കാഞ്ഞിരപ്പള്ളി: നവീകരണത്തിന് അനുവദിച്ച 90 ലക്ഷം രൂപയുടെ ഉടമയാണെങ്കിലും കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡ് പ്രാരാബ്ധങ്ങളുടെ നടുവിലാണ്. മഴക്കാലമായതോടെ സ്വകാര്യബസ്സ്റ്റാന്‍ഡ് കുളമാണ് വിദ്യാര്‍ഥികളടക്കമുള്ള നിരവധി യാത്രക്കാര്‍ക്ക് നനയാതെയും കയറിനില്ക്കാന് കാത്തിരിപ്പുകേന്ദ്രമില്ല.
സ്ത്രീകള്‍ക്കും പരുഷന്മാര്ക്കുമായുള്ള രണ്ടു ചെറിയ കാത്തിരിപ്പുകേന്ദ്രം മാലിന്യം നിറഞ്ഞ് ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്.സമീപത്തെ ശൗചാലയം വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി.
സ്റ്റാന്‍ഡിന്റെ നടുവില്‍ രൂപപ്പെട്ട കുഴിയില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. കഴിഞ്ഞദിവസം ബസിറങ്ങുമ്പോള്‍ റോഡില്‍നിന്നു കല്ലുതെറിച്ച് സമീപത്തെ കടയുടെ ചില്ലുപൊട്ടിയിരുന്നു. സ്റ്റാന്‍ഡിലെ വലിയ കുഴികള്‍ മുമ്പ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ മക്ക് ഇട്ട് നിരത്തിയിരുന്നു.
എംഎല്‍എഫണ്ടില്‍നിന്ന് ബസ്സ്റ്റാന്‍ഡ് നവീകരണത്തിന് 90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍നടപടികള്‍ നടന്നുവരുന്നതേയുള്ളൂ.
രണ്ടുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് എംഎല്‍എ അറിയിച്ചിരിക്കുന്നത്. മുന്‍പ് പഞ്ചായത്തില്‍നിന്ന് ബസ്സ്റ്റാന്‍ഡ് നവീകരണത്തിനായി 15 ലക്ഷം രൂപ മാറ്റിവെച്ചിരുന്നു. എംഎല്‍എ ഫണ്ട് അനുവദിച്ചതോടെ ഒരേപദ്ധതിക്ക് രണ്ടു ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ പഞ്ചായത്തില്‍ നടപടി നിര്ത്തിവെയ്ക്കുകയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
താത്കാലികമായെങ്കിലും പ്രശ്നത്തിനു പരിഹരം കാണണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: