കൊച്ചി: കുസാറ്റ് കാമ്പസ് ശുദ്ധ ജല സംഭരണത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി പണിതീര്‍ത്ത പടുകൂറ്റന്‍ ജലസംഭരണിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇതോടെ കാമ്പസ് നേരിട്ടിരുന്ന രൂക്ഷമായ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്നും വേനല്‍ക്കാലം ഒഴികെ കാമ്പസിലെ ജല ഉപയോഗത്തിന് സര്‍വ്വകലാശാല സ്വയം പര്യാപ്തത നേടുമെന്നും രജിസ്ട്രാര്‍ ഡോ. ഡേവിഡ് പീറ്റര്‍ അറിയിച്ചു.
പ്രതിദിനം ആവശ്യമായ പത്തുലക്ഷം ലിറ്റര്‍ വെള്ളത്തില്‍, രണ്ടുലക്ഷം ലിറ്റര്‍ കുടിവെള്ളത്തിനുമാത്രമേ വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കേണ്ടതുള്ളുവെന്നും അതോടെ പ്രതി വര്‍ഷം മുക്കാല്‍ കോടി രൂപ ലാഭിക്കാനാവുമെന്നുമാണ് സര്‍വ്വകലാശാലയുടെ പ്രതീക്ഷ. വാട്ടര്‍ അതോറിറ്റിയുടെ നിലവിലുള്ള രണ്ടു കണക്ഷനുകളും ബയോടെക്നോളജി വകുപ്പിന്റെ പരിസരത്തുള്ള കുളവും കിണറുകളും ആയിരുന്നു ക്യാമ്പസിലെ പ്രധാന ജലസ്രോതസ്സുകള്‍.
വേനല്‍ക്കാലത്ത് കാമ്പസില്‍ രൂക്ഷമായ ജലക്ഷാമം ഈ അടുത്തിടെ വരെ നേരിട്ടിരുന്നു. 55 സെന്റില്‍ ഒരുകോടി എഴുപത്തിയേഴു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ജല സംഭരണിയുടെ വ്യാസം 47.5 മീറ്റര്‍ ആണ്. മൂന്നു കോടി മുപ്പത്താറുലക്ഷം ലിറ്റര്‍ ജല സംഭരണശേഷിയാണ് ഈ കുളത്തിനുള്ളത്. സര്‍വ്വകലാശാലയിലെ എഞ്ചിനീയറിംഗ് വകുപ്പ് ടെണ്ടര്‍ മുഖേനയാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 85% യുജിസി ധനസഹായത്തോടെ നിര്‍മ്മിച്ച ഈ ജല സംഭരണിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30ന് കുസാറ്റ് പിവിസി ഡോ. കെ. പൗലോസ് ജേക്കബ് നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത മുഖ്യാതിഥി ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: