അസ്ത്യേവമേവം. അത് അങ്ങിനെ തന്നെ ആയിക്കോട്ടെ! മുമ്പ് പ്രസ്താവിച്ച ഭക്തിയുടെ നിര്‍വചനങ്ങളെല്ലാം അങ്ങിനെ തന്നെ അംഗീകരിച്ച് സമര്‍ത്ഥിക്കുന്നു. സമര്‍പ്പണ ബുദ്ധിയിലാണ് ഭക്തിയില്‍ ലയിച്ചാനന്ദിക്കാനാവുക.
മാത്രമല്ല, ഭഗവാനെ മറന്നു പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥ പരമ വ്യാകുലത എന്നുകൂടി ഇവിടെ ഉറപ്പിക്കുന്നു. ദൈവത്തെ മറന്നു ജീവിക്കുന്ന കളളന്മാരും കൊളളക്കാരും കപടനാട്യക്കാരും സ്ത്രീ പീഡനക്കാരും ഗുരുദ്രോഹികളും ഗുരുത്വദോഷികളും ആയവരുടെ കാര്യം എപ്പോഴും ദു:ഖത്തിനു തന്നെ കാരണമാകും എന്നുകൂടി ഈ സമര്‍പ്പണത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.
”തദര്‍പ്പിതാഖിലാചാരതാ” എന്ന് മുന്‍സൂത്രത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ഏത് ആചാരങ്ങളും ഭഗവതര്പ്പിതമാകണമെന്നു സൂചിപ്പിച്ചതിനെയും ഇവിടെ സമര്‍ഥിക്കുകയാണ്. അതിനാണ് എല്ലാപൂജാദികളിലും ഒടുവില്‍ ”നാരായണായേതി സമര്‍പ്പയാമി” ”ശ്രീകൃഷ്ണാര്‍പ്പണമസ്തു” എന്നിത്യാദി സമര്‍പ്പണവും കൂടി നടത്തുന്നത്.
ഭഗവത് കഥാദികളുടെ ശ്രവണകാര്യത്തിലാണെങ്കിലും അര്‍പ്പണ ഭാവത്തോടെ വേണം പറയുന്നവന്റെയും കേള്‍ക്കുന്നവന്റെയും മനസ്സ്. എങ്കില്‍ മാത്രമേ ഭക്തിയില്‍ ലയിക്കാനാവൂ. മറിച്ചായാല്‍ കുയുക്തികളിലൂടെ ചിന്തിച്ച് മനസ്സുപതറിപ്പോകും. പതറിയ മനസ്സോടെ ചെയ്യുന്ന കര്‍മ്മങ്ങളും കുടം കമഴ്ത്തി വെളളമൊഴിക്കുന്നതുപോലെ വ്യര്ഥങ്ങളോ അപകടങ്ങളോ ആകും. ഇങ്ങനെ ഒരു കുയുക്തിയിലാണ് അഗസ്ത മഹര്‍ഷി ഒരിക്കല്‍ സുബ്രഹ്മണ്യ സ്വാമിയോട് വിഷ്ണുവിനെക്കുറിച്ച് സംസാരിച്ചത്. ഈ വിഷ്ണു എപ്പോഴും പക്ഷഭേദത്തോടെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മഹര്‍ഷിയുടെ സംശയം.
സുബ്രഹ്മണ്യസ്വാമി അതിന് വ്യക്തമായ മറുപടി നല്കി. എന്നാല്‍ താന്‍ ലോകോപകാരത്തിനുവേണ്ടിയാണ ്സംശയം ഉന്നയിച്ചതെന്നും ഇതുവഴി സ്കന്ദാചാര്യന്റെ മറുപടി ലോകരുടെ ശ്രദ്ധയില്‍ പെടട്ടെ എന്ന സദുദ്ദ്യേശ്യമായിരുന്നുവെന്നും അഗസ്ത്യ മഹര്‍ഷി വിശദീകരിച്ചു. മഹര്‍ഷിമാരുടെ വാക്കുകളും കര്‍മ്മങ്ങളും ശാപവാക്കുകള്‍ പോലും ഉദ്ദ്യേശ്യശുദ്ധിയുളളവയാണ്. ദുര്‍വാസാവിന്റെ ശാപമാണ് പാലാഴി മഥനത്തിനായെങ്കിലും ദേവാസുര ഐക്യത്തിന് കാരണമായത് എന്നതും സ്മരണീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: