ബെംഗളൂരു: അപകീര്‍ത്തികരമായ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചതിന് രണ്ട് പത്രാധിപന്മാര്ക്ക് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.
ഹൈ ബാംഗ്ളൂര്‍ എഡിറ്റര്‍ രവി ബെലാഗരെ, യെലഹങ്ക വോയ്സ് എഡിറ്റര്‍ അനില്‍രാജു എന്നിവര്‍ക്കാണ് കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ കെബി കോവില്വാദ് ശിക്ഷ വിധിച്ചത്. രണ്ടു സായാഹ്നപത്രങ്ങളാണ്.രണ്ട് എംഎല്‍എമാരുടെ പരാതി പ്രകാരം നിയമസഭയുടെ അവകാശ സമിതി ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.
നിയമ സഭ ഇത് ഏകകണ്ഠമായി പാസാക്കി. തുടര്‍ന്നാണ് സ്പീക്കര്‍ ശിക്ഷ വിധിച്ചത്.2014ലാണ് ലേഖനങ്ങളും മറ്റും പത്രങ്ങളില്‍ വന്നിരുന്നത്. ബിഎം നാഗരാജു( കോണ്‍ഗ്രസ്) എസ്ആര്‍ വിശ്വനാഥ്( ബിജെപി) എന്നിവരുടെ പരാതി പ്രകരാമാണ് നടപടി. വിശ്വനാഥ് മനോരോഗിയാണെന്നു വരെ യെലഹങ്ക വോയ്സ് എഴുതി.
ഇരുവര്‍ക്കും അപ്പീല്‍ നല്കാന് അവസരമുണ്ട്. ഭരണഘടനയുടെ 194ാം വകുപ്പു പ്രകാരം എംഎല്‍എമാര്‍ക്ക് നിയമസഭയുടെ പരിരക്ഷയുണ്ട്. എംഎല്‍എമാര്‍ക്ക് എതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അപഹസിക്കുകയും അവഹേളിക്കുകയും ചെയ്താല്‍ ഈ വകുപ്പ് പ്രകാരം സഭയ്ക്ക് പരാതി നല്‍കാം. കുറ്റം തെളിഞ്ഞാല്‍ സഭയ്ക്ക് നടപടി എടുക്കാനും അധികാരമുണ്ട്.
കേരളത്തില്‍ 71ല്‍ തനിനിറം പത്രാധിപര്‍ കലാനിലയം കൃഷ്ണന് നായരെയും പാലക്കാടു സ്വദേശി സായാഹ്നപത്രത്തിന്റെ എഡിറ്ററായ എംവി ചേറൂസിനെയും നിയമസഭ ശാസിച്ചിട്ടുണ്ട്.
1985ല്‍ തമിഴ്നാട്ടില്‍ വണിക ഒട്രുമൈ എഡിറ്റര്‍ എഎം പോള്‍രാജിനെ രണ്ടാഴ്ച തടവിലിട്ടിട്ടുണ്ട്.87ല്‍ ഒരു കാര്‍ട്ടൂണിന്റെ പേരില്‍ ആനന്ദവികടന് എഡിറ്റര്‍ ബാലസുബ്രഹ്മണ്യന് മൂന്നു മാസം തടവ് വിധിച്ചിരുന്നു.
92ല്‍ ഡിഎംകെ മുഖപത്രം മുരശൊലിയുടെ എഡിറ്റര്‍ കെ. ശെല്‍വനെ സഭ ശാസിച്ചിട്ടുണ്ട്.94ല്‍ ദിനകരന് എഡിറ്റര്‍ മുത്തുപാണ്ഡ്യന് സ്പീക്കര്‍ അറസ്റ്റു വാറന്റ് അയച്ചിരുന്നു.2003 ല്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ ദ ഹിന്ദു പ്രസാധകന് എന്‍ രംഗരാജന്, എഡിറ്റര്‍ എന്‍ രവി, എക്സിക്യൂട്ടീവ് എഡിറ്റര്‍ മാലിനി പാര്‍ഥസാരഥി, രണ്ട് പത്രപ്രവര്‍ത്തകരായ വി.ജയന്ത്, രാധാ വെങ്കിടേശന് എന്നിവരെ സഭാ അലക്ഷ്യത്തിന് 15 ദിവസം തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: