ആലുവ: സംസ്ഥാനം പോലീസ് ഭരണത്തിലല്ലെന്നും ജനാധിപത്യ ഭരണത്തിലാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. അതിനാല്‍ സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായത്തിന് സി.പി.ഐ മറുപടി പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലുവയില്‍ സി.പി.ഐ മധ്യമേഖല ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം. പുതുവൈപ്പ് വിഷയത്തില്‍ 3000 പേരുടെ താത്പര്യത്തിനായി മൂന്ന് കോടി ജനങ്ങളുടെ താത്പര്യം ബലികൊടുക്കണോയെന്ന ഡി.ജി.പിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതുവൈപ്പ് വിഷയത്തില്‍ ഡി.ജി.പിയുടെ നിലപാട് തന്നെ അത്ഭുതപ്പെടുത്തി. ഡി.ജി.പി വസ്തുതവിരുദ്ധമായാണ് സംസാരിക്കുന്നത്. 16ന് പ്രധാനമന്ത്രി ദല്‍ഹിയിലായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ജനങ്ങളെ അതിനിഷ്ഠൂരമായാണ് പോലീസ് മര്‍ദ്ദിച്ചത്. കോടിയേരി പോലീസ് നടപടിയെ ന്യായീകരിച്ചത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഇക്കാര്യത്തില്‍ സി.പി.ഐയുടെ നിലപാടാണ് താന്‍ പറയുന്നത്.
ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാമെന്ന് സി.പി.ഐ പറഞ്ഞിട്ടില്ല. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുകയോ ആരെങ്കിലും ഉന്നയിക്കുകയോ ചെയ്തിട്ടുമില്ല. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: