ഭരണനേതാക്കള്‍ വെറും കള്ളം പ്രചരിപ്പിച്ച്, ഇല്ലാത്ത ശത്രുവിനെ ഉണ്ടാക്കുന്നു. അവര്‍ക്ക് ബദലായ മറ്റ് രാഷ്ട്രീയപാര്‍ട്ടിയാണ് ഈ ശത്രു. കേരളത്തില്‍ അത് സംഘപരിവാര്‍. സാംസ്കാരിക ദേശീയതയും ദീനദയാല്‍ ഉപാധ്യായ മുന്നോട്ടുവച്ച അഖണ്ഡമാനവീയതയും മുഖമുദ്രയായിട്ടുള്ള സംഘപ്രസ്ഥാനത്തെ കരിതേക്കാന്‍ കള്ളങ്ങള്‍ മെനഞ്ഞെടുക്കുകയാണ് ഇന്നത്തെ കേരളസര്‍ക്കാര്‍. ഈ വൃത്തികെട്ട കുടിലതന്ത്രം നമ്മുടെ സംസ്കാരത്തിന് കളങ്കം തന്നെ. ഭരിക്കുന്നവര്‍ ഇങ്ങനെ നാടിന്റെ സ്വത്വത്തെ കരിതേച്ച് കാണിക്കുന്നത് സംസ്കാരത്തിന്റെ കടുത്ത ദുരവസ്ഥതന്നെ.
ലോകമെമ്പാടും കൊട്ടിഘോഷിച്ചുനടന്ന് ഇന്നു നാമമാത്രമായി അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മിഥ്യാമോഹമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഇവിടെ പതിയിരിക്കുന്ന അപകടം ഭീമമാണ്. വിദ്യാര്ത്ഥിവര്ഗ്ഗത്തിന്റെ, പുതുതലമുറയുടെ ആശയലോകത്തില്‍ മാലിന്യം കലര്‍ത്തി അവരുടെ പച്ചജീവനെ അപഹരിക്കുന്നു. കേരളത്തില്‍ മാത്രമല്ല ദല്‍ഹിയിലെ ജെഎന്‍യുവിലും കല്‍ക്കത്തയിലെ ത്രിണമൂലിലും വരെ. ദേശീയതയുടെ സന്മാര്ഗ്ഗത്തെ പിന്തുടര്ന്നുപോന്ന യുവസമൂഹം പ്രലോഭിപ്പിക്കപ്പെടുന്നു.
അട്ടിമറിയിലൂടെയല്ലാത്ത കമ്മ്യൂണിസം വന്നു; വന്നുകഴിഞ്ഞാണ് ഇവിടെ അട്ടിമറി തുടങ്ങിയത്. ജനകീയ ചൈതന്യത്തിന്റെ നിദര്‍ശമായി പുഷ്ടിപ്പെട്ട പ്രസ്ഥാനങ്ങളെ കൈവശപ്പെടുത്തി അവയുടെ വിഭവങ്ങള്‍ വിഴുങ്ങി പാര്‍ട്ടിയെ വളര്‍ത്തുക എന്നതാണ് ഈ അട്ടിമറി നയം. സാഹിത്യരംഗത്ത് മികച്ചസേവനം ചെയ്തുപോന്ന സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം (എസ്പിസിഎസ്) ലോകത്തിനു ഒരു മാതൃകയായിരുന്നു. അതിനു ഇന്ന് എന്തുപറ്റി? പാര്‍ട്ടിയുടെ ഉപകരണമായി അത് തകര്‍ന്നു. 1970 മുതല്‍ ഗ്രന്ഥശാലാസംഘത്തെ ലൈബ്രറി കൗണ്‍സില്‍ ആക്കിമാറ്റി. സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ ഉയര്‍ത്തി ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ, ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി.എന്‍ പണിക്കരെ സ്ഥാനഭ്രഷ്ടനാക്കി തമസ്ക്കരിച്ചു. ഗ്രന്ഥശാലാ ഗ്രാന്റ്കോടിക്കണക്കിനാക്കി അത് പാര്‍ട്ടിയിലേക്ക് ഒഴുക്കാന്‍ വഴിയൊരുക്കി. സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിപ്പോന്ന സര്‍ക്കാര്‍ വക സ്വയംപര്യാപ്ത സംഘങ്ങളെ പാര്‍ട്ടിയുടെ ഉപകരണമാക്കി മാറ്റി. ഈ സംഘങ്ങള്‍ ആയിരുന്നു കേരളത്തിന്റെ വിവിധരംഗങ്ങളിലുള്ള വളര്‍ച്ചയ്ക്ക് കാരണം. ഈ സംഘങ്ങളെ തമസ്കരിച്ച് അവയുടെ വിഭവശേഷി കൊയ്തെടുക്കാനാണ് അരിവാളുമായി സഖാക്കള്‍ ഇന്ന് വരമ്പില്‍ നിരന്നിരിക്കുന്നത്.
ഇതിന്റെ പ്രത്യാഘാതം സാംസ്കാരിക അപചയമാണ്. പച്ചക്കള്ളം പറഞ്ഞ് പ്രചരിപ്പിച്ച്, ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സമാധാനപ്രിയരായ ജനങ്ങളെ അങ്ങോട്ട് ചെന്ന് വെട്ടിക്കൊന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. കമ്മ്യൂണിസറ്റ് ഭരണം 1957 മുതല്‍ ഇടക്കിടെ ഉണ്ടായെങ്കിലും നേരത്തെയുള്ള നേതൃത്വം – ഇ.കെ.നയനാര്‍ വരെ- ഇത്രയും നഗ്നമായും ക്രൂമായും അക്രമമാര്‍ഗ്ഗം സ്വീകരിച്ചില്ല. പലപ്പോഴും സാമാന്യമര്യാദ പുലര്‍ത്തി. ഇന്ന് കമ്മ്യൂണിസം ലോകമെമ്പാടും ശിഥിലീഭവിച്ചുകൊണ്ടിരിക്കെ അവസാന പിടിത്തം എന്നോണമാകണം മുന്‍പിന്‍ നോക്കാതെ കള്ളം പ്രചരിപ്പിച്ച് അക്രമം അഴിച്ച് വിടുന്നത്. പാര്‍ട്ടിയെ സജീവമാക്കാനുള്ള തത്രപ്പാട് ആണ് ഈ വധങ്ങള്‍ക്കുപിന്നില്‍.
രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ത്യയുടെ തറവാടാണെന്നും രാഷ്ട്രസുരക്ഷയാണ് അവരുടെ ലക്ഷ്യമെന്നുമുള്ള പൊതുവായ ജനവിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടി കള്ളക്കഥകള്‍ കെട്ടിയുണ്ടാക്കുന്നു. ഈ നീചവൃത്തിയെ തുറന്നുകാട്ടി ഇന്ത്യയുടെ മനസ്സാക്ഷിയെ ഉണര്‍ത്തുവാന്‍ നമ്മള് ശ്രമിക്കേണ്ട അടിയന്തരഘട്ടം വന്നിരിക്കുന്നു. വിവേകികളായ സുമനസ്സുകള്‍ കള്ളന്മാരില് നിന്നും രാഷ്ട്രസംസ്കാരത്തെ വീണ്ടെടുക്കാന്‍ തയ്യാറാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: