റോം: അഴിമതിക്കാരെയും കൊള്ളസംഘാംഗങ്ങളെയും പള്ളികളില്‍ വിലക്കാന്‍ വത്തിക്കാന്‍ ആലോചിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. വത്തിക്കാനില്‍ നടന്ന വിവധ അഴിമതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംവാദത്തിനൊടുവില്‍ ഇറക്കിയ പ്രസ്താവനയില്‍ അഴിമതിയുടെ വേരറുക്കാന്‍ സഹകരണം ശക്തമാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. അഴിമതിക്കാര്‍ക്കും കൊള്ളസംഘ പ്രവര്‍ത്തനത്തിനും പള്ളിവിലക്ക് കല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും വത്തിക്കാന്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയും പള്ളിക്കാര്യങ്ങളും വിലക്കുന്ന ഈ നടപടി കത്തോലിക്ക സഭയുടെ ഏറ്റവും കടുത്ത ശിക്ഷകളിലൊന്നാണ്.
അഴിമതി ഇല്ലാതാക്കാന്‍ കടുത്ത നടപടി വേണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. 2014ല്‍ ഇറ്റലിയിലെ മാഫിയ സംഘങ്ങളിലൊന്ന് സന്ദര്‍ശിച്ച അദ്ദേഹം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പള്ളിവിലക്കുമെന്ന് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വത്തിക്കാനിലെ വിവിധ സ്ഥാനപതിമാരും പോലീസ് പ്രതിനിധികളും മജിസ്ട്രേറ്റുമാരുമടക്കം അമ്പതോളം പേര് സംവാദത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: