പേട്ട: രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ബേയുടെ നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ് വൈകുന്നു. സ്ഥലം വിട്ടുനല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല.
2012 ല്‍ ചാക്കയില്‍ രാജ്യാന്തരടെര്മിനലിന്റെ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ബെയ്സിക് ട്രിപ് ക്ലിയറന്‍സ്, റണ്‍വേ സേഫ്റ്റി ഏര്യ, പാരലല്‍ ടാക്സി ബേ എന്നിവയുടെ നിര്‍മ്മാണത്തിനായി വളളക്കടവ് മുതല്‍ ആള്‍സെയിന്‍സ് വരെയുളള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി 88 ഏക്കര്‍സ്ഥലം അതോറിറ്റി ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാര്‍ 18.5 ഏക്കര്‍ വയ്യാമൂല ദേവിനഗര്‍ പ്രദേശത്ത് ഇതിനായി കണ്ടെത്തി.
ന്യായമായ പുനരധിവാസം ഉറപ്പാക്കിയാല്‍ ഭൂമി നല്‍കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വിമാനത്താവള വികസനത്തിന്റെ പേരില്‍ നിരവധി തവണ കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഇവിടെയുളള നൂറ്റിഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍. ഇനി കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ ശാശ്വതമായ പുനരധിവാസം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സമീപത്ത് പൊതുഭൂമിയുളളതായി അധികൃതരെ അറിയിച്ചിട്ടുമുണ്ട്.
2016 ഡിസംബര്‍ 28 ന് പ്രദേശവാസികളുടെ ആവശ്യം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. എന്നാല്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താനുളള നീക്കമാണ് രണ്ടുമാസം മുമ്പ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ വയ്യാമൂലയില്‍ നടത്തിയത്. ഇത് മനഃപൂര്‍വം പ്രശ്നം സൃഷ്ടിക്കാനുളള നീക്കമായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഭൂമി അളക്കാനുളള ശ്രമം തടസ്സപ്പെട്ടതോടെ രണ്ടുദിവസത്തിനുളളില്‍ ചര്ച്ചനടത്താമെന്നറിയിക്കുകയായിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ചര്‍ച്ച നടന്നില്ല. ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ നിയമസഭയില്‍ വിമാനത്താവളവികസനം വിഷയമാക്കിയതോടെ മെയ് 26 ന് മന്ത്രി കടകംപളളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ പ്രതിനിധികളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു.
സ്ഥലമെടുപ്പ് സംബന്ധിച്ച് വിശദ പഠനം നടത്തണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ പഠനം പ്രഹസനമാണെന്നാണ് ആരോപണമാണുയരുന്നത്. രാജ്യാന്തര ടെര്‍മിനലിനായി 35 ഏക്കര്‍ ചാക്കയില്‍ ഏറ്റെടുക്കാന്‍ പഠനത്തിന്റെ ആവശ്യകതയില്ലായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. സ്ഥലമെടുപ്പില്‍ സര്‍ക്കാര്‍ നടപടി വൈകുന്നതോടെ പ്രദേശവാസികള്‍ക്ക് വസ്തു വില്ക്കാന് പോലും കഴിയാത്ത സാഹചര്യമാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: