ന്യൂദല്‍ഹി: ഒത്തുകളിയിലൂടെയാണ് പാക്കിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയതെന്ന് മുന്‍ നായകന് അമീര്‍ സൊഹൈല്‍. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് സൊഹൈല്‍ ആരോപണം ഉന്നയിച്ചത്.
നിലവിലെ ഫോമില്‍ പാക്കിസ്ഥാന് ഫൈനലിലെത്താന്‍ സാധ്യതയില്ല. ചില ബാഹ്യ ഇടപെടലുകളാണ് ടീമിനെ ഫൈനലിലെത്തിച്ചതെന്ന് സൊഹൈല്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ സെമിയിലെ വിജയത്തില്‍ പാക്ക് ടീമില്‍ നിന്ന് അമിതമായ ആവേശമൊന്നും കണ്ടില്ല. ഫൈനലിലെത്തുമെന്ന് അവര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. മികച്ച കളി പുറത്തെടുക്കുമ്പോള്‍ ടീമിനെ വാഴ്ത്തും. എന്നാല്‍ പ്രകടനം മോശമായാല്‍ വിമര്‍ശിക്കുകയും ചെയ്യുമെന്ന് സൊഹൈല്‍ പറഞ്ഞു.
അഭിമുഖത്തില്‍ അമീറിനൊപ്പം മുന്‍ നായകന് ജാവേദ് മിയാന്‍ദാദും ഉണ്ടായിരുന്നു. എന്നാല്‍ അമീറിന്റെ ഈ അവകാശവാദം തിരുത്താന്‍ മിയാന്‍ദാദ് തയ്യാറായില്ല. ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് പരമ്പരാഗത വൈരികളായ ഇന്ത്യയോട് തകര്‍ന്നടിഞ്ഞു.
എന്നാല്‍ തുടര്‍ന്നുളള മത്സരങ്ങളില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളെ തോല്‍പ്പിച്ച് സെമിയിലെത്തി. സെമിയില്‍ ഇംഗ്ലണ്ടിനെയും വീഴ്ത്തി കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യയുമായി മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: