കണ്ണൂര്‍: പി.കെ.ശ്രീമതി എംപി തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുളള ഫണ്ട് കേന്ദ്രം അനുവദിക്കാത്തതു കൊണ്ട് തൊഴിലാളികള്‍ പട്ടിണിയിലാണെന്നും അടിയന്തിരമായി കേന്ദ്രം ഫണ്ട് അനുവദിക്കണമന്നുമുളള എംപിയുടെ പ്രസ്താവന തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന തട്ടിപ്പ് മറച്ചുവെയ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണ്.
വലിയ തോതിലുളള തട്ടിപ്പാണ് ഫണ്ട് വിനിയോഗത്തില്‍ കണ്ടെത്തിയിട്ടുളളത്. ചെയ്യാത്ത ജോലിയുടെ പേരില്‍ തുക വിനിയോഗിച്ചും തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് രജിസ്റ്ററില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയുമാണ് ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നത്. എത്ര പേര് എത്ര തൊഴില്‍ ചെയ്യുന്നു, ഏതൊക്കെ മേഖലകളിലും വിഭാഗത്തിലുമാണ് പ്രവര്‍ത്തി നടത്തുന്നതെന്നുമുളള വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഇതുവരെ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൂടാതെ തുക വകമാറി ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്കിയ ഒരു സംസ്ഥാനത്തിനും കേന്ദ്രം കുടിശ്ശിക നല്‍കാനില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: