ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം നാളെ. ഓവലിലാണ് ഫൈനല്‍. ആതിഥേയരായ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ എന്ന സ്വപ്നം തച്ചുടച്ച പാക്കിസ്ഥാനും ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ ടീം ഇന്ത്യയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്ത് കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് കോഹ്ലിയും കൂട്ടരും. നിലവിലെ പ്രകടനം വച്ചുനോക്കിയാലും സാധ്യത ഇന്ത്യയ്ക്കുതന്നെയാണ്. എന്നാല്‍ കണക്കുകള്‍ പറയുന്നത് മറ്റൊരു കഥയാണ്. ഇത് പന്ത്രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതുവരെ കളിച്ച 11 ഫൈനലുകളില്‍ ഏഴെണ്ണവും ജയിച്ചത് പാക്കിസ്ഥാനാണ്. 2007ലെ ട്വന്റി-20 ലോകകപ്പ് അടക്കം നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് പാക്കിസ്ഥാനെ കീഴടക്കാനായത്.
1985ല്‍ മെല്‍ബണില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യം ഇന്ത്യാ-പാക് സ്വപ്ന ഫൈനല്‍ അരങ്ങേറിയത്. അന്ന് ഇന്ത്യ എട്ടുവിക്കറ്റ് ജയവുമായി കിരീടം ചൂടി. രണ്ട് വര്‍ഷത്തിനുശേഷം ഷാര്‍ജയില്‍ നടന്ന ഓസ്ട്രേലേഷ്യാ കപ്പില്‍ ഇരു ടീമുകളും വീണ്ടും കലാശപ്പോരില്‍ ഏറ്റുമുട്ടി. അന്നു പക്ഷെ ജയം പാക്കിസ്ഥാന്റെ കൂടെയായിരുന്നു.
1991ല്‍ ഷാര്‍ജയില്‍ നടന്ന വില്‍സ് ട്രോഫിയിലാണ് പിന്നീട് ഇന്ത്യാ-പാക് ഫൈനല്‍ കണ്ടത്. അന്ന് 72 റണ്‍സിന് പാക്കിസ്ഥാന് ആധികാരികമായി ഇന്ത്യയെ കീഴടക്കി. 1994ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്ട്രേലേഷ്യാ കപ്പിന്റെ ഫൈനലില്‍ വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വന്നു. 39 റണ്‍സ് ജയവുമായി അന്നും പാക്കിസ്ഥാന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി.
1998ല്‍ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ധാക്കയില്‍ നടന്ന സില്‍വര്‍ ജൂബിലി ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ ബെസ്റ്റ് ഓഫ് ത്രീ ഫൈനലില്‍ ഒരെണ്ണത്തില്‍ പാക്കിസ്ഥാന് ജയിച്ചപ്പോള്‍ രണ്ടെണ്ണം ജയിച്ച് ഇന്ത്യ ചാമ്പ്യന്മാരായി. എന്നാല്‍ 1999ല്‍ ബെംഗളൂരുവില്‍ നടന്ന പെപ്സി കപ്പില്‍ പക്ഷെ പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കി.
1999ല്‍ ഷാര്‍ജയില്‍ നടന്ന കൊക്ക കോള കപ്പിന്റെ ഫൈനലിലും ജയം പാക്കിസ്ഥാനായിരുന്നു. എട്ട് വിക്കറ്റിനായിരുന്നു അന്ന് പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കിയത്. 2007ലെ ഐസിസി വേള്‍ഡ് ട്വന്റി-20 ഫൈനലിലാണ് പിന്നീട് ഇരുടീമും പരസ്പരം ഏറ്റുമുട്ടിയത്. ഫൈനലില്‍ പാക്കിസ്ഥാനെ കീഴടക്കി ധോണിയുടെ സംഘം കിരീടം ചൂടി.
ഒരു വര്‍ഷത്തിനുശേഷം ധാക്കയില്‍ നടന്ന നടന്ന കിറ്റ് പ്ലേ കപ്പില്‍ പക്ഷെ ജയം പാക്കിസ്ഥാന് ഒപ്പമായിരുന്നു. 25 റണ്‍സിനാണ് പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കിയത്. അതിനുശേഷം 2011ലെ ലോകകപ്പിന്റെ സെമിഫൈനലിലും 2015ലെ ലോകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും 2016ലെ ട്വന്റി-20 ലോകകപ്പിലുമെല്ലാം പരസ്പരം ഏറ്റുമുട്ടിയപ്പോഴൊക്കെ ജയം ഇന്ത്യക്കൊപ്പമായിരുന്നു.
പക്ഷെ അതൊന്നും ഫൈനലുകളല്ലായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ പരസ്പരം നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ വീതം ഇരു ടീമുകളും ജയിച്ചു. എന്നാല്‍ കളിക്കളത്തില്‍ കണക്കുകള്‍ക്ക് പ്രസക്തിയില്ലാത്തതിനാല്‍ ഇന്ത്യ കപ്പുമായി മടങ്ങിയെത്തുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.
മുഹമ്മദ് ആമിര്‍ കളിച്ചേക്കും
ഓവല്‍: നാളെ ഇന്ത്യക്കെതിരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാന് പേസര്‍ മുഹമ്മദ് ആമിര്‍ കളിച്ചേക്കുമെന്ന് സൂചന. പരിക്കിന്റെ പിടിയിലായിരുന്ന ആമിര്‍ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിനിറങ്ങി.
മത്സരത്തിന് മുന്‍പായി ശാരീരികക്ഷമത വീണ്ടെടുത്താല്‍ ആമിര്‍ ഫൈനലില്‍ കളിക്കും. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ആമിറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സെമിയില്‍ ആമിറിനു പകരമെത്തിയ അരങ്ങേറ്റക്കാരന്‍ റഹ്മാന് റയീസ് രണ്ടു വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആമിര്‍ തിരിച്ചെത്തിയാല്‍ റയീസിന് ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും.
ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഇന്ത്യക്കെതിരേയും ദക്ഷിണാഫിക്കയ്ക്കെതിരേയും വിക്കറ്റ് നേടാന്‍ ആമിറിനു കഴിഞ്ഞില്ലെങ്കിലും ശ്രീലങ്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ രണ്ടു വിക്കറ്റ് നേടുകയും 28 റണ്‍സുമായി പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍നിന്നു കരകയറ്റുകയും ചെയ്തിരുന്നു. ആമിര്‍ തിരിച്ചെത്തിയാല്‍ പാക്കിസ്ഥാന് ടീമിന് അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: