ചവറ: പന്മന ജയവിലാസത്തില്‍ സുരേന്ദ്രന്റെ മകള്‍ ജയമോളുടെ (സൗമ്യ 26) മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും ശാസ്താംകോട്ട പൊലീസ് വീഴ്ച വരുത്തുന്നതായി ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ശാസ്താംകോട്ട പോരുവഴി പനംപെട്ടി ചരുവിള പുത്തന്‍വീട്ടില്‍ സുധീഷിന്റെ ഭാര്യ ജയമോളെ മെയ് 20ന് ഉച്ചയോടെ ഭര്‍ത്താവ് സുധീഷും ബന്ധുക്കളും ചേര്‍ന്ന് മരണപ്പെട്ട നിലയില്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ജനല്‍കമ്പിയില്‍ ജയ സ്വയം തൂങ്ങിമരിച്ചതായാണ് വീട്ടുകാര്‍ ശാസ്താംകോട്ട പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജയയുടെ മുറിയില്‍ നിന്നും കണ്ടെടുത്തതെന്നു പറയുന്ന ആത്മഹത്യാകുറിപ്പ് വ്യജമാണെന്ന് അന്നേ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ നിരവധി അസ്വാഭാവിക മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടും 302-ാം വകുപ്പ് ചുമത്തി കേസ് എടുക്കാന്‍ ശാസ്താംകോട്ട പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സുധീഷ് ഇയാളുടെ മാതാവ് ചെല്ലമ്മ സഹോദരി സുശീല സഹോദരന് ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണ് ഇതെന്ന് വ്യക്തമായിട്ടും ശാസ്താംകോട്ട പോലീസ് സുധീഷിന്റെ മാതാവിനെയും സഹോദരിയേയും സഹോദരനേയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. കൊട്ടാരക്കര റൂറല്‍ ഡിവൈഎസ്പി കൃഷ്കുമാറിന് മാതാപിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സുധീഷിനെ അറസ്റ്റ് ചെയ്ത് റിമാന്റിലാണ്. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതിക്ക് രക്ഷപെടാനുള്ള പഴുതുകള്‍ നിലനിര്‍ത്തിയാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുള്ളത്.
വിവാഹം നടന്ന നാള്‍മുതല്‍ ജയമോള്‍ക്ക് നല്കിയ 36 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കൂടാതെ പത്ത് പവന് സ്വര്‍ണ്ണവും ബുള്ളറ്റും വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയമോളെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പുനരന്വേഷണം നടത്തി കേസില്‍ പങ്കാളികളായിട്ടുള്ള മുഴുവന്‍ പ്രതികള്‍ക്കെതിരെയും 302 വകുപ്പ് കൂടി ചുമത്തി അറസ്റ്റ് ചെയ്യണെമന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജയമോളുടെ പിതാവ് കെ.സുരേന്ദ്രന്, മാതാവ് കെ.ജഗദ, അനുജത്തി ജെ.സന്ധ്യ, ബന്ധുക്കളായ കെ.വിജയകുമാര്‍, ആര്.സുജാത എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: