ലക്നൗ: ഉത്തര്‍പ്രദേശിലെ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ ഇവരെ ക്ഷണിച്ചിരുന്നു. ഇവര്‍ പങ്കെടുത്തിരുന്നില്ല. എങ്കിലും പിന്തുണച്ചേക്കുമെന്നാണ് സൂചന. അതിനിടെ, കോവിന്ദിനെ പിന്തുണയ്ക്കാന്‍ ശിവസേന തീരുമാനിച്ചു.
സമാജ്വാദി പാര്‍ട്ടിയിലെ അഖിലേഷ് യാദവ് വിഭാഗവും ബിഎസ്പിയും കോവിന്ദിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. മുലായം വിഭാഗം നേരത്തെ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാല്‍ നിര്‍ണ്ണായകമായ എട്ടു ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവായ രാംനാഥ് കോവിന്ദിനെ എതിര്‍ക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
നാളെ ദല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍നിന്ന് ഇവര്‍ വിട്ടു നിന്നേക്കും.
രാംനാഥിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചുവെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. ഒരുമിച്ച് നില്ക്കാന് അമിത് ഷാ അഭ്യര്‍ത്ഥിച്ചതായും രാംനാഥ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ ഇതര കക്ഷികളുടെ പിന്തുണയുള്ളതിനാല്‍ ശിവസേനയില്ലെങ്കിലും രാംനാഥ് കോവിന്ദ് ജയിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഉദ്ധവ് മലക്കംമറിഞ്ഞത്. ശിവസേനയുടെ പിന്തുണ പ്രതീക്ഷിച്ച കോണ്‍ഗ്രസ്സിനും പ്രതിപക്ഷത്തിനുമാണ് ഇത് തിരിച്ചടിയായത്.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രധാന പരിപാടി നടക്കുന്ന ലക്നൗവില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ രാംനായിക് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ലക്നൗവിലെ കേന്ദ്ര മരുന്ന് ഗവേഷണ കേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. തുടര്‍ന്ന് ഡോ.എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം, ലക്നൗ-കാണ്‍പൂര്‍ 400 കെവി ലൈന്‍ ഉദ്ഘാടനം എന്നിവയും മോദി നിര്‍വഹിച്ചു.
അതിനിടെ, രാംനാഥ് കോവിന്ദ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് രാജിക്കത്ത് നല്കി. ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് താത്കാലികമായി ബീഹാറിന്റെ ചുമതല നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: