ഇന്ദ്രന്, വരുണന്, ആദിത്യന്, രുദ്രന് മുതലായ ദേവന്മാരെ യാഗവും പൂജയും ചെയ്തു സന്തോഷിപ്പിക്കാന്‍ പ്രയാസമേറെയാണ്. ധനം ധാരാളം ചെലവഴിക്കണം. ഉപകരണങ്ങളും സഹായികളും ആചാര്യന്മാരും വേണം. മന്ത്രങ്ങള്‍ തെറ്റാതെ, ചടങ്ങുകള്‍ പിഴയ്ക്കാതെ, സ്ഥലശുദ്ധി, ദ്രവ്യശുദ്ധി, കര്ത്തൃശുദ്ധി എന്നിവയോടെ അനുഷ്ഠിക്കണമെന്നത് നിര്‍ബന്ധമാണ്. ഏതെങ്കിലും ഒന്നു തെറ്റിയാല്‍ എല്ലാം തെറ്റി. ആനച്ചങ്ങലയുടെ ഒരു കണ്ണിക്ക് കേടുപറ്റിയാല്‍ ചങ്ങല ആകെ ഉപയോഗശൂന്യമാകുന്നതുപോലെയാണ്.
മേയഃ ഭക്ത്യാ പ്രയച്ഛതി
ഒരേ ഒരു കാര്യമേ എനിക്കു നിര്‍ബന്ധമുള്ളൂ. എന്നെ പൂജിക്കുന്ന ഭക്തന് അതിരില്ലാത്ത, പരമമായ, സ്നേഹം എന്നോടുണ്ടാവണം. ഞാന്‍ പരമേശ്വരനാണ്, എല്ലാ ദേവന്മാരുടേയും ഈശ്വരനാണ് എന്ന ബോധം വേണം. ”എല്ലാം അങ്ങയുടേതാണ്; എന്റേതായിട്ട് ഒന്നുമില്ല; എന്നെ അനുഗ്രഹിക്കാന്‍ വേണ്ടി ഈ വസ്തു സ്വീകരിച്ചാലും”- എന്ന് എന്നോടു പറയണം. നാട്ടില്‍ ഒരു പ്രയാസവും കൂടാതെ ലഭിക്കുന്നതാണ്,
പത്രം, പുഷ്പം, ഫലം, തോയം എന്നിവ
പുതിയ തളിരുകളോ കറുകപ്പുല്ലോ ചെന്താമരപ്പൂവോ മറ്റു പുഷ്പങ്ങളോ വെള്ളമോ മറ്റു ദ്രവ സാധനങ്ങളോ ഏതായാലും പരമപ്രേമ ലക്ഷണയായ ഭക്തിയോടെ എനിക്ക് തന്നാല്‍ സ്വീകരിക്കും, ഭക്ഷിക്കും, തരുന്ന വ്യക്തിയുടെ സൗന്ദര്യമോ, വൈരൂപ്യമോ, പാണ്ഡിത്യമോ പാമരത്വമോ ധനികത്വമോ, ദാരിദ്ര്യമോ ബ്രാഹ്മണത്വമോ നിഷാദത്വമോ ഞാന്‍ പരിഗണിക്കുകയില്ല; ഒരു ഭേദവുമില്ല.
ദ്രൗപദീ ദേവി അക്ഷയപാത്രത്തില്‍ ഒട്ടിപ്പിടിച്ച ചീര ഇലയാണ് തന്നത്, അതു ഞാന്‍ ഭക്ഷിച്ചു. ഗജേന്ദ്രന് വാടിപ്പോയ താമരപ്പൂവാണ് തന്നത,് അതു ഞാന്‍ സ്വീകരിച്ചു. സുദാമ ബ്രാഹ്മണന്-എന്റെ സതീര്ത്ഥ്യന്-സമര്‍പ്പിച്ച അവലരിയും ഞാന്‍ തിന്നു. രാമാവതാരത്തില്‍ ശബരി സമര്‍പ്പിച്ചത് ഉണങ്ങിയതും ഉച്ഛിഷ്ടവുമായ കാട്ടുപഴങ്ങളായിരുന്നു. അതും ഞാന്‍ വിഴുങ്ങി. വിദുരന്റെ പത്നി, സന്തോഷവും സ്നേഹവുംകൊണ്ട് സ്വബോധംപോലും നഷ്ടപ്പെട്ട് എനിക്ക് പഴങ്ങളുടെ തൊലിയായിരുന്നു തന്നത് അതും ഞാന്‍ ചവച്ചുതിന്നു. മിഥിലാരാജ്യത്തിലെ ശ്രുതദേവ ബ്രാഹ്മണന്, എനിക്ക് ഇരിക്കാന്‍ പുല്ലുപായ തന്നു; കുടിക്കാന്‍ രാമച്ചവും കുശപ്പുല്ലും ദര്‍ഭയുമിട്ട വെള്ളം തന്നു, അതും സ്വീകരിച്ചു.
ഭക്ത്യുപഹൃതം അശ്നാമി- ഭക്തന്മാര് സമര്‍പ്പിക്കുന്നത് പരമഭക്തിയോടെയാണ്. അതിനാല്‍ ഞാന്‍ അത് സ്വീകരിക്കുന്നു, ഭക്ഷിക്കുക തന്നെ ചെയ്യുന്നു. ഞാനല്ലാതെ, മറ്റു ദേവന്മാര്, സ്വഭക്തന്മാര് സമര്‍പ്പിക്കുന്നത് തിന്നതായിട്ടു ചരിത്രമില്ല. കണ്ണുകൊണ്ട് നോക്കി തൃപ്തിയടയും, അത്രമാത്രം. വേദത്തില്‍ ഇക്കാര്യം പറയുന്നു.
”നഹി ദേവാ അശ്നന്തി, ന പിബന്തി
ഏതദേവാമൃതം മൃഷ്ടപാ തൃപ്യന്തി”
(മറ്റു ദേവന്മാര്, ഭക്തന്മാര് സമര്‍പ്പിക്കുന്ന പായസം മുതലായ ദ്രവ്യങ്ങള്‍ ഭക്ഷിക്കുന്നില്ല. പാല് മുതലായ ദ്രവങ്ങള്‍ കുടിക്കുന്നുമില്ല. കണ്ണുകള്‍കൊണ്ടു നോക്കി തൃപ്തിയടയുന്നു)
എന്നെ പ്രത്യക്ഷമായി കാണാതെ തന്നെ എനിക്ക് നേരിട്ട് സമര്‍പ്പിക്കാം.
‘സാളഗ്രാമ’ത്തില്‍ ഞാന്‍ എപ്പോഴും അധിവസിക്കുന്നു. എന്റെ വേഷഭൂഷാദികളോടുകൂടി നിര്‍മിച്ച വിഗ്രഹത്തിലും ഞാന്‍ നിറഞ്ഞുനില്ക്കുന്നു. തുളസീദളങ്ങള്‍കൊണ്ട് എനിക്ക് ചെയ്യുന്ന അര്‍ച്ചനയും മറ്റു പുഷ്പങ്ങള്‍കൊണ്ട് ചെയ്യുന്ന അര്‍ച്ചനയും മാലകളും ഞാന്‍ സ്വീകരിക്കും.
സത്വഗുണപ്രധാനങ്ങളായ അരിയും പച്ചക്കറികളും എല്ലാം ഫലം എന്ന പദത്തില്‍ ഉള്‍ക്കൊളളുന്നു. തോയം എന്ന പദത്തില്‍ വെള്ളം, പാല്, വെണ്ണ, എണ്ണ, ഘൃതം, ചന്ദനം, കര്‍പ്പൂരം ഇവയിട്ടിട്ടുള്ള ജലംകൊണ്ടുള്ള അഭിഷേകം ഇവയും ഞാന്‍ സ്വീകരിക്കും, ഭക്ഷിക്കും. എനിക്ക് എന്റെ വിഗ്രഹത്തില്‍ ചെയ്ത അഭിഷേക തീര്‍ത്ഥവും നിവേദ്യ പ്രസാദവും സേവിച്ചാല്‍ നിങ്ങളുടെ മസ്തിഷ്കത്തിലെ സിരകള്‍ ശുദ്ധീകരിക്കപ്പെടുകയും എന്നെപ്പറ്റിയുള്ള ചിന്തകൊണ്ട് നിറയാന്‍ സഹായകമാകുകയും ചെയ്യും.
ഈ ശ്ലോകത്തില്‍ ഭഗവാന് തന്നെ നിര്‍ദ്ദേശിച്ചതുപോലെ വളരെ എളുപ്പത്തില്‍ ഭഗവാനെ സേവിക്കാനും ആരാധിക്കാനും സന്തോഷിപ്പിക്കാനും നമുക്ക് സാധിക്കും. നാം ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നില്ല എന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: