മുണ്ടക്കയം ഈസ്റ്റ്: ആശുപത്രിയില്‍ ചികില്‍സയ്ക്കുപോയ വ്യാപാരിയെ പെരുവന്താനം എസ്ഐ തടങ്കലില്‍ വച്ചു മര്‍ദ്ദിച്ചതായി പരാതി. മുണ്ടക്കയം,വണ്ടന്‍പതാല്‍ വടശ്ശേരില്‍ റോബിന്(48)നെയാണ് പെരുവന്താനം എസ്ഐ ജി.വിഷ്ണു മര്‍ദ്ദിച്ചതായി കാണിച്ചു മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്കു പരാതി നല്‍കിയത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ റോബിന് മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹൃദയസ്തംഭനംമൂലം ആശുപത്രിയില്‍ ചികില്‍സയിലുളള മാതാവിനെ കാണുന്നതിനും കടുത്ത നടുവേദനചികില്സക്ക് ഡോക്ടറെ കാണുന്നതിനുമായാണ് റോബിന് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് കാറുമായി പോയത്. മുപ്പത്തിനാലാംമൈലില്‍ മില്ലിനു സമീപമുളള വളവില്‍ ഇരുട്ടത്തു എസ്ഐ ടോര്‍ച്ചു കാറിലേക്കു തെളിയിക്കുകയായിരുന്നു. കൈകാണിക്കുകയോ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് റോബിന് പറയുന്നു. പെരുവന്താനം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു പൊലീസുകാരനെത്തി വാഹനം കൈകാണിക്കുകയും ഇറങ്ങിചെന്നപ്പോള്‍ കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടെന്നും, വിവരം അന്വേഷിക്കുന്നതിനിടെ എസ്ഐ പിന്തുടര്ന്നെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് റോബിന്റെ പരാതി. പൊലീസ് കൈകാണിച്ചാല്‍ നിര്‍ത്തില്ല എന്നാക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. കൈകാണിച്ചിട്ടില്ലെന്നു പറഞ്ഞതോടെ പൊലീസിനോടാണോ തന്റെ ധിക്കാരമെന്നു പറഞ്ഞു മുഖത്തടിച്ചുവെന്നും റോബിന് പറഞ്ഞു. സ്റ്റേഷനില്‍ വച്ച് മൂന്നു ബ്രീത്ത് അനലൈസര്‍ മാറി മാറി ഉപയോഗിച്ചു നിരവധി തവണ തന്നെ ഊതിച്ചതായും റോബിന് പറഞ്ഞു. എന്നാല്‍ മദ്യപിച്ചിട്ടില്ലാത്ത റോബിനെ മദ്യപിച്ചു വണ്ടിയോടിച്ചെന്നു വരുത്തി തീര്‍ക്കാനുളള ശ്രമമാണ് എസ്ഐ നടത്തിയതെന്നാണ് ആരോപണം.
വേദനയും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ പോലും എസ്ഐ സമ്മതിച്ചില്ലെന്നും പരാതിയിലുണ്ട്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. രാത്രി 11.30ഓടെ റോബിന്റെ സുഹൃത്തുക്കളെത്തി ജാമ്യത്തിലെടുത്താണ് ആശുപത്രിയിലെത്തിച്ചത്. പെരുവന്താനം എസ്ഐക്കെതിരെ ഇതിന് മുമ്പും ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: