ഇനി നമുക്ക് ശിവാജി മഹാരാജിന്റെ കാലഘട്ടത്തില്‍ കുറച്ചുകാലത്തേക്കെങ്കിലും ഉണ്ടായ ഉണര്‍വിന്റെ നേരെ ദൃഷ്ടി പതിപ്പിക്കാം. അന്ന് അദ്ദേഹത്തിന്റെ ഗുരുവായ സമര്‍ത്ഥരാമദാസ സ്വാമികള്‍ ഇപ്പറഞ്ഞ സമഷ്ടിധര്‍മത്തിന്റെ ഭാഷയിലാണ് സംസാരിച്ചത്.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് മുതലായ പ്രദേശങ്ങളില്‍ ഉയര്‍ന്ന ഭക്തിപ്രസ്ഥാനത്തിലെ പുണ്യാത്മാക്കളുടെ സ്വരത്തില്‍നിന്നു വ്യത്യസ്തമായിരുന്നു സമര്‍ത്ഥരാമദാസന്റെ സ്വരം. തികച്ചും സാമൂഹികമായിരുന്നു അത്. ‘തീര്‍ത്ഥങ്ങള്‍ ഭ്രഷ്ടായി, സന്ധ്യാവന്ദനാദി പ്രാര്‍ത്ഥനകള്‍ക്ക് സൗകര്യമില്ല.
അമ്പലങ്ങള്‍ക്കു രക്ഷയില്ല. ഈ സ്ഥിതി മാറ്റുക. ധര്‍മത്തിനുവേണ്ടി മരിക്കുക, മരിക്കുന്നതിനിടയില്‍ കൊല്ലുക, കൊന്നുകൊന്ന് ധര്‍മം രക്ഷിക്കുക, വിജയിക്കുക എന്നെല്ലാം അദ്ദേഹം പാടിനടന്നു. നിലവിലുള്ള വെല്ലുവിളി തിരിച്ചറിഞ്ഞ്, അതിനെക്കുറിച്ച് തുറന്നു പറഞ്ഞ്, അതു നേരിടാന്‍ സധൈര്യം ഉദ്ബോധിപ്പിച്ച് അദ്ദേഹം പടിഞ്ഞാറന്‍ ഭാരതത്തില്‍ ചുറ്റിസഞ്ചരിച്ചു.
അദ്ദേഹത്തിനു നൂറുകണക്കിനു ശിഷ്യന്മാരെ കിട്ടി. അവരെല്ലാം സന്ന്യാസിമാരായിരുന്നെങ്കിലും അവര്‍ക്ക് മഠമുണ്ടായിരുന്നില്ല. മുഴുവന്‍ ആഹാരം അവര്‍ ഒരിടത്തുനിന്ന് കഴിക്കാന്‍ പാടില്ലായിരുന്നു. സാമൂഹികമായ ഉദ്ബോധനശ്ലോകങ്ങള്‍ പടിതോറും കയറിച്ചെന്ന് പാടിപ്പാടി പൂവില്‍നിന്ന് വണ്ട് തേന്‍ എടുക്കുംപോലെ കുറേശ്ശെയായി കിട്ടുന്ന ആഹാരം കഴിച്ചു വയറു നിറയ്ക്കണമെന്നായിരുന്നു നിഷ്കര്‍ഷ. അങ്ങനെ അവര്‍ മഹാരാഷ്ട്രം മുഴുക്കെ സഞ്ചരിച്ച് ഒരു പുതിയ ലക്ഷ്യബോധമുണ്ടാക്കി, സാമാജികമായ ദൗത്യബോധം പരക്കെ ഉണര്‍ന്നു. അത് ജനസാമാന്യത്തെ ചൈതന്യവത്താക്കി. അതിന്റെ പ്രത്യക്ഷ ഫലമായിരുന്നു ശിവാജിയുടെ വിജയം.
എന്നാല്‍ ഈ രാമദാസ സമ്പ്രദായം മരുഭൂമിയിലെ മരുപ്പച്ചപോലെയായിത്തീര്‍ന്നു. നല്ലപോലെ ഉറങ്ങുന്ന ആളെ വിളിച്ചുണര്‍ത്തിയാല്‍ അയാള്‍ കുറച്ചുനേരം എഴുന്നേറ്റിരുന്ന് വീണ്ടും കിടക്കുന്നതുപോലെയായിരുന്നു. ഒന്നുരണ്ടു നൂറ്റാണ്ടുകള്‍ക്കകം ശിവാജിയും രാമദാസനും ചേര്‍ന്നു നടപ്പാക്കിയ യുഗാന്തരം പഴയ വെട്ടില്‍ തന്നെ വീണു. അതിന്റെ ഒന്നാംതരം ഉദാഹരണമാണ് ‘ധര്‍മസിന്ധു’ എന്ന ഗ്രന്ഥത്തിന്റെ രചന. ധര്‍മാനുഷ്ഠാനത്തോടുകൂടി ജീവിക്കാന്‍ എഴുതപ്പെട്ട ഒരു ‘മാനുവല്‍’ ആണത്. അക്കാലത്ത് ജീവിച്ചിരുന്ന അതി പ്രകാണ്ഡ പണ്ഡിതന് എഴുതിയത്. രാമദാസ സമ്പ്രദായം പാടേ മറന്നുകൊണ്ട് കേവലം വ്യക്തിപരങ്ങളായ വിധിനിഷേധങ്ങളേ അതിലുള്ളൂ. ഏകാദശി എങ്ങനെ നോല്ക്കണം.
ശിവരാത്രിക്കെന്തു ചെയ്യണം, എന്നെല്ലാം അതില്‍ അതിവിശദമായിട്ടുണ്ട്. എന്നാല്‍ സമാജം നേരിട്ട വെല്ലുവിളിയും വിപത്തും അതില്‍ സ്പര്‍ശിക്കപ്പെടുകപോലും ചെയ്തിട്ടില്ല. സമാധിസ്ഥമായ മൂകതയാണ് ഗ്രന്ഥകാരന് അതിനെക്കുറിച്ചവലംബിച്ചിരിക്കുന്നത്. തകര്‍ന്ന ക്ഷേത്രങ്ങള്‍ എങ്ങനെ പുനരുദ്ധരിക്കപ്പെടണം, നിര്‍ബന്ധപൂര്‍വം മതംമാറ്റിയവരെ എങ്ങനെ വീണ്ടെടുക്കണം, ബലാത്സംഗം ചെയ്യപ്പെട്ട സഹോദരിമാരെ എങ്ങനെ വീണ്ടും പവിത്രീകരിക്കണം, ധാര്‍മികോത്സവങ്ങള്‍ എങ്ങനെ പുതിയ രീതിയില്‍ സംഘടിപ്പിക്കപ്പെടണം, പരധര്‍മികളുടെ വീക്ഷണത്തിലും സമീപനത്തിലും മാറ്റങ്ങള്‍ വരുത്തണം- ഈ വക കാര്യങ്ങളൊന്നും ധര്‍മസിന്ധു പ്രതിപാദിക്കുന്നില്ല. ഗോഹത്യ, ഗുരുഹത്യ, ബ്രഹ്മഹത്യ, മാതൃഹത്യ മുതലായവ കൂട്ടിച്ചേര്‍ത്തിട്ടില്ല.
ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാലാശ്രമങ്ങളില്‍ക്കൂടി കടന്നുപോകേണ്ട ഹിന്ദുസമൂഹത്തെക്കുറിച്ചു ധര്‍മസിന്ധു പ്രതിപാദിക്കുന്നുണ്ട്. അതില്‍ സന്ന്യാസാശ്രമത്തെക്കുറിച്ച് പറയുമ്പോള്‍ നാലുതരം സന്ന്യാസിമാരെക്കുറിച്ചു പറയുന്നുണ്ട്. നാലാമത്തെ തരക്കാര്‍ സന്ന്യസിച്ചതിനു ശേഷവും വീട്ടില്‍ത്തന്നെ മാറി താമസിക്കുന്നവരാണ്. അവരാണ് ‘ഗുഹോദക’ സന്ന്യാസിമാര്‍. നിശ്ചയമായും ഇതു കാലാന്തരത്തില്‍ കടന്നുകൂടിയ ഒരു ‘ഭരണഘടനാ ഭേദഗതി’യായിരിക്കണം. അതു ചേര്‍ക്കാന്‍ ധര്‍മസിന്ധുക്കാരന്‍ മറന്നില്ല. എന്നാല്‍ സമഷ്ടിധര്‍മ ചിന്തയോടുകൂടി, സംഘബോധത്തോടുകൂടി ‘സംഘയോഗം’ ഉപദേശിച്ച് പരിവ്രജനം ചെയ്തുപോന്ന സമര്‍ത്ഥ രാമദാസപന്ഥികളെ അഞ്ചാമത്തെ കൂട്ടരായി ചേര്‍ക്കാന്‍ കൂട്ടാക്കിയില്ല.
ധര്‍മസിന്ധു വായിച്ചാല്‍ അതെഴുതിയ കാലത്ത് ഹിന്ദുധര്‍മത്തിന് ഒരു വെല്ലുവിളിയും ഇല്ലായിരുന്നെന്നു തോന്നും. ചുരുക്കത്തില്‍ കേവലം വൈയക്തികമായ ‘സുകൃത’ത്തെക്കുറിച്ചാണ് ധര്‍മസിന്ധു ചിന്തിക്കുന്നത്-സാമാജികമായ ‘സുകൃത’ത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.
ഈ മനഃസ്ഥിതിക്ക് ആഘാതം ഏറ്റുതുടങ്ങിയത് 19-ാം നൂറ്റാണ്ടിലെ ഹൈന്ദവനവോത്ഥാനത്തോടുകൂടിയാണ്. സന്ന്യാസിമാരല്ലാത്തവരെക്കുറിച്ച് പറയുകയാണെങ്കില്‍ ലോകമാന്യ തിലകനാണ് ‘കേവല വൈയക്തികത’യെ തട്ടിത്തകര്‍ക്കുന്നതില്‍ ഏറ്റവും മുഖ്യന് എന്നുപറയണം. ആ ദൃഷ്ടിയില് അദ്ദേഹമെഴുതിയ ഗീതാരഹസ്യം തികച്ചും വിപ്ലവകരമായ ഒരു ഗ്രന്ഥമാണെന്ന് പറയണം.
വൈദേശികതയുമായുള്ള നമ്മുടെ സമരകാലഘട്ടത്തില്‍ സമഷ്ടിധര്‍മത്തിന്റെ കാഴ്ചപ്പാടോടുകൂടി ഹൈന്ദവഉത്സവങ്ങളെ വീക്ഷിച്ച ആദ്യത്തെ ദ്രഷ്ടാവ് അദ്ദേഹമാണെന്ന് പറയണം. ഉത്സവങ്ങളെക്കുറിച്ച് തിലകന് പറയുകയാണ്: ‘ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍വേണ്ടി നാം ഉത്സവങ്ങള്‍ പ്രയോജനപ്പെടുത്തണം. പഠിപ്പുള്ളവര് ഉത്സവങ്ങള്‍ വഴി സാധാരണ നാട്ടുകാര്‍ക്ക് ചുറ്റുപാടുകള്‍ മനസ്സിലാക്കിക്കൊടുക്കണം. നമ്മെ അടക്കിഭരിക്കുന്നവര്‍ കാണിക്കുന്ന അന്യായവും അത്യാചാരവും തുറന്നു കാണിക്കണം. നാട്ടുകാരുടെട ധര്‍മബോധം ഉണര്‍ത്തണം. അതിന്റെ പിന്‍ബലത്തില്‍ ദേശീയതയ്ക്ക് ഊക്കു കൂട്ടണം. അറിവും വിവരവുമുള്ള നമ്മുടെ കൂട്ടര് നാട്ടുകാരുടെ ധര്‍മബോധം ഉണര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ അവരുടെ ജീവിതം പാഴാണെന്ന് കരുതുക’ -ലോകമാന്യതിലകന്റെ ഈ ആഹ്വാനം സമഷ്ടിധര്‍മത്തിലേക്കുള്ള ദീക്ഷയല്ലേ?
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്.
ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: