രോ റെയില്‍ പദ്ധതി മുന്തിയ പരിഗണനയിലൂടെ പുരോഗമിക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഏര്‍പ്പെടുത്തിയ കൊച്ചി മെട്രോയുടെ ജീവനക്കാരില്‍ 80 ശതമാനവും സ്ത്രീകളാണ്. അതില്‍ നല്ലൊരു ശതമാനം ഭിന്നലിംഗക്കാരാണെന്നതും പ്രത്യേകതയാണ്. കൊച്ചി മെട്രോ റെയില്‍പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ ആകെ മുഖം മാറുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന മുഖ്യപരിഗണന അഭിനന്ദനീയമാണ്.
കേരളത്തിന്റെ റോഡ് വികസനത്തിന് 35000 കോടിരൂപ അനുവദിച്ച് ചരിത്രം സൃഷ്ടിച്ച കേന്ദ്രസര്‍ക്കാര്‍, കേരളത്തിനായി എന്തുവേണമെങ്കിലും നല്കാന് തയ്യാറാണ്. എന്നാല്‍ അത് നേരാംവണ്ണം വിനിയോഗിക്കാനുള്ള ശ്രദ്ധയും ശ്രമവും സംസ്ഥാന സര്‍ക്കാറോ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളോ തയ്യാറാകുന്നില്ല. മൂന്നുവര്‍ഷത്തിനകം നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 108 ജനകീയ പദ്ധതികളില്‍ ഏറെയും കേരളത്തിന് നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്. എന്നാല്‍ യഥാസമയം അത് വിനിയോഗിക്കാന്‍ ഉതകുംവിധം പദ്ധതി നടപ്പാകുന്നില്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സാധാരണക്കാരന് ഏറെ പ്രയോജനവും ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത നേട്ടങ്ങളും നല്കാന് പ്രതിജ്ഞാബദ്ധമാണ് മോദി സര്‍ക്കാര്‍.
പ്രത്യേകിച്ചും ഗ്രാമോദ്ധാരണവും സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ അഭ്യുന്നതിയും സ്വപ്നം കണ്ട ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദിയില്‍. ആരോടുമില്ല പ്രീണനം എല്ലാവര്ക്കും തുല്യനീതി എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി കൊച്ചിയിലെത്തുമ്പോള്‍ സന്തോഷപൂര്‍വം നമുക്ക് നമോവാകം അര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: