ലക്നൗ: ലോകത്തെ ഭാരതവുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഘടകമായി യോഗ മാറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ നാടിന്റെ പാരമ്പര്യവും ഭാഷയും സംസ്ക്കാരവും അറിയില്ലാത്ത രാജ്യങ്ങള്‍ വരെ യോഗയിലൂടെ ഭാരതത്തെ അറിയുന്നു. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ബന്ധിപ്പിക്കുന്ന യോഗാഭ്യാസങ്ങള്‍ ലോകത്തെ മുഴുവനും ഒരുമിപ്പിക്കാനുള്ള ശക്തിയായി തീരുകയാണെന്നും മോദി പറഞ്ഞു.
കോരിച്ചൊരിയുന്ന മഴയില്‍ ലക്നൗവിലെ രമാഭായ് അംബേദ്ക്കര്‍ മൈതാനത്ത് അരലക്ഷത്തിലേറെ യോഗാഭ്യാസകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൂന്നാമത് അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഔപചാരിക ചടങ്ങുകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മഴ നനഞ്ഞ് യോഗ ചെയ്ത പ്രധാനമന്ത്രി, നിറഞ്ഞു കവിഞ്ഞ മൈതാനത്ത് ആവേശം നിറച്ചു. വെള്ള ടീഷര്‍ട്ടും പാന്റ്സും ധരിച്ചെത്തിയ പ്രധാനമന്ത്രി ഇരുപതു മിനിറ്റ് യോഗാഭ്യാസങ്ങള്‍ ചെയ്തു.
ഹിമാലയന്‍ സാനുക്കളിലെ സന്ന്യാസിമാര്‍ക്ക് മാത്രമായി കരുതപ്പെട്ടിരുന്ന യോഗാഭ്യാസങ്ങള്‍ ഇന്ന് എല്ലാ വ്യക്തികളുടേയും ജീവിതത്തിന്റെ ഭാഗമായി മാറി. യോഗയെ ശാരീരീക വ്യായാമത്തിലുപരിയായി മാനസികമായ വ്യായാമ പ്രക്രിയയായി കാണണം. 125 കോടി ഇന്ത്യക്കാരും യോഗാഭ്യാസങ്ങള്‍ നിര്‍വഹിച്ചാല്‍ മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാത്ത ലോകത്തെ സൃഷ്ടിക്കാനാവും. സൗജന്യമായ ആരോഗ്യ ഇന്‍ഷുറന്‍സാണ് യോഗാഭ്യാസം. യാതൊരു ചെലവുമില്ലാതെ അഭ്യസിക്കാനുമാകും. മോദി പറഞ്ഞു.
ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ രാംനായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ ഡോ. ദിനേശ് ശര്‍മ്മ, കേശവ് പ്രസാദ് മൗര്യ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യോഗാഭ്യാസങ്ങളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന പ്രകാരം ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മൂന്നുവര്‍ഷമായി ഈ ദിവസം ലോകമെങ്ങും ലക്ഷക്കണക്കിനാളുകളാണ് യോഗാഭ്യാസങ്ങളില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: