ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ മോശം പ്രകടനത്തെ നായകന് വിരാട് കോഹ്ലി ന്യായീകരിച്ചു. മികച്ച കളികാഴ്ചവെയ്ക്കാന് ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ പാക്കിസ്ഥാന് മത്സരത്തിന്റെ എല്ലാ മേഖലകളിലും ഞങ്ങളെ പിന്തളളി. മികച്ച ടീമിനോട് തോല്ക്കുന്നതില് ഒരു നാണക്കേടുമില്ലെന്ന് കോഹ് ലി പറഞ്ഞു.
കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യയുടെ ബാറ്റിങ്ങ് – ബൗളിങ്ങ് നിരകളുടെ പരാജയമാണ് പാക്കിസ്ഥാനെതിരായ ഫൈനലിലെ തോല്‍വിക്ക് കാരണം. 180 റണ്‍സിനാണ് പാക്കിസ്ഥാന് ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി സമ്മാനിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ട്. എന്നാല്‍ വിജയം ഏപ്പോഴും ഉറപ്പാക്കാന്‍ കഴിയില്ല.
ഒരു ബാറ്റ്സ്മാനും വിക്കറ്റ് കളയണമെന്ന ഉദേശത്തോടെയല്ല ക്രീസിലിറങ്ങുന്നത്.അതുപോലെ റണ്‍സ് ഏറെ വിട്ടുകൊടുക്കാന്‍ ഒരു ബൗളറും തയ്യാറാവില്ല.ഞങ്ങള്‍ക്ക് മോശം ദിനമായിരുന്നു.തോല്‍വി അംഗീകരിച്ച് മുന്നോട്ടു പോകണമെന്ന് കോഹ് ലി പറഞ്ഞു.
ഹാര്‍ദിക് പാണ്ഡെ പാക്ക് ആക്രമണത്തെ ശിക്ഷിക്കാന്‍ തുടങ്ങിയതോടെ നേരിയ പ്രതീക്ഷയുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ വേഗതയാര്‍ന്ന അര്‍ധ ശതകം (32 പന്തില്‍ 50) റണ്‍സ് നേടി. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് ഇനിയം റണ്‍ ഒഴുകുമായിരുന്നു. എന്നാല്‍ ജഡേജ പാണ്ഡെയെ റണ്‍ ഔട്ടാക്കിയതോടെ പാക്കിസ്ഥാന് വന്‍ വിജയത്തിന് വഴിയൊരുങ്ങി.
വമ്പന്‍ സ്കോര്‍ പിന്തുടരുന്ന മത്സരങ്ങളില്‍ എന്തു സംഭവിക്കുമെന്ന് ഒരിക്കലും പറയാനാവില്ല. കളിക്കുന്ന എല്ലാ മത്സരങ്ങളിലും ക്രിക്കറ്റര്‍ക്ക് മികവ് നിലനിര്‍ത്താനാവില്ല. പരാജയങ്ങളുണ്ടാകാം.ഒരു ദിനം ഒരു ടീമിന് തോല്‍ക്കേണ്ടിവരും. ഞങ്ങള്‍ക്കിന്ന് തോല്‍ക്കാനുളള ദിനമായിരുന്നെന്ന് കോഹ് ലി പറഞ്ഞു.
പാക്കിസ്ഥാന്റെ ഓപ്പണര്‍മാരെ കോഹ് ലി പുകഴ്ത്തി.128 റണ്‍സാണിവര്‍ ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്. ഫഖര്‍ സമാന്റെ ഇന്നിംഗസ് അത്ഭുതപ്പെടുത്തി. തോല്‍വി ടീം വിശകലനം ചെയ്യും. 25 റണ്‍സ് എക്സ്ട്രാസ് നല്‍കിയതില്‍ കോഹ് ലി നിരാശനാണ്. ജസ്പ്രീതിന്റെ നോബോളില്‍ ഫഖര്‍ സമാന് ലൈഫ് കിട്ടിയത് നിര്‍ണായകമായെന്ന് കോഹ്ലി വെളിപ്പെടുത്തി.
ലോകറാങ്കിങ്ങില്‍ പാക്കിസ്ഥാന് സ്ഥാനക്കയറ്റം
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി വിജയം പാക്കിസ്ഥാന്റെ ഏകദിന റാങ്ക് ഉയര്‍ത്തി.എട്ടാം സ്ഥാനത്തായിരുന്ന അവര്‍ പുതിയ ഐസിസി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേയ്ക്ക് കയറി.
ഇതോടെ പാക്കിസ്ഥാന് 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് നേരിട്ട് പ്രവേശനം ലഭിക്കും. ഈ സെപ്റ്റംബര്‍ 30 വരെ റാങ്കിങ്ങില്‍ ഒന്നുമുതല്‍ ഏഴുവരെ സ്ഥാനത്ത് തുടരുന്ന ടീമുകള്‍ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണ് ലോകകപ്പില്‍ നേരിട്ടു പ്രവേശനം ലഭിക്കുക.
95 പോയിന്റുമായാണ് പാക്കിസ്ഥാന് ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളെ പിന്തളളി ആറാം സ്ഥാനത്തേയ്ക്ക് കയറിയത്.മറ്റു ടീമുകളുടെ റാങ്കിങ്ങില്‍ മാറ്റമില്ല.ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനവും ഇന്ത്യ രണ്ടാം സ്ഥാനവും നിലനിര്‍ത്തി.
വിജയം പാക്കിസ്ഥാനില്‍ പോയി ആഘോഷിക്കണം: ഗംഭീര്‍
ന്യൂദല്‍ഹി: ഇന്ത്യയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി നേടിയ പാക്കിസ്ഥാന് ടീമിനെ വാഴ്ത്തിയ കാശ്മീരിലെ വിഘടനവാദി നേതാവ് മിര്‍വെയ്സ് ഉമര്‍ ഫാറൂഖിനെഇന്ത്യന് ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കേണ്ടത് പാക്കിസ്ഥാനിലാണെന്നും അല്ലാതെ കാശ്മീരിലല്ലന്നും ഗംഭീര്‍ നിര്‍ദേശിച്ചു.
എല്ലായിടത്തും പടക്കം പൊട്ടുകയാണ്. ഈദ് നേരത്തെയെത്തിയ പ്രതീതി. മികച്ച ടീം ഫൈനല്‍ ദിനം സ്വന്തമാക്കി. പാക്കിസ്ഥാന് അഭിനന്ദനങ്ങളെന്ന് ഫാറൂഖ് ട്വിറ്ററില്‍ കുറിച്ചു.
ഇതിനെ തുടര്‍ന്ന് ഗംഭീര്‍ ഫാറൂഖിനെ നേരിട്ടും ചൈന പാക്കിസ്ഥാനില്‍ നടത്തുന്ന കോളനിവല്‍ക്കരണത്തെ പരോക്ഷമായും വിമര്‍ശിച്ചു.
ഫാറൂഖ് എന്തുകൊണ്ട് നിങ്ങള്‍ അതിര്ത്തികടന്നുപോകുന്നില്ല. അവിടെ ചൈനയുടെ മികച്ച പടക്കങ്ങള്‍ കിട്ടും. ഈദും ആഘോഷിക്കാം.നിങ്ങളെ അങ്ങോട്ട് പാക്ക് ചെയ്യാന്‍ സഹായിക്കാമെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോഴും ഫാറൂഖ് പാക്കിസ്ഥാന് ടീമിനെ അഭിനന്ദിച്ചിരുന്നു. ലണ്ടനിലെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിനാണ് പാക്കിസ്ഥാന് ഇന്ത്യയെ തകര്‍ത്ത് കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: