കോഴിക്കോട് : കോഴിക്കോട് വില്ലേജ് ഓഫിസിന് മുന്നില്‍ കര്ഷകന് തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിനെ തുടര്‍ന്ന് വില്ലേജ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് വ്യക്തമാക്കിയത് തൊട്ടുപിന്നാലെയാണ് നടപടി.
കര്ഷകന് ജീവനൊടുക്കിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് റവന്യുമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെങ്കില്‍ നടപടി ഉണ്ടാകുമെന്നും സംഭവം ഗൗരവമേറിയതാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരന് വ്യക്തമാക്കിയിരുന്നു.
കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് ചക്കിട്ടപ്പാറ പഞ്ചായച്ചിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലാണ് ജോയ് (57) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോയിയുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നാണ് അന്നും നികുതി സ്വീകരിച്ചത്.
ഇപ്പോള്‍ ഒന്നരവര്‍ഷമായി വില്ലേജ് ഓഫിസില്‍ നികുതി സ്വീകരിക്കുന്നില്ലെന്ന് പറയുന്നു. നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ് ജോയിയെ മടക്കി അയച്ചിരുന്നുവെന്നും ഇതിലുളള മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
ഉദ്യോഗസ്ഥരുടെ പീഡനമാണ് ജോയിയുടെ മരണത്തിന് കാരണമെന്ന് സഹോദരന് ആരോപിച്ചു. വില്ലേജ് ഓഫിസര്‍ക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ കബളിപ്പിക്കുകയായിരുന്നുവെന്നും ഇതിലുളള മാനസികസമ്മര്‍ദ്ദം മൂലമാണ് ജോയ് ആത്മഹത്യ ചെയ്തതെന്നും സഹോദരന് ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: