സംസ്ഥാനത്താകെ പനിയും മറ്റ് പകര്‍ച്ച വ്യാധികളും പിടിപെട്ട് 11.26 ലക്ഷം പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. രോഗബാധിതരുടെ യഥാര്‍ത്ഥ എണ്ണം ഇതിലും ഇരട്ടിയിലധികം വരും. കേരളം പനിച്ചുവിറയ്ക്കുമ്പോള്‍ എല്ലാ മേഖലയിലും അതിന്റെ പ്രതിഫലനമുണ്ടാകുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താത്തതും മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഈ ദുരന്താവസ്ഥയ്ക്ക് കാരണം.
പനിയും അനുബന്ധ രോഗങ്ങളും ബാധിച്ച് ഇതുവരെ 124 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണസംഖ്യ ഇരുന്നൂറിനടുത്തെത്തും. സംസ്ഥാനത്ത് എച്ച്1 എന്‍1 പനി ബാധിച്ചാണ് ഏറ്റവും കൂടുതലാളുകള്‍ മരിച്ചത്. ജനുവരി മുതല്‍ പനിബാധിച്ചവരില്‍ 6468 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 21443 പേര്‍ക്കു ഡെങ്കിപ്പനിബാധ സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് പനിബാധിച്ച് ചികിത്സ തേടി സംസ്ഥാനത്തെ വ്യത്യസ്ത ആശുപത്രികളിലെത്തുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും 20,000 പേരെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെ കണക്കുകൂടി വിലയിരുത്തുമ്പോള്‍ ഭയപ്പെടുത്തുന്ന സംഖ്യയാകുമത്. ഈ കണക്കുകളെല്ലാം കഴിഞ്ഞ വര്‍ഷത്തേതിലും ഇരട്ടിയാണെന്നതാണ് ഭീതി കൂട്ടുന്നത്.
പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ മുന്നില്‍ തിരുവനന്തപുരം, മലപ്പുറം ജില്ലകളാണ്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ മാത്രം പതിനായിരത്തിലേറെപ്പേര്‍ക്കു പനിപിടിച്ചു. ഇതില്‍ പകുതിയും ഡെങ്കിപ്പനിയാണെന്നാണ് സംശയം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ അലംഭാവമാണ് കേരളം ഇപ്പോള്‍ രോഗക്കിടക്കയിലാകാന് പ്രധാനകാരണം. വേനല്‍ മഴയെത്തുന്നതിനുമുന്നേ നടത്തേണ്ടിയിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ കാര്യക്ഷമമായി നടന്നില്ല. കാനകളും തോടുകളും മാലിന്യം നിറഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെട്ടു. തിരുവനന്തപുരം ഉള്‍പ്പടെ പ്രധാന നഗരങ്ങളിലെല്ലാം മാലിന്യ നീക്കം തടസ്സപ്പെട്ടിട്ട് കാലങ്ങളായി. നിരത്തു വക്കിലും ജനവാസകേന്ദ്രങ്ങളിലും മാലിന്യം അഴുകിക്കിടക്കുകയാണ്.
മഴക്കാലമാകുന്നതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളും മാലിന്യ നീക്കവും ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് വാങ്ങി കീശ നിറച്ചതല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുകയോ പേരിനുമാത്രം കാട്ടിക്കൂട്ടുകയോ ചെയ്തു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം(എന്‍ആര്‍എച്ച്എം) വഴി സംസ്ഥാനത്തേക്ക് ശുചീകരണ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ പണം അനുവദിച്ചെങ്കിലും ഇത് താഴെത്തട്ടില്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനിയും കൈമാറിയിട്ടില്ലെന്നെ ആക്ഷേപവുമുണ്ട്.
ഇതുകൂടാതെയാണ് ചികിത്സാ രംഗത്തുള്ള അലംഭാവം. സംസ്ഥാനത്തെ താഴെത്തട്ടിലുള്ള ജനങ്ങളിലാണ് പനി പടര്‍ന്നുപിടിക്കുന്നത്. ഇവര്‍ക്ക് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കാനാകില്ല. ഭീമമായ ചികിത്സാ ചെലവു തന്നെ പ്രധാന കാരണം. അതിനാല്‍ ആവശ്യമായ മരുന്നുകളും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പല ആശുപത്രികളിലും ആവശ്യത്തിനു മരുന്നുപോലുമില്ല. ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതല്‍ പേരും ഡെങ്കി ബാധിതരായതിനാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ് ഘടകമാണ് വേണ്ടിവരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് പ്ലേറ്റ്ലെറ്റ് ശേഖരം ഇല്ലാത്തതിനാല്‍ ജീവന് നിലനിര്‍ത്താന്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണ് പലരും.
ഡെങ്കിപ്പനി ബാധിച്ചവരുടെ മരണ സംഖ്യ കൂടാനുള്ള സാഹചര്യവും മറ്റൊന്നല്ല. നോമ്പുകാലമായതിനാല്‍ രക്തദാതാക്കളുടെ എണ്ണം കുറഞ്ഞതാണ് പ്ലേറ്റ്ലെറ്റ് ശേഖരം കുറയാനിടയാക്കിയതെന്ന ആരോഗ്യവകുപ്പു മന്ത്രിയുടെ വാദം ബാലിശമാണ്.
കാലവര്‍ഷം തുടങ്ങിയപ്പോള്‍തന്നെ കേരളം കടുത്ത രോഗങ്ങളുടെ പിടിയിലമര്‍ന്നതിന് പ്രധാന ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. എല്ലാ വര്‍ഷവും അനുഷ്ഠാനംപോലെ കേരളത്തില്‍ പനിയും മറ്റ് രോഗങ്ങളും പടര്‍ന്നു പിടിക്കുന്നുണ്ട്. കാലേക്കൂട്ടി കണ്ട് ഇത് പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. മാലിന്യ നീക്കവും ശുചീകരണവും സംസ്ഥാനത്തൊരിടത്തും ഇപ്പോള്‍ നടക്കുന്നില്ല. കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും ഇല്ല. വേനല്‍ക്കാലത്ത് കുടിക്കാന്‍ ശുദ്ധജലം എത്തിക്കാന്‍ കഴിയാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ മഴക്കാലത്തും അതിനു സാധിക്കുന്നില്ല. മാലിന്യം കലര്‍ന്ന വെള്ളമാണ് പലയിടത്തും കുടിവെള്ളമാക്കുന്നത്.
രോഗക്കിടക്കയില്‍ വിറയ്ക്കുന്ന കേരളത്തില്‍ എല്ലാമേഖലയിലും മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങി. ജോലിക്കു പോകാനാകാതെ പല കുടുംബങ്ങളും പട്ടിണിയിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളിലും പോകാനാകുന്നില്ല. നിര്‍മ്മാണ മേഖലയെയാണ് പനി കൂടുതലായി മാന്ദ്യത്തിലാക്കിയത്. ജോലിയില്ലാത്തതിനാല്‍ പനിക്കു ചികിത്സിക്കാനാകാതെയും പട്ടിണിയിലുമാണ് ജനങ്ങളധികവും. പനിബാധിത കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒപ്പം മെച്ചപ്പെട്ട ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: