ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ അടുത്ത മാസം മുതല്‍ കുടുംബ നികുതി ഏര്‍പ്പെടുത്തും. ഇവിടുത്തെ മലയാളികള്‍ അടക്കമുള്ള 41 ലക്ഷം ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണീ തീരുമാനം. വലിയ ബാധ്യത ഉറപ്പായതോടെ സൗദിയിലെ പ്രവാസികളില്‍ പലരും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കാന്‍ തുടങ്ങി. ഓരോ കുടുംബവും വന്‍ തുക വാര്‍ഷിക നികുതിയായി സര്‍ക്കാരിന് നല്‍കേണ്ടിവരും.
ആറു ലക്ഷത്തോളം മലയാളികളാണ് സൗദിയിലുള്ളത്. പുതിയ നിയമം വരുന്നതോടെ ഇവരില്‍ കുടുംബമായി താമസിക്കുന്നവരെല്ലാം ബുദ്ധിമുട്ടിലാകും. മെച്ചപ്പെട്ട വരുമാനമുള്ളവര്‍ക്കു പോലും അധികച്ചെലവ് താങ്ങാന്‍ പ്രയാസമാകും. കൂടെ താമസിക്കുന്ന ആശ്രിതരായ ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 സൗദിറിയാല്‍ (1723 രൂപ) നികുതിയായി നല്‍കണം. 2020 വരെ വര്‍ഷംതോറും ഈ തുക വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.
നിലവില്‍ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം അയ്യായിരത്തിലേറെ രൂപ നികുതിയായി നല്‍കണം. ഒരു വര്‍ഷത്തെ നികുതി മുന്‍കൂറായി നല്‍കുകയും വേണം. ഭാര്യയും രണ്ട് കുട്ടികളും കൂടെ താമസിക്കുന്നുണ്ടെങ്കില്‍ അറുപതിനായിരത്തിലേറെ രൂപ മുന്‍കൂറായി നല്‍കേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സൗദി കുടുംബ നികുതി ഏര്‍പ്പെടുത്തുന്നത്.
എണ്ണ വില ഇടിഞ്ഞ് സര്‍ക്കാരിന്റെ വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഫ്) സൗദി അറേബ്യയോട് നിര്‍ദേശിച്ചിരുന്നു. ലോകത്തെ ഏറ്റവും ഉദാരമായ തൊഴില്‍ നയമുളള രാജ്യമാണ് സൗദി. വിദേശത്തു നിന്നുള്ളവരെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുന്നതിന് പരിമിതമായ നിയന്ത്രണങ്ങളേയുള്ളൂ. നിലവില്‍ സൗദി പൗരന്മാര്ക്കും പ്രവാസികള്‍ക്കും ആദായ നികുതി നല്‍കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: