കരുനാഗപ്പള്ളി: ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ വിശ്വാസത്തിന്റെ നോമ്പ് നോക്കുന്ന വേളയില്‍ കരുനാഗപ്പള്ളി ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിലെ ബിഎംഎസ് തൊഴിലാളികള്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കണമെന്നും, എങ്കില്‍ മാത്രമെ എല്ലാ സംസ്കാരങ്ങള്‍ക്കും സൗഹാര്‍ദ്ദപൂര്‍ണ്ണമായി കഴിയാന്‍ സാധിക്കൂ എന്നും ഇഫ്ത്താര്‍ വിരുന്നില്‍ മുഖ്യപ്രഭാഷണം നടത്തിയ പന്മന പുതുശേരികോട്ട ചീഫ് ഇമാം സുബൈര്‍ അസഹരി പൂകളത്തൂര് പറഞ്ഞു. സ്നേഹത്തില്‍ കൂടി അല്ലാതെ വാളുകൊണ്ടോ, പീരങ്കി കൊണ്ടോ ഇസ്ലാം മതത്തെ വ്യാപിപ്പിക്കാനാകില്ലെന്നും മതമെന്തെന്ന് പഠിയ്ക്കാത്തവനാണ് തീവ്രവാദിയാകുന്നതെന്നും ചൂണ്ടിക്കാട്ടി.
യൂണിറ്റ് പ്രസിഡന്റ് എം.ആര്.രജ്ഞിത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ആര്.പ്രസന്നന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ഉള്‍പ്പെടെ ഉള്ള ദേശീയ പ്രസ്ഥാങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് വരുത്തിതീര്‍ത്ത് മറ്റുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോള്‍ ഇത്തരം സൗഹാര്‍ദ്ദപരമായ ചടങ്ങുകള്‍ അത്തരം നുണപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ് രാജേഷ്, ബിഎംഎസ് മേഖലാ സെക്രട്ടറി സുധീഷ്, വൈസ് പ്രസിഡന്റ് രാജന്, പ്രഭാരി ഹരികുമാര്‍, അന്‍സാര്‍, ഷംല സലിം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: