മറക്കാന്‍ സാധിക്കാത്ത സമഷ്ടിധര്‍മപ്രണേതാവായിരുന്നു സ്വാമി ദയാനന്ദന്. അദ്ദേഹത്തിന്റെ ‘സത്യാര്‍ത്ഥപ്രകാശം’ ‘ധര്‍മസിന്ധു’വിനു നേര്‍വിപരീതമാണ്. ഹിന്ദുധര്‍മത്തിനെതിരെ നിലവിലുള്ള വിപത്തുകളെയും വെല്ലുവിളികളെയും പേരെടുത്തു പറഞ്ഞു. വേര്‍തിരിച്ച് ഓരോന്നായി അതില്‍ വിശകലനം ചെയ്യുന്നു. പരിഹാരം കാണാന്‍ അത്യാവശ്യമായ മനഃസ്ഥിതിയും നിര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റേയും അദ്ദേഹത്തിന്റെ ഉപദേശങ്ങളുടേയും പ്രഭാവത്താല്‍ അനവധി ആര്യസമാജ മിഷണറിമാര്‍ സാമാജിക ‘ധര്‍മപ്രചാരകന്മാരായി ആഫ്രിക്ക, ബര്‍മാ, ഇംഗ്ലണ്ട് മുതലായ സ്ഥലങ്ങളിലേക്ക് പോയി.എന്നാല്‍ സ്വാമി വിവേകാനന്ദനാണ് ഈ വഴിയിലേക്ക് ഏറ്റവും കുടൂതല്‍പേരുടെ മനസ്സിനെ ഹഠാദാകര്‍ഷിച്ചത്.
അദ്ദേഹം അമേരിക്കയില്‍ പോയപ്പോള്‍ അവിടുത്തെ നാട്ടുകാരുടെ സംഘബോധവും സംഘടനാപ്രവണതയും കണ്ട് അത്യന്തം പ്രഭാവിതനായി. സാമാജികപുണ്യത്തെക്കുറിച്ച് അവരെക്കൊണ്ട് ചിന്തിപ്പിച്ചു. അവരുടെ സമഷ്ടിധര്‍മം ആ സൂക്ഷ്മനിരീക്ഷകന്‍ നേരിട്ടു ദര്‍ശിച്ചു. ഇവിടെ തിരിച്ചുവന്ന് വിസ്മൃതിയുടെയും അവഗണനയുടെയും ചാരംകൊണ്ട് നീണ്ടകാലം മൂടപ്പെട്ടുകിടന്ന അതിനെ ചാരമൂതിമാറ്റി ഉജ്ജ്വലിപ്പിച്ചു. പ്രഹ്ലാദനെ അനുകരിച്ചുകൊണ്ട് അദ്ദേഹം അലറി: ”എന്റെ നാട്ടുകാരുടെ നന്മയ്ക്കുവേണ്ടി ഞാന്‍ ആയിരമായിരം ജന്മങ്ങള് ജനിക്കാന്‍ ഒരുക്കമാണ്. എനിക്ക് മോക്ഷം വേണ്ട, ഭൗതികസുഖങ്ങള്‍ വേണ്ട…” എന്ന്. മാതാവ്, പിതാവ്, ഗുരു എന്നിവര്‍ എനിക്ക് ദേവന്മാരായി ഭവിക്കട്ടെ എന്ന ഉപനിഷദ് പ്രാര്‍ത്ഥനയുടെ കൂട്ടത്തില്‍ അദ്ദേഹം ദരിദ്രനേയും കൂട്ടിച്ചേര്‍ത്തു.
‘ദരിദ്ര ദേവോ ഭവ’ എന്നുദ്ഘോഷിച്ചു. നിശ്ചയമായും സാമൂഹികമായ ദൃഷ്ടികോണം തരുന്ന ഒരു കൂട്ടിച്ചേര്‍ക്കലായിരുന്നു അത്. അച്ഛന്, അമ്മ, ആചാര്യന് എന്നിവര്‍ ഒരാളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്നവരാണ്. അവരെ ദൈവമായി കരുതാന്‍ വൈയക്തികമായ മമതാബന്ധത്തിന്റെ ഉദാത്തവല്‍ക്കരണം മാത്രം മതി. എന്നാല്‍ സാധാരണഗതിക്കു ബന്ധത്തില്‍ വരാത്ത, വേണമെങ്കില്‍ ഒഴിവാക്കാവുന്ന ദരിദ്രരെ വിചാരമണ്ഡലത്തിനുള്ളില്‍ കൊണ്ടുവരാന്‍ അതിലുപരി സമാജബോധം വേണം; അവരെ മമത്വത്തോടെ കാണാന്‍ കഴിയണമെങ്കില്‍ സമാജബോധത്തിനു മാത്രമേ കഴിയൂ. അതിനെത്തുടര്‍ന്നുള്ള ഉദാത്തവല്‍ക്കരണംകൊണ്ടേ ‘ദരിദ്രദേവോ ഭവ’ എന്ന തത്ത്വം അംഗീകരിക്കാന്‍ കഴിയൂ. അപ്പോള്‍ നിശ്ചയമായും സ്വാമിജിയുടെ ഈ കൂട്ടിച്ചേര്‍ക്കല്‍ ‘ഞാന്‍’ എന്നതില്‍നിന്നും ‘നാം’ എന്നതിലേക്കുള്ള സുവ്യക്തമായ നല്ല വ്യതിയാനമാണ്.നവോത്ഥാനത്തിന്റെ ഈ നീരൊഴുക്കുകള്‍ ഒരു പുതിയ അധ്യായത്തിന്റെ ശുഭാരംഭം കുറിച്ചുവെന്നു പറയാം.
അതോടെ ദേശീയ ജീവിതത്തിന്റെ നാനാമണ്ഡലങ്ങളില്‍ സാമൂഹിക പുണ്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന പ്രവണത ചെറിയ തോതിലായാലും ദൃശ്യമായി. ഭാരതത്തില്‍ ഉടനീളം ഹിന്ദുസമൂഹത്തില്‍ കടന്നുകൂടിയ ദൂഷ്യങ്ങള്‍ മാറ്റി അതിനെ സമുദ്ധരിക്കാന്‍ ധാരാളം പ്രവര്ത്തകന്മാര് ആയുസ്സുമുഴുവന്‍ പ്രവര്‍ത്തിച്ചു. അവരുടെ ആശയങ്ങളും പ്രവര്‍ത്തനവുമായി നൂറുശതമാനം യോജിക്കുന്നവരില്ലായിരിക്കാം. എന്നാല്‍ അവരുടെ ജീവിതം വൈയക്തികമായ പുണ്യസഞ്ചയത്തിനുപകരം സാമൂഹികമായ സദ്ഗതികള്‍ക്കുവേണ്ടിയായിരുന്നു എന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കും. ഒട്ടനവധി ഉദാഹരണങ്ങള്‍ ഉള്ളതില്‍ ഒരെണ്ണം മാത്രം പറയാം.മഹാരാഷ്ട്രയിലെ മഹര്‍ഷി കര്‍വെ, സ്ത്രീകളുടെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാവായിരുന്നു. ബാല്യവിവാഹം നിര്‍ത്തലാക്കല്‍, വിധവകളുടെ വിവാഹം, സ്ത്രീകളുടെ വിദ്യാഭ്യാസം, അവരുടെ ഉദ്യോഗപ്രവേശം എന്നിങ്ങനെ ഒരുകാലത്തു സമൂഹത്തിനു ചിന്തിക്കാന്‍ കഴിയാതിരുന്ന പ്രശ്നങ്ങള്‍ അദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഏറ്റെടുത്തു. യാഥാസ്ഥിതിക സമൂഹം അദ്ദേഹത്തെ പല്ലും നഖവുമുപയോഗിച്ചെതിര്‍ത്തു.
അദ്ദേഹത്തിനെതിരെ അതിനിന്ദ്യമായ അപവാദശരങ്ങള്‍ തൊടുത്തുവിട്ടു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ അദ്ദേഹത്തെ കല്ലെറിഞ്ഞു വീഴ്ത്തി. എങ്കിലും അദ്ദേഹം തന്റെ വഴിത്താര വെടിഞ്ഞില്ല. പതറാത്ത കാല്‍വെപ്പോടെ ആ ധര്‍മഭടന്‍ മുന്നോട്ടുനീങ്ങി. ഭൂമിയും പാതാളവുമിളക്കി നൂറായുസ്സും കടന്നു ഒടുവില്‍ വിജയിക്കുക തന്നെ ചെയ്തു. ”ഭാരത രത്നം” ബഹുമതി കൊടുത്തു അദ്ദേഹത്തെ സ്വതന്ത്രഭാരതം ആദരിച്ചു. തനതായ തപസ്സില്‍കൂടി അദ്ദേഹം ഒരു മഹര്‍ഷിയായി ഉയര്‍ന്നു. അരനൂറ്റാണ്ടു മുന്‍പ് ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്നുപറഞ്ഞ് നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ പടവാളൂരിയ വി.ടി. ഭട്ടതിരിപ്പാടിനേയും നമുക്ക് ഇത്തരുണത്തിലോര്‍ക്കാന്‍ കഴിയും.
വൈയ്യക്തികമായ എന്തു പുണ്യമാണ് വി.ടിക്കു നേടാനുണ്ടായിരുന്നത്? ഒന്നുമില്ല. നേരെ മറിച്ച് സമാജത്തിനു പുണ്യം നേടിക്കൊടുക്കാനായിരുന്നു ആ ധര്‍മഭടന്‍ കുരുക്ഷേത്രത്തിലിറങ്ങിയത്. അതുകൊണ്ടാണ് അദ്ദേഹത്തെ എതിര്‍ത്തവര്‍പോലും ആദരിച്ചത്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍! കാലം മാറി വന്നതിന്റെ പ്രമാണങ്ങളാണ് അവ.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: