കൊച്ചി: പനിച്ചുവിറയ്ക്കുന്ന കേരളത്തില്‍ റേഷനും മുടങ്ങി. ജൂണിലെ വിഹിതത്തിന്റെ 50 ശതമാനം ഭക്ഷ്യധാന്യം പോലും റേഷന്‍ കടകളില്‍ എത്തിയില്ല. ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് റേഷന്‍ വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ വീഴ്ചയാണ് കേരളത്തിന്റെ അന്നം മുടക്കിയത്.
എല്ലാ മാസവും വിതരണം ചെയ്യേണ്ട റേഷന്‍ മൂന്നുമാസം മുമ്പ് തന്നെ സംഭരിക്കണമെന്നാണ് നിയമം. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളില്‍ ഇതിനായി കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭ്യമാക്കിയിരുന്നു. എന്നാല്‍, എഫ്സിഐയില്‍ നിന്ന് ഇവ സംഭരിക്കേണ്ട സിവില്‍ സപ്ലൈസ് കോര്പ്പറേഷന് (സപ്ലൈകോ) വീഴ്ച വരുത്തി. വലിയ ഗോഡൗണിന്റെ അഭാവവും വാതില്‍പ്പടി വിതരണത്തിനുള്ള ലോറി ടെന്‍ഡറിലുണ്ടായ പ്രതിസന്ധിയുമാണ് കാരണമായത്.
സംസ്ഥാനത്ത് ഒരുമാസം 1,31,297 മെട്രിക് ടണ്‍ റേഷനാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, സപ്ലൈകോയ്ക്ക് 1.25 ലക്ഷം മെട്രിക് ടണ്‍ സംഭരിക്കാനുള്ള ഗോഡൗണേയുള്ളൂ. മൂന്നുമാസത്തെ റേഷന്‍ ഒന്നിച്ച് സംഭരിക്കാന്‍ 3,93,891 മെട്രിക് ടണ്‍ സംഭരണ ശേഷി വേണം.
മൊത്ത വിതരണക്കാരെ ഒഴിവാക്കിയ ശേഷം റേഷന്‍ വിതരണത്തിന്റെ ചുമതല ഏറ്റെടുത്ത സപ്ലൈകോയ്ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായില്ല. സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കുന്ന വാതില്‍പ്പടി വിതരണത്തിനായി നല്കിയ ലോറി ടെന്‍ഡര്‍ കയറ്റിറക്ക് തര്‍ക്കത്തെ തുടര്‍ന്ന് റദ്ദാക്കി. പകരം പുതിയ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇതോടെ, സപ്ലൈകോയ്ക്ക് നിലവിലുള്ള സംവിധാനമുപയോഗിച്ച് വിതരണം നടത്തേണ്ടി വന്നു. ഇതും വിതരണം മെല്ലെപ്പോകാനിടയാക്കി.
കാര്‍ഡുടമകള്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ റേഷന്‍ വിഹിതവും നല്‍കണമെന്നാണ് വ്യവസ്ഥ. മാസം പകുതി കഴിഞ്ഞിട്ടും പകുതി വിഹിതം പോലും എത്താത്തതിനാല്‍ പലവട്ടം അരിക്കായി കയറിയിറങ്ങേണ്ട അവസ്ഥയിലാണ് കാര്‍ഡുടമകള്‍. ഒരു മാസത്തെ മുഴുവന്‍ സാധനങ്ങളും സംഭരിക്കാനുള്ള ശേഷി സംസ്ഥാനത്തെ 70 ശതമാനം റേഷന്‍ കടകള്ക്കുമില്ല. ഇതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
റേഷന്‍ കാര്‍ഡ് വിതരണവും പാതിവഴിയില്‍
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ വിതരണവും പാതിവഴിയില്‍. പല താലൂക്കുകളിലും വിതരണത്തിനായി മുഴുവന്‍ കാര്‍ഡുകളും എത്തിയിട്ടില്ല. ഈ മാസം 25ന് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കാര്‍ഡ് അച്ചടിച്ച് കിട്ടാന്‍ കാലതാമസം നേരിട്ടതോടെ വിതരണ തീയതി നീട്ടിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: