കൊല്ലം: പത്തനാപുരത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഭര്‍തൃഗൃഹത്തിലുള്ള മകളെ വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും വനിതാകമ്മീഷന് അംഗം എം.എസ്.താര ആവശ്യപ്പെട്ടു. കേസന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത യുവതിയെ കമീഷനംഗം വസതിയില്‍ സന്ദര്‍ശിച്ചു. ഭര്‍തൃഗൃഹത്തില്‍ വച്ച് ഈ മാസം അഞ്ചിനാണ് യുവതിക്ക് പൊള്ളലേറ്റതെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. പിറവന്തൂര്‍ സ്വദേശിയായ യുവതിയെ കാരയ്ക്കാട് സ്വദേശി ബിനുകുമാറാണ് ആക്രമിച്ചത്. ഇയാള്‍ക്കും മാതാവിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വനിതാ കമ്മീഷന് ചെയര്‍പെഴ്സണ്‍ എം.സി.ജോസഫൈന്റെ നിര്‍ദേശപ്രകാരമാണ് ഇന്നലെ കമ്മീഷന് അംഗം യുവതിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞത്. യുവതിയുടെ മുഖത്തും നെഞ്ചത്തും കൈയിലും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തില്‍ അടിയേറ്റ പാടുകളുമുണ്ട്. പുനലൂര്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി ചെങ്ങന്നൂര്‍ പോലീസിന് കേസ് കൈമാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: