ഇന്ത്യയെ സംബന്ധിക്കുന്ന രണ്ട് വ്യത്യസ്ത ആശയങ്ങള്‍ ഇന്ന് ഒരു സാംസ്കാരിക യുദ്ധത്തില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. ഈ പോരാട്ടം കുറച്ചുകാലംകൂടി തുടരാനാണ് സാധ്യത. ആദ്യത്തേത് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ നെഹ്റൂവിയന്‍ ആശയമാണ്. സാംസ്കാരിക പ്രതിബദ്ധതയൊന്നുമില്ലാത്തതും മതേതര-സോഷ്യലിസ്റ്റ് സങ്കല്പങ്ങള് പുലരുന്നതുമായ ഇന്ത്യയെയാണ് ഈ ആശയം പ്രതിനിധാനം ചെയ്യുന്നത്. മാര്‍ക്സിസ്റ്റുകാരടക്കമുള്ള ഇടതുചിന്തകരാണ് ഇതിന്റെ വക്താക്കള്‍.
‘ഭാരതീയ ആശയ’മാണ് രണ്ടാമത്തേത്. ഇന്ത്യ മഹത്തായ പ്രാചീന നാഗരികതയാണെന്നും, ഭൂലോകത്തെ പ്രമുഖ ആത്മീയ സംസ്കാരം ഇന്ത്യയുടേതാണെന്നും കരുതുന്നവരാണ് ഇതിന്റെ വക്താക്കള്‍. ‘യോഗിക് ഇന്ത്യ’ എന്നും ഇതിനെ വിളിക്കാം. നിരവധി ഗുരുപരമ്പരകളെയും ആത്മീയ-സാംസ്കാരിക പാരമ്പര്യത്തെയും പിന്‍പറ്റുന്നവരുമാണ് ഭാരതീയ ആശയത്തിന്റെ മുഖ്യ വക്താക്കള്‍.
ഇന്ത്യയെ സംബന്ധിക്കുന്ന ഈ രണ്ട് ആശയങ്ങളും കുറച്ചൊക്കെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതായി കാണാം. പ്രത്യേകിച്ച് സ്വാതന്ത്ര്യസമരകാലത്ത്. ഇക്കാലത്ത് ജനങ്ങളില്‍ ദേശാഭിമാനം വളര്‍ത്തുന്നതിനുവേണ്ടി ഇന്ത്യയുടെ പ്രാചീന പൈതൃകത്തെ ആവാഹിക്കുകയുണ്ടായി. മഹാത്മാ ഗാന്ധിയുടെ ആശയം ജവഹര്‍ലാല്‍ നെഹ്റുവിനെക്കാള്‍ വളരെയധികം പാരമ്പര്യാധിഷ്ഠിതമായിരുന്നു.
നെഹ്റുവിന്റെ ആശയം കോണ്‍ഗ്രസിന്റേതായിരുന്നു. ഇതാകട്ടെ രണ്ടുവിധത്തില്‍ അസാധാരണവും. ഒന്നാമത്തെ കാര്യം, അത് 1976 ല്‍ ഭരണഘടന ഭേദഗതി ചെയ്ത് ഇന്ദിരാഗാന്ധി ഉള്‍പ്പെടുത്തിയ സോഷ്യലിസത്തെ വാരിപ്പുണരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടുമുതല്‍ തന്നെ സോഷ്യലിസം ആശയമെന്നനിലയ്ക്ക് കാലഹരണപ്പെട്ടു തുടങ്ങിയിരുന്നു. മതേതരത്വമാണ് രണ്ടാമത്തെ ആശയം. ഹിന്ദുക്കള്‍ക്ക് ഇത് നഷ്ടക്കച്ചവടമാകുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്നു. മറ്റൊരു രാജ്യത്തും ഇത്തരം ഭൂരിപക്ഷജനവിരുദ്ധമായ മതേതരത്വം കാണാനാവില്ല.
‘യോഗിക്’ അഥവാ ഭാരതീയ ആശയത്തില്‍നിന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ പ്രേരണ ഉള്‍ക്കൊള്ളുന്നത്. ഭാരതത്തിന്റെ പൗരാണികമായ സംസ്കാരത്തെ ആദരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഇതിനകം നിരവധി നടപടികള്‍ എടുത്തുകഴിഞ്ഞു. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വ്യാഖ്യാനങ്ങള്‍ക്കു പകരം ഈ രാഷ്ട്രത്തിന്റെ ആത്മീയവും ധാര്‍മികവുമായ അറിവുകള്‍ പകര്‍ന്നുകൊടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ചില കോണുകളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. ഹൈന്ദവ-ബുദ്ധ കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് സാംസ്കാരികാഭിമാനം വളര്‍ത്തിയെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു നടപടി. മതേതരരാജ്യത്ത് ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായി നെഹ്റൂവിയന്‍ ചിന്താഗതിക്കാര്‍ ഇതിനെ കാണുന്നു.
യോഗ ഭാരതീയ സംസ്കാരത്തിന്റെ പരിച്ഛേദമാണ്. 2015 ലെ അന്താരാഷ്ട്ര യോഗദിനാചരണം നാടകീയമായ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നത്. 2016 ല്‍ യോഗ അധ്യാപകരെ പരിശീലിപ്പിക്കാനും സ്കൂളിലും മറ്റും യോഗ പ്രചരിപ്പിക്കാനും നിരവധി നടപടികള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എടുക്കുകയുണ്ടായി. ലോകം അതുവരെ കാണാത്ത ഒന്നായിരുന്നു ഇത്.
യോഗ എന്ന ആശയത്തെക്കുറിച്ചും ഇന്ത്യയുടെ മഹാന്മാരായ ഗുരുക്കന്മാരെക്കുറിച്ചും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ ഇന്ന് ഏറെ ബോധവാന്മാരാണ്. വിദേശങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് പെട്ടെന്ന് തിരിച്ചറിയാനാവും. വളരെ കുറച്ചുപേര്‍ക്കേ നെഹ്റുവിനെക്കുറിച്ച് അറിയൂ; അതും മഹാത്മാഗാന്ധിയുടെ നിഴലില്‍ നില്ക്കുന്ന നെഹ്റുവിനെ. അതേസമയം, ഇന്ത്യയുടെ ആത്മീയ പാരമ്പര്യം പ്രചരിക്കുന്നതിലും സ്വാധീനം വര്‍ധിക്കുന്നതിലും ചിലര്‍ക്ക് ഭയപ്പാടുമുണ്ട്.
1893 ല്‍ സ്വാമി വിവേകാനന്ദന് ചിക്കാഗോയില്‍ തുടക്കം കുറിച്ചതുമുതല്‍ ഭാരതത്തിന്റെ യോഗപൈതൃകം ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് യോഗയുടെ എല്ലാ ഘടകങ്ങളെക്കുറിച്ചും പാശ്ചാത്യനാടുകളിലുള്ളവര്‍ക്ക് അറിയാം. കീര്‍ത്തനങ്ങള്‍ക്ക് വന്‍ പ്രചാരം ലഭിച്ചിരിക്കുന്നു. മന്ത്രങ്ങളും ധ്യാനരീതികളും സ്വീകരിക്കുന്നവര്‍ ഏറെയുണ്ട്. ആയുര്‍വേദം, സംസ്കൃതം, ഇന്ത്യന്‍ സംഗീതം, നൃത്തം എന്നിവയൊക്കെ പാശ്ചാത്യനാടുകളില്‍ ഹരമാണ്. ഇതൊക്കെ പഠിപ്പിക്കുന്നതിന് നിരവധിയാളുകള്‍ ജീവിതംതന്നെ മാറ്റിവച്ചിരിക്കുന്നു.
ഇന്ത്യയുടെ സംസ്കൃതി വീണ്ടെടുത്ത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രത്യക്ഷത്തിലുള്ള നടപടിയാണ് യോഗദിനാചരണം. ഭാരതത്തിന്റെ പൗരാണിക സംസ്കൃതി ഇപ്പോഴും സജീവമാണെന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്നും ഇത് തെളിയിക്കുന്നു. വരുംവര്‍ഷങ്ങളിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അന്താരാഷ്ട്ര യോഗദിനാചരണം മഹാസംഭവമായി തുടരും. യോഗയുടെ സമഗ്രമായ ജീവിതദര്‍ശനം മറ്റേത് തത്ത്വചിന്തയേയും പ്രത്യയശാസ്ത്രത്തേയും അപേക്ഷിച്ച് കൂടുതല്‍ പുരോഗമനപരവും ആഗോള സ്വഭാവമുള്ളതും സാര്‍വത്രികവുമാണ്. യോഗ ഇന്ത്യയുടെ ഉത്തമാശയമാണ്. യോഗയ്ക്ക് രാഷ്ട്രീയമായ ഉള്ളടക്കമില്ല. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രാഷ്ട്രത്തിന്റെ സാംസ്കാരികമൂല്യസഞ്ചയമാണ് അത് ആവഹിക്കുന്നത്.
(അമേരിക്കന്‍ വേദാചാര്യനും എഴുത്തുകാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: