കുന്നത്തൂര്‍: വിദ്യാര്ത്ഥിസംഘടകള് തമ്മിലെ പോര് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള തുറന്ന പോരിലേക്ക് നീങ്ങുന്നു. നിരന്തരമായി ഉണ്ടാകുന്ന സംഘര്‍ഷത്തില്‍ നാട്ടില്‍ ക്രമസമാധാനപ്രശ്നവും ഉടലെടുത്തിരിക്കുകയാണ്.
സ്കൂളിലും, കോളേജിലും തുടങ്ങിയ എസ്എഫ്ഐ-കെഎസ് യു സംഘര്‍ഷം പുറത്തേക്കും വ്യാപിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമാകുകയാണ്. അക്രമങ്ങള്‍ നടക്കുമ്പോള്‍ പോലീസ് മൃദുസമീപനം സ്വീകരിക്കുന്നതാണ് സംഘര്‍ഷം ആവര്‍ത്തിക്കാന്‍ കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പോലീസ് സിപിഎം നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.
കഴിഞ്ഞദിവസം പോരുവഴി പഞ്ചായത്തംഗമായ സിപിഎം നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമം നടന്നതെങ്കില്‍ ഇന്നലെ എംപിയെ കൊണ്ടുവന്ന് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തു.
പോലീസ് സ്റ്റേഷന് മുന്പില് രണ്ട് മണിക്കൂറോളം ഉപരോധസമരം നയിച്ച കൊടിക്കുന്നില്‍ സുരേഷിന്റെ നടപടി അപഹാസ്യമായി.
കെഎസ്യു നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിപ്പിക്കാനായിരുന്നു ഈ ഉപരോധം. തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പി സ്ഥലത്തെത്തുകയും വധശ്രമം ഉള്‍പ്പെടെ ചുമത്തിയ കേസ് പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീടാണ് ഉപരോധസമരം അവസാനിപ്പിച്ചത്. ഇത്തരത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും’ഭരണസ്വാധീനം ഉപയോഗിച്ച് പോലീസിനെ വരുതിയിലാക്കുന്നത് സംഘര്‍ഷം വ്യാപിയ്ക്കാനേ ഇടയാക്കു.
അണികളെ നിയന്ത്രിക്കുന്നതിന് പകരം ഇരു കക്ഷിനേതാക്കളും പരസ്യവെല്ലുവിളികള്‍ ഉയര്‍ത്തുന്നത് വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ വീണ്ടും ഉണ്ടാകാനേ സഹായിക്കു. ആക്രമം നിയന്ത്രിക്കാന്‍ പോലീസ് അടിയന്തിരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: