കൊച്ചി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണമേറി. ഇന്നലെ മാത്രം 24 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. അഞ്ചുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണും പിടിപെട്ടു. ശുദ്ധമായ കുടിവെള്ളം കിട്ടാത്തതിനാല്‍ വയറിളക്കരോഗങ്ങളും ഏറുകയാണ്. ഇന്നലെ 213 പേരാണ് വയറിളക്കരോഗത്തിന് ചികിത്സ തേടിയത്.
പനിബാധിതരെ ചികിത്സിക്കാനായി ഫീവര്‍ ക്ലിനിക്കുകളും പനി വാര്‍ഡുകളും ആരോഗ്യവകുപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, പനി വരാതിരിക്കാനുള്ള നടപടികള്‍ കാര്യക്ഷമമായിട്ടില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാത്തതാണ് കാരണം.
വാര്‍ഡുതല ശുചീകരണത്തിനായി ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ചഎം) ഓരോ വാര്‍ഡുകള്‍ക്കും പതിനായിരം രൂപ വീതം നല്‍കിയിരുന്നു. എന്നാല്‍, വാര്‍ഡ്തല ശുചിത്വ കമ്മിറ്റികള്‍ ചേര്‍ന്ന് മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തുന്നതിന് കാര്യമായ നടപടിയെടുത്തിട്ടില്ല.
ഇതിനിടെ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാഹചര്യമുണ്ടാക്കുന്നവര്ക്ക് പിഴയീടാക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ടുപോകുകയാണ്.
പനി ബാധിതര്‍ സ്വയം ചികിത്സ നടത്തരുതെന്നും അടുത്തുള്ള ആശുപത്രികളില്‍ എത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയിലേതെങ്കിലുമാണോയെന്ന് സ്ഥിരീകരിക്കുന്നതിനാണിത്. സംസ്ഥാനമൊട്ടാകെ പനി മരണം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: