നമ്മുടെ നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ലഭിച്ച മാര്‍ക്കിനെ ഒന്നു മെച്ചപ്പെടുത്താന്‍ ‘ഇംപ്രൂവ്മെന്റ്’ പരീക്ഷ എഴുതുന്നതുപോലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ മൂന്നുകൊല്ലം കാലാവധി ബാക്കിയുണ്ടായിട്ടും, മന്ത്രിസഭയ്ക്ക് ഭീഷണിയൊന്നുമില്ലാതിരുന്നിട്ടും കഴിഞ്ഞ ഏപ്രില്‍ 18 ന് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്റില്‍ തനിക്കും പാര്‍ട്ടിക്കും ഭൂരിപക്ഷം വര്‍ധിപ്പിച്ച് അടുത്ത അഞ്ചുകൊല്ലത്തേക്ക് പ്രധാനമന്ത്രിപദവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വവും ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.
പക്ഷേ ജൂണ്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോഴോ, ഉള്ള മാര്‍ക്കും പോയി. ചെറിയ പാര്‍ട്ടികള്‍ നല്കുന്ന പിന്തുണയെന്ന ‘മോഡറേഷനു’മായി അധികാരം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലും. 650 അംഗ പൊതുസഭയില്‍ ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം 326. തെരേസാ മേ നയിക്കുന്ന ടോറികള്‍ എന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് 318 സീറ്റുകള്‍. പ്രതിപക്ഷ കക്ഷിയായ ലേബറിന് ലഭിച്ചത് 262. 35 സീറ്റുകള്‍ നേടിയ സ്കോട്ലാന്‍ഡിലെ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയെന്ന എന്‍എന്‍പിയും, 12 സീറ്റുകള്‍ ലഭിച്ച ലിബറല്‍ ഡെമോക്രാറ്റുകളും 10 അംഗങ്ങളുള്ള വടക്കന്‍ അയര്‍ലന്‍ഡിലെ ഡിയുപി എന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും ഒഴിച്ചാല്‍ മറ്റു പാര്‍ട്ടികള്‍ക്കൊന്നും വലിയ നേട്ടമില്ല. പാര്‍ലമെന്റ് പിരിച്ചുവിടുമ്പോള്‍ ടോറികള്‍ക്ക് 331 പേരുടെ പിന്തുണയുണ്ടായിരുന്നുവെന്നതും, പ്രതിപക്ഷ ലേബറിന് 30 സീറ്റുകള്‍ കുറവായിരുന്നുവെന്നതും മേയുടെ ഇടക്കാലത്തെ തെരഞ്ഞെടുപ്പ് തീരുമാനത്തെ അമളിയെന്നോ അബദ്ധമെന്നോ വിശേഷിപ്പിക്കാവുന്ന തരത്തിലാക്കുന്നു.
ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചറിനെപ്പോലെ ശക്തയായ ഭരണാധികാരിയായി മാറുമെന്ന് രണ്ടാഴ്ച മുന്‍പ് വരെ കരുതപ്പെട്ടിരുന്ന മേയുടെ ഭാഷയും ശരീരഭാഷയുമൊക്കെ തെരഞ്ഞെടുപ്പ് ഫലത്തോടെ അടിമുടി മാറിയിരിക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യ ചാന്‍സലറുമായ ജോര്‍ജ്ജ് ഓസ്ബോണ്‍ ‘ഡെഡ് വുമന്‍ വാക്കിംഗ്’ എന്നാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള ‘മേ’യെ താന്‍ പത്രാധിപരായ ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡില്‍ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകുന്നതിനെ എതിര്‍ക്കുന്ന സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ലിബറലുകളും അതുകൊണ്ടുതന്നെ ടോറികളുടെ എതിര്‍ചേരിയിലാണ്. 10 അംഗങ്ങളുള്ള ഡെമോക്രാറ്റിക്ക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) എന്ന വടക്കന്‍ അയര്‍ലന്‍ഡിലെ പ്രാദേശിക പാര്‍ട്ടിയുമായി ചേര്‍ന്ന് അധികാരം നിലനിര്‍ത്താനാണ് ടോറികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ഭരണത്തിലെത്താന്‍ എട്ട് പേരുടെ കുറവുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡിയുപിയുടെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കും എന്നാണ് കരുതപ്പെടുന്നത്. ഭീകരാക്രമണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ലണ്ടന്‍ മറ്റൊരു ദുരന്തത്തിനും സാക്ഷിയായി. പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിംഗ്ടണില്‍ ഗ്രെന്‍ഫെല്‍ എന്ന ബഹുനില ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ അറുപതോളം പേര് വെന്തുമരിച്ചത് വലിയ ദുഃഖത്തിന് മാത്രമല്ല പ്രതിഷേധത്തിനും ഇട വരുത്തിയിരിക്കുന്നു. ദുരന്തസ്ഥലം ആദ്യം സന്ദര്‍ശിച്ച വേളയില്‍ അവിടത്തെ താമസക്കാരെ പ്രധാനമന്ത്രി കാണാത്തത് വിമര്‍ശനത്തിന് കാരണമായി. അങ്ങനെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന ഡൗണിങ് തെരുവിന് മുന്നില്‍ കണ്‍സര്‍വേറ്റീവ്- ഡിയുപി സഖ്യത്തിനെതിരെ നടന്ന പ്രകടനം ഫലത്തില്‍ ഗ്രെന്‍ഫെല്‍ ദുരന്തത്തോടുള്ള മേയുടെ സമീപനത്തിനെതിരെയുള്ളതുകൂടിയായി.
ഡിയുപിയുമായി അധികാരം പങ്കിടാന്‍ തീരുമാനമായാല്‍ അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ടോറികള്‍ക്ക് പ്രകടനപത്രികയിലെ പല വാഗ്ദാനങ്ങളും പിന്‍വലിക്കേണ്ടിവരും. അവിശ്വാസപ്രമേയം, ബജറ്റ് തുടങ്ങിയ പ്രധാന വോട്ടെടുപ്പില്‍ ഡിയുപി സര്‍ക്കാരിന് അനുകൂലമായി നിലപാടെടുക്കും. പകരം അവര്‍ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ക്ക് കണ്‍സര്‍വേറ്റീവുകള്‍ വഴങ്ങേണ്ടിവരും. മുഖ്യമായും വടക്കന്‍ അയര്‍ലന്‍ഡിനെ സഹായിക്കുന്ന സാമ്പത്തിക പാക്കേജുകളാവും ഡിയുപി ആവശ്യപ്പെടുക.
ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡില്‍ 36% വോട്ടു നേടി 10 പാര്‍ലമെന്റ് അംഗങ്ങളുള്ള ഡിയുപി സ്ഥാപിച്ചത് 1971 ല്‍ തീവ്രപ്രൊട്ടസ്റ്റന്റ് പാതിരിയായ ഇയാന്‍ പെയ്സ്ലിയാണ്. ആദ്യകാലത്തെ തീവ്ര മതനിലപാടുകളില്‍നിന്ന് പാര്‍ട്ടി ഇപ്പോള്‍ മാറിയിട്ടുണ്ടെങ്കിലും ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗ്ഗ വിവാഹത്തിനുമൊക്കെ എതിരാണ്. പക്ഷേ, ബ്രിട്ടനിലെ മറ്റു പ്രവിശ്യകളായ ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും വെയില്‍സിലുമൊക്കെ ഇതൊക്കെ അനുവദനീയമാണുതാനും. ടോറികളും ഡിയുപിയുമായുള്ള ബന്ധം ഉലയ്ക്കുമെന്നാണ് പലരും മുന്നറിയിപ്പ് നല്‍കുന്നത്. സ്കോട്ലന്ഡില് 12 സീറ്റുകള്‍ നേടി ടോറികള്‍ക്ക് പുതുജീവന്‍ നല്കിയ സ്വവര്‍ഗ്ഗ പ്രേമിയായ റൂത്ത് ഡേവിഡ്സണ് തന്റെ ആശങ്ക അറിയിച്ചു കഴിഞ്ഞു.
ഇതിനുപരി 1998 ല്‍ ബ്രിട്ടീഷ്, ഐറിഷ് സര്‍ക്കാരുകളും വടക്കന്‍ അയര്‍ലന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ഒപ്പിട്ട ഗുഡ്ഫ്രൈഡെ കരാറനുസരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ വടക്കന്‍ അയര്‍ലന്‍ഡ് കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കണമെന്നാണ് വ്യവസ്ഥ.
അങ്ങനെ വരുമ്പോള്‍ പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ഡിയുപിയുമായി അധികാരം പങ്കിടുന്നത് കരാറിന്റെ ലംഘനമാണെന്നാണ് വടക്കന്‍ അയര്‍ലന്‍ഡിലെ തന്നെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളായ സീന്‍ഫെന്നും എസ്എല്‍ഡിപിയും ഡിയുപിയുംഎന്തിന്, മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജറും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് ബ്രിട്ടന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വലിയ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്ന ഈ കൂട്ടുകെട്ട് സ്വാഭാവികമായും അധികം നീളണമെന്നില്ലാത്തതിനാല്‍ താമസിയാതെ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമായേക്കാം. അതാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജര്‍മി കോബിന്റെ ആഗ്രഹവും. ഇത്തവണ 262 സീറ്റുനേടിയ ലേബര്‍ പാര്‍ട്ടിക്ക് അധികാരം പിടിക്കണമെങ്കില്‍ ഇനിയും 64 പേരുടെ പിന്തുണ വേണം. അതിനുള്ള സാധ്യത വിദൂരമാണ്. തെരഞ്ഞെടുപ്പ് ഫലം വരുത്തിവച്ച അനിശ്ചിതത്വത്തില്‍ ലേബറിന്റെ ജനപിന്തുണ വീണ്ടും 6 പോയിന്റുകള്‍ വര്‍ധിച്ചുവെന്നാണ് സൂചനകള്‍.
തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നടത്തിയ മെച്ചപ്പെട്ട പ്രകടനത്തോടെ കോബിന് പാര്‍ട്ടിയിലുള്ള ആധിപത്യം കൂടുതല്‍ ശക്തമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലും പ്രചാരണവേളയിലും കോബിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പലര്‍ക്കും വലിയ ആവേശമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തീവ്ര ഇടതുപക്ഷ ചിന്താഗതി പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് കരുതിയവരും ധാരാളം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കഴിഞ്ഞ തവണ മിലിബാന്‍ഡ് രാജിവച്ചതുപോലെ കോബിനും നേതൃത്വം ഒഴിയേണ്ടിവരും എന്നുതന്നെ പലരും ആശ്വസിച്ചു. പക്ഷേ, സൗജന്യ സര്‍വകലാശാലാ വിദ്യാഭ്യാസം, റെയില്‍വേ തപാല്‍ മേഖലകളുടെ ദേശസാല്‍ക്കരണം തുടങ്ങി സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്കിയ വാഗ്ദാനങ്ങളും സാമാന്യജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പ്രവര്‍ത്തനവും കഥാന്ത്യം മാറ്റിയെടുക്കാന്‍ കോബിനെ സഹായിച്ചു.
ഈ തെരഞ്ഞെടുപ്പിന്റെ മറ്റു ചില വശങ്ങള് കൂടി കാണാതിരിക്കരുത്. സ്കോട്ട്ലന്‍ഡിലെ പ്രമുഖ പാര്‍ട്ടിയായ എസ്എന്‍പിക്ക് പറ്റിയ ക്ഷീണമാണ് എടുത്തു പറയേണ്ടത്. 2015ലെ തെരഞ്ഞെടുപ്പില്‍ സ്കോട്ട്ലന്‍ഡിലെ 59 സീറ്റുകളില്‍ 56 ഇടത്ത് വിജയിച്ച പാര്‍ട്ടിക്ക് ഇത്തവണ ലഭിച്ചത് 35 സീറ്റുകള്‍ മാത്രം കഴിഞ്ഞ തവണ ഒരൊറ്റ സീറ്റുമാത്രം. ലഭിച്ച കണ്‍സര്‍വേറ്റീവിന് 12 അംഗങ്ങളെ ജയിപ്പിക്കാനായി. ലേബറിനും കിട്ടി ഏഴ് സീറ്റുകള്‍. ബ്രിട്ടനില്‍ സ്കോട്ട്ലാന്‍ഡ് തുടരണോ എന്ന റഫറണ്ടം വീണ്ടും നടത്തണമെന്ന എസ്എന്‍പിയുടെ ആവശ്യത്തിന് ഈ തിരിച്ചടിയോടെ തല്ക്കാല വിരാമമായി. എങ്കിലും ബ്രെക്സിറ്റിനെ എതിര്‍ക്കുന്ന എസ്എന്‍പിക്ക് ടോറികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തത് ആശ്വാസം പകരുന്നു. പിന്നെയുള്ളത് യുകെഐപി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ വമ്പന്‍ പരാജയമാണ്. കഴിഞ്ഞ തവണ 13 ശതമാനത്തിലധികം വോട്ടുനേടിയ പാര്‍ട്ടിക്ക് ലഭിച്ചത് രണ്ടുശതമാനത്തിനു താഴെ. പാര്‍ലമെന്റിലേക്ക് ഒരംഗത്തെപ്പോലും വിജയിക്കാനാവാത്ത തോല്‍വി ഏറ്റുവാങ്ങി പാര്‍ട്ടി നേതാവ് പോള്‍ നുട്ടല്‍ രാജിവച്ചു.
പ്രധാന പാര്‍ട്ടികളായ കണ്‍സര്‍വേറ്റീവുകള്‍ക്കും ലേബറിനും വോട്ടുകള്‍ കൂടിയത് ബ്രിട്ടന് ശക്തമായ ഇരു പാര്‍ട്ടി ജനാധിപത്യത്തിലേക്ക് മടങ്ങുകയാണോ എന്ന ചോദ്യമുയര്‍ത്തുന്നു. കഴിഞ്ഞ തവണത്തെക്കാളും 9.5 ശതമാനം വോട്ടുകള്‍ ലേബറിനു കൂടുതല്‍ ലഭിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും 5.5% വോട്ടുകൂടി. 1979 ല്‍ മാര്‍ഗരറ്റ് താച്ചറിന്റെ സര്‍ക്കാരിനു ലഭിച്ചതിനുശേഷം ഇത്രയധികം വോട്ടുകള്‍ ടോറികള്‍ക്ക് ലഭിക്കുന്നത് ഇതാദ്യം. മറുവശത്ത് 1997 ല്‍ ടോണിബ്ലയറിന് ലഭിച്ച വോട്ടിനുശേഷം ഇത്രയധികം വോട്ടുകള്‍ ലേബറിനു ലഭിച്ചതും ഈ തെരഞ്ഞെടുപ്പിലാണ്.
വോട്ടിംഗ് ശതമാനം കൂടുതല്‍ ലഭിച്ചിട്ടും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ നേടാനായില്ല എന്നതാണ് ടോറികളെ വിഷമിപ്പിക്കുന്നത് കൂടുതല്‍ അധികാരത്തിനുവേണ്ടി എടുത്തുചാടി ഉള്ളതും കളഞ്ഞുകുളിച്ച യാഥാര്‍ത്ഥ്യബോധമില്ലാത്ത നേതാവായി തെരേസാ മേ എന്ന ബ്രിട്ടണിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി ചരിത്രത്തിന്റെ താളുകളില്‍ ഒതുങ്ങുമോ? അതോ ഈ വീഴ്ച താല്‍ക്കാലികമാക്കി, കഠിനാധ്വാനത്തിലൂടെയും രാഷ്ട്രീയ മെയ്വഴക്കത്തിലൂടെയും അവര്‍ ബ്രിട്ടീഷ് രാഷ്ട്രീയ ഭൂപടത്തില്‍ ഇനിയും നിറഞ്ഞുനില്ക്കുമോ? വരുന്ന ദിവസങ്ങള്‍ അതിന് മറുപടി നല്‍കും.
(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: