ലണ്ടന്‍: ഹോക്കി ലോക ലീഗ് സെമിഫൈനല്‍സില്‍ ഇന്ത്യ പാക്കിസ്ഥാനെ തൂത്തുവാരി. ഗ്രൂപ്പ് ബി മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് അയല്‍ക്കാരെ തകര്‍ത്തുവിട്ടത്.
ആകാശ് ദ്വീപ് സിങ്ങ് , ഹര്‍മാന്‍പ്രീത് സിങ്ങ്, തല്‍വീന്ദര്‍ സിങ്ങ് എന്നിവര്‍ രണ്ടു ഗോള്‍ വീതം നേടി.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ ആറു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. അതേസമയം പാക്കിസ്ഥാന് ഇതുവരെ പോയിന്റൊന്നും ലഭിച്ചില്ല.
ആദ്യ മത്സരത്തില്‍ ദുര്‍ബലരായ സ്കോട്ട്ലന്‍ഡിനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കാനഡയെ കീഴടക്കി. തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ഇന്ത്യ പാക്കിസ്ഥാന് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.
പതിനേഴാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി.പെനാല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് സിങ്ങാണ് സ്കോര്‍ ചെയ്തത്.ഏറെതാമസിയാതെ തല്‍വീന്ദര്‍ സിങ്ങ് ഇന്ത്യയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി. തല്‍വീന്ദര്‍ വീണ്ടും ഗോള്‍ നേടിയതോടെ ഇന്ത്യ 3-0 ന് മുന്നിലായി. തുടര്‍ന്ന് ഹര്മന് പ്രീത് തന്റെ രണ്ടാം ഗോള്‍ കുറിച്ചു. നാലാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 4-0 ന് മുന്നിട്ടുനിന്നു.
അവസാന നിമിഷങ്ങളില്‍ ആകാശ്ദ്വീപും പ്രദീപ് മോറും ഗോള്‍ നേടിയതോടെ ഇന്ത്യയുടെ ലീഡ് 6-0 ആയി. തുടര്‍ന്ന് പാക്കിസ്ഥാന്റെ ഉമര്‍ ഭൂട്ടാ ഒരു ഗോള്‍ മടക്കി.ആകാശ് ദ്വീപ് തന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: