തൊടുപുഴ: വണ്ണപ്പുറത്ത് മത്സ്യവിപണന കേന്ദ്രത്തില്‍ വിഷം തളിച്ച സംഭവത്തില്‍ ഡിഎംഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഉടന്‍ തന്നെ കളക്ടറെ വിവരം ധരിപ്പിച്ചിരുന്നുവെന്നും ഇന്നലെ ഇത് സംബന്ധിച്ച വിശധമായ റിപ്പോര്‍ട്ട് നല്‍കിയതായും ഡിഎംഒ രേഖ ആര് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേര്‍ന്ന് ജില്ലയിലുടനീളം പരിശോധന നടത്താമെന്നും ഡിഎംഒ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല. കടപൂട്ടി സീല്‍ ചെയ്തതായി കാട്ടി മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കാളിയാര്‍ പോലീസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫുഡ് ഇന്‍സ്പക്ടര്‍ നിര്‍ദ്ദേശം നല്കിയാല് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണിതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇവര്‍ കൈകഴുകുയാണെന്നാണ് പുറത്ത് വരുന്ന വിവരം.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് വണ്ണപ്പുറത്തെ എസ്എന്‍വി മാര്‍ക്കറ്റ് എന്ന കടയില്‍ മാരക വിഷം മത്സ്യത്തിന് തളിക്കുന്നതായുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചത്. ചൊവ്വാഴ്ച രാവിലെ തന്നെ സ്ഥലത്ത് ബന്ധപ്പെട്ട ഹെല്‍ത്ത് വകുപ്പില്‍ നിന്ന് ആളെത്തിയെങ്കിലും കട അടച്ച് ഉടമ മുങ്ങിയിരുന്നു. പിന്നീട് വൈകിട്ട് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കട തുറന്ന് പരിശോധിച്ചെങ്കിലും പാതി ഉപയോഗിച്ച് ബിഗോണ്‍ എന്ന കീടനാശിനിയുടെ പായ്ക്കറ്റ് മാത്രമാണ് കണ്ടെത്താനായത്. എന്നാല്‍ ഉടമ കട അടച്ച് മുങ്ങിയത് കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നതായി കണ്ടെത്തി സ്ഥാപനം അധികൃതര്‍ പൂട്ടി മുദ്ര വയ്ക്കുകയായിരുന്നു.
ജില്ലയിലെ 90 ശതമാനവും മത്സ്യ-മാംത്സ വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് യാതൊരു അനുമതിയും ഇല്ലാതെയാണെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. വണ്ണപ്പുറത്ത് രണ്ട് ദിവസമായി മീന്കടകളൊന്നും തന്നെ തുറക്കുന്നില്ല. പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് എടുത്ത ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് കാട്ടി അധികൃതര്‍ കടകള്‍ക്ക് ചൊവ്വാഴ്ച രാവിലെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. അതേ സമയം സംഭവം വാര്‍ത്തയായതോടെ പൊതുവെ കച്ചവടം കുറഞ്ഞതായി വ്യാപാരികള്‍ തന്നെ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: