രാംപുര്‍: കൂട്ടബലാത്സംഗത്തിനിരയായ യുവതിയോട് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണമെന്ന് എസ് ഐ. ഉത്തര്‍പ്രദേശ് രാംപുരിലെ ഗഞ്ച് പോലീസ് സ്റ്റേഷനിലാണു രാജ്യത്തിനാകമാനം അപമാനമുണ്ടാക്കുന്ന സംഭവം നടന്നത്.പോലീസ് ഓഫിസര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
രണ്ടുപേരുടെ പീഡനത്തിനിരയായ മുപ്പത്തിയേഴുകാരിക്കാണ് പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവമുണ്ടായത്. അക്രമികളില്‍നിന്നു രക്ഷപ്പെടാനായാണു ഗഞ്ച് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. തന്നെ മാനഭംഗപ്പെടുത്തിയവര്‍ പിന്നാലെയുണ്ടെന്നും അവരെ അറസ്റ്റുചെയ്തു തന്നെ രക്ഷിക്കണമെന്നും സ്റ്റേഷനിലുണ്ടായിരുന്ന എസ്ഐ ജയ്പ്രകാശ് സിങ്ങിനോടു യുവതി ആവശ്യപ്പെട്ടു. താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാം എന്നാണ് എസ്ഐ പറഞ്ഞതെന്ന് യുവതി പറയുന്നു.
ആവശ്യം നിരസിച്ച യുവതിയുടെ കേസ് ഫയല്‍ അവസാനിപ്പിച്ചാണ് എസ്ഐ പകരംവീട്ടിയത്. ഒടുവില്‍ കോടതി ഇടപെട്ടപ്പോഴാണു കേസെടുത്തത്. ഇതിനിടെ യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചു ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നു ചോദിച്ചുകൊണ്ടിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണെന്നും വരണമെന്നും യുവതിയോട് എസ്ഐ ജയ്പ്രകാശ് സിങ് ആവശ്യപ്പെട്ടു. നിസഹായയായ യുവതി കേസിന്റെ നടത്തിപ്പിനായി വീണ്ടും ഇതേ പോലീസ് ഉദ്യോഗസ്ഥനെത്തന്നെ സമീപിച്ചു. എസ്ഐയുടെ നിലപാടില്‍ മാറ്റമില്ലായിരുന്നു. തുടര്‍ന്ന് എസ്ഐയുടെ സംഭാഷണം രഹസ്യമായി യുവതി റെക്കോര്‍ഡ് ചെയ്തു. ഈ സംഭാഷണത്തിന്റെ സിഡിയുമായി ഇവര്‍ നേരിട്ടു എസ്പിയെ കണ്ടു പരാതിനല്‍കി.
എസ്പി ഉടനെ അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്റ്റേഷന് എസ്ഐയ്ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്കാന് ഉത്തരവിട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: