എരുമേലി: എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ശബരിമല സീസണിലല്ലാതെ സ്ഥിരമായി പ്രവര്‍ത്തിക്കുന്നത് അധിക ബാധ്യതയാകുമെന്ന് ആരോഗ്യ വകുപ്പ്. യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന് ലോകായുക്ത കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസ് ഇന്ന് കോടതി പരിഗണിക്കും. ഇന്നലെ മുതല്‍ യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് ഉപലോകായുക്ത കോടതി ഉത്തരവിട്ടിരുന്നു.
ഒരു കാര്‍ഡിയോളജി ഡോക്ടര്‍, നാല് ഫിസിഷ്യന്മാര്, നാല് കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിങ്ങനെ ഒന്‍പത് ഡോക്ടര്‍മാരാണ് ഐസി യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് അനുശാസിക്കുന്ന നിബന്ധനയാണിത്. ഡോക്ടര്‍മാരെ കൂടാതെ പരിശീലനം നേടിയ ഒന്‍പത് സ്റ്റാഫ് നഴ്സുമാരുടെ സേവനവും വേണം.
ഇതെല്ലാം ഉള്‍പ്പടെ 19 ജീവനക്കാരെയാണ് ഐസി യൂണിറ്റിലേക്കായി പുതിയതായി നിയമിക്കേണ്ടി വരിക. ഇത് സര്‍ക്കാരിന് അധികബാധ്യത സൃഷ്ടിക്കും. ശബരിമല സീസണില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനെക്കാരെയും നിയോഗിക്കുന്നതിനാലാണ് സീസണ് കാലത്ത് അധിക ബാധ്യതയില്ലാതെ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നത്.
കഴിഞ്ഞ ശബരിമല സീസണില്‍ പത്തോളം രോഗികള്‍ക്ക് മാത്രമാണ് യൂണിറ്റിന്റെ സേവനം വേണ്ടിവന്നത്. ശബരിമല സീസണ് കഴിഞ്ഞാല്‍ പിന്നെ രോഗികള്‍ കുറവാണെന്നും അധികൃതര്‍ പറയുന്നു. 2007ല്‍ ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശ്രീമതിയാണ് എരുമേലിയിലും കാഞ്ഞിരപ്പളളിയിലും ഐസി യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്ത് തുറന്നുകൊടുത്തത്. സര്‍ക്കാരിന് അധിക ബാധ്യതയില്ലാത്ത വിധം ശബരിമല സീസണിലെ രണ്ടര മാസക്കാലത്ത് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ വകുപ്പ് ഉത്തരവിട്ടിരുന്നത്. എന്നാല്‍ യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ജനകീയ സംഘടന സെക്രട്ടറി എച്ച് അബ്ദുല്‍ അസീസ് നല്കിയ ഹര്‍ജി അംഗീകരിച്ച് ലോകായുക്ത കോടതി അനുകൂല വിധി നല്‍കുകയായിരുന്നു. ഇത് നാലാം തവണയാണ് കോടതി ഉത്തരവിടുന്നത്.
ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കാന്‍ തടസങ്ങളുണ്ടെന്ന് വിശദീകരണം നല്‍കാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: