ബിജെപി മുന്‍ ദേശീയ വക്താവും ബീഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെ വെട്ടിലായത് പ്രതിപക്ഷമാണ്. മത്സരത്തിനു മുന്‍പേ തോറ്റ അവസ്ഥ. രാഷ്ടപതിയെ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ഇല്ലാത്ത അവസരം മുതലെടുക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റേയും ഇടതുപാര്‍ട്ടികളുടേയും ആം ആദ്മി പാര്‍ട്ടിയുടെയും തൃണമൂലിന്റേയുമൊക്കെ മനസ്സിലിരിപ്പ്.
പ്രതിപക്ഷ ഐക്യം എന്ന കിനാവുമായി കുറെ വിയര്‍പ്പൊഴുക്കുകയും ചെയ്തു. ഭരണകക്ഷി സ്ഥാനാര്‍ത്ഥിയാരെന്നു കണ്ടശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു അവര്‍.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് രാംനാഥ് കോവിന്ദിന്റെ പേര് പ്രഖ്യാപിച്ച് പ്രതിപക്ഷത്തിന്റെ സ്വപ്നങ്ങളെ തകര്‍ത്തുകളഞ്ഞത്. നേരത്തെ പറഞ്ഞുകേട്ട പേരുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി അപ്രതീക്ഷിതമായാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി ബിജെപി നിശ്ചയിച്ചത്.
സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് അഭിഭാഷകനായ രാംനാഥ് കോവിന്ദ് രണ്ട് തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പട്ടികജാതിമോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായും ബിജെപി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള രാംനാഥ് ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ആദ്യം എത്തിയത് പ്രതിപക്ഷ കക്ഷികളാണെന്നത് രാഷ്ട്രീയ തന്ത്രജ്ഞതയില്‍ ബിജെപി ഏറെ ദൂരം മുന്നിലാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു.
ഒരുതരത്തിലും പ്രതിപക്ഷത്തിന് എതിര്‍ക്കാന്‍ കഴിയാത്ത സ്ഥാനാര്‍ത്ഥി. എന്തുപറഞ്ഞ് എതിര്‍ക്കണമെന്ന് ഗവേഷണം നടത്തി സിപിഎം കണ്ടെത്തിയിരിക്കുന്നു! രാംനാഥ് കോവിന്ദ് ആര്‍എസ്എസ് ആണത്രെ. അതുകൊണ്ട് എതിര്‍ക്കും. ദളിതനായതിനാല്‍ എതിര്‍ക്കുമെന്നു പറയാനാവില്ലല്ലോ. കെ.ആര്. നാരായണനേയും അബ്ദുള്‍ കലാമിനേയും എതിര്‍ക്കാന്‍ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയത് അവര്‍ ആര്‍എസ്എസ് ആയതിനാലാണോ എന്നൊന്നും ചോദിക്കരുത്.
ആര്എസ്എസുകാരന് രാഷ്ട്രപതിയായാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന നുണപ്രചാരണം രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കോടിയേരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങളെ നാടുകടത്തുമെന്ന പ്രചാരണത്തിനു തുല്യമായ നുണപ്രചാരണം ഏല്‍ക്കുന്നില്ല. ആര്‍എസ്എസുകാരനായ ഭൈരോണ്‍ സിങ് ഷഖാവത്ത് ഉപരാഷ്ട്രപതിയായിട്ടുണ്ട്. വാജ്പേയിയും നരേന്ദ്ര മോദിയും പ്രധാനമന്ത്രിക്കസേരയിലെത്തിയ ആര്‍എസ്എസ് സ്വയംസേവകരാണ്. ഇതുകൊണ്ട് ഭരണഘടനയ്ക്കോ നിയമ സംവിധാനത്തിനോ ഒരു പോറല്‍പോലും ഉണ്ടായില്ല. പകരം രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നു.
രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം തുറന്നുകാട്ടിയത് മാധ്യമങ്ങളുടെ കഥയില്ലായ്മകൂടിയാണ്. ആര്‍എസ്എസിനേയും ബിജെപിയേയും പഠിക്കുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ എല്‍കെജിക്കാരാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ഒരിക്കലും ആകില്ലെന്നുറപ്പുള്ള ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെ ഒരു ഡസന്‍ പേരെയെങ്കിലും പല മാധ്യമങ്ങളും രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായി അണിനിരത്തി. എല്‍.കെ. അദ്വാനി, സുഷമ സ്വരാജ്, സുമിത്രാ മഹാജന് തുടങ്ങി മെട്രോമാന് ഇ. ശ്രീധരന്‍വരെ പട്ടികയില്‍ ഇടം തേടി. ഇവരെല്ലാം അര്‍ഹരാണ് എന്നതില്‍ സംശയമില്ല. ഭാവനയ്ക്കനുസരിച്ച് മെനഞ്ഞ പേരുകളില്‍ ഒരിടത്തും രാംനാഥ് കോവിന്ദ് എന്ന പേര് വരാഞ്ഞത് മാധ്യമങ്ങളുടെ പൂര്‍ണ്ണ പരാജയമാണ്. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ കഥകള്‍ പടയ്ക്കുമ്പോള്‍ ഇനിയെങ്കിലും ഇതൊരു പാഠമാക്കിയാല്‍ നന്ന്.
സംഘപരിവാര്‍ ദളിത് വിരുദ്ധമാണെന്ന അസത്യപ്രചാരണത്തിനേറ്റ കനത്ത തിരിച്ചടിയാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം. വാസ്തവത്തില്‍ ഈ ആരോപണം നട്ടാല്‍ കിളിര്‍ക്കാത്ത നുണയാണെന്ന് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചരിത്രം പഠിക്കുന്ന ആര്‍ക്കും മനസ്സിലാവും. രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം സംഘപരിവാറിലെ ഒറ്റപ്പെട്ട സംഭവമല്ല. ദളിത് രാഷ്ട്രീയത്തിന്റെ ആചാര്യനെന്ന് പറയാവുന്ന ഡോ. ബി.ആര്.അംബേദ്കര്‍ പോലും ആര്‍എസ്എസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.
ഒന്നിലധികം തവണ അദ്ദേഹം ആര്‍എസ്എസ് ശിബിരങ്ങള്‍ സന്ദര്‍ശിക്കുകയുമുണ്ടായി. സംസ്കൃതത്തെ രാഷ്ട്രഭാഷ ആക്കണമെന്നതുള്‍പ്പെടെ ആര്‍എസ്എസിന്റെ പല ആശയങ്ങളോടും അംബേദ്ക്കര്‍ക്ക് യോജിപ്പായിരുന്നു. ഈ ചരിത്രമെല്ലാം മറച്ചുവച്ചാണ് സംഘപരിവാറിനെ ദളിത്വിരുദ്ധമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.
രാംനാഥ് കോവിന്ദിനെ ദളിത് നേതാവായി മാത്രം ചിത്രീകരിക്കാനുള്ള ശ്രമവും ശരിയല്ല. ആര്‍എസ്എസിനെ സവര്‍ണ്ണ സംഘടനയെന്ന് ആക്ഷേപിക്കുകയും രാംനാഥ് കോവിന്ദിനെ ആര്‍എസ്എസെന്ന് വിമര്‍ശിക്കുകയും ചെയ്യുന്ന വിരോധാഭാസം ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന്മുന്‍പേ ജയിച്ച അവസ്ഥയിലാണ് രാംനാഥ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കണ്ണുമടച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സ്വപ്നംകണ്ട പല കക്ഷികളും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. എന്ത് വൃത്തികെട്ട കളികള്‍ക്കുമുള്ള വേദിയാണ് ജനാധിപത്യം എന്ന് കരുതുന്നവരെ ഒരിക്കലും മറക്കാത്ത പാഠം ബിജെപി പഠിപ്പിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: