സാമാജിക പുണ്യത്തിന്റെ ദൃഷ്ടിയില് മഹാത്മജിയുടെ സബര്‍മതി ആശ്രമവും വാര്‍ധാ ആശ്രമവും നമ്മുടെ സാമൂഹ്യചരിത്രത്തില്‍ നൂതനമായ ഒരു പരീക്ഷണമാണ്. നാളിതുവരെ നാം കണ്ടുവന്ന ആശ്രമങ്ങളില്‍നിന്നു വിഭിന്നമായിരുന്നു അവ. അവിടത്തെ അന്തേവാസികള്‍ സന്ന്യാസിമാരായിരുന്നില്ല. പക്ഷെ നിശ്ചയമായും താപസന്മാരായിരുന്നു.
അവരുടെ തപസ്സാകട്ടെ സ്വര്‍ഗസ്ഥനായ ഈശ്വരനെ സാക്ഷാല്‍കരിക്കാനായിരുന്നില്ല. ഭൂമിസ്ഥമായ സമാജത്തെ ഉദ്ധരിക്കാനായിരുന്നു. അതിലായിരുന്നു അവര്‍ സ്വന്തം ഉന്നതി ദര്‍ശിച്ചത്. പില്ക്കാലത്ത് ആ ആശ്രമങ്ങള്‍ അജഗളസ്തനമായി എന്നത് മറ്റൊരു കാര്യം. എങ്കില്‍ക്കൂടി അത് അവയുടെ ആദ്യകാല സംഘിക പ്രചോദനത്തെ നിരാകരിക്കുന്നില്ല.
ഇതൊക്കെയാണെങ്കിലും ഒരു ദുഃഖസത്യം പിന്നേയും അവശേഷിക്കുന്നു. ഒരു സമാജമെന്ന നിലയ്ക്ക് ‘സംഘയോഗം’ നാം ഇനിയും സ്വീകരിച്ചു കഴിഞ്ഞിട്ടില്ല. നവോത്ഥാന കാലഘട്ടത്തിലും തുടര്‍ന്നുവന്ന സ്വാതന്ത്ര്യസമരഘട്ടത്തിലും ഒരുതരത്തില്‍ നിരുത്സാഹപ്പെടുത്തലിനെയും കൂട്ടാക്കാതെയാണ് കര്‍വേമാരും സാവര്‍ക്കര്‍മരും വിവേകാനന്ദന്മാര് തന്നെയും മുന്നോട്ടുവന്നത്.
‘സ്വന്തം ജീവന് പാഴാക്കി’ എന്ന പഴി അവരെല്ലാം സമൂഹത്തിലെ പ്രമാണികളില്‍നിന്നു കേട്ടിരുന്നിരിക്കണം. സാമാന്യജനത്തിന്റെ മാനസിക നിലവാരം ‘ബുദ്ധന് കൊള്ളാം, എന്നാല്‍ എന്റെ മകന് ഒരു ബുദ്ധനാകരുതേ’ എന്നതായിരുന്നു.
സമാജത്തിലെ സാമാന്യവ്യക്തിയുടെ സംഘബോധത്തിന്റെ നിലവാരം യഥായോഗ്യം ഉയര്‍ന്നുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സമാജത്തിന്റെ പ്രശ്നങ്ങളുടെ നേര്‍ക്ക് ഇവിടത്തെ സാധാരണക്കാരന് അതു പ്രബലമായുള്ള സമൂഹത്തിലെ സാധാരണക്കാരനെപ്പോലെ പ്രതികരിച്ചിരുന്നില്ല.
സമാജത്തിലെ സാമാന്യവ്യക്തിയുടെ സംഘബോധത്തിന്റെ നിലവാരത്തെക്കുറിച്ച് നല്ലപോലെ മനസ്സിലാക്കാന്‍ കഴിയുന്ന ആവേശകരമായ ഒരു സംഭവം 1958 ജൂണിലെ ‘റീഡര്‍ ഡൈജസ്റ്റി’ല്‍ നമുക്ക് വായിക്കാന്‍ കഴിയുന്നതാണ്. കാന്‍സര്‍ രോഗത്തെ കീഴടക്കാന്‍ നടത്തിവരുന്ന ഗവേഷണത്തെക്കുറിച്ചാണത്.
ഇന്നത്തെ ലോകത്തെ ഭയാനകമായി പിടിച്ചുകുലുക്കുന്ന മഹാരോഗമാണല്ലൊ കാന്‍സര്‍. കോടീശ്വരനും കാല്‍ക്കാശില്ലാത്തവനും അതിനു മുന്പില് ഒരുപോലെ വിറയ്ക്കുന്നു. ആ മഹാമാരിയെ കീഴടക്കാന്‍ ഭൂലോകത്തിന്റെ നാനാഭാഗങ്ങളില്‍ കോടിക്കണക്കിന് പണം ചെലവാക്കി സഹസ്രക്കണക്കിനു തലച്ചോറുകള്‍ ഗവേഷണം നടത്തിവരന്നുണ്ട്.
അവര്‍ക്കിടയില്‍ ഒരു പ്രതിഭാശാലിയാണ് ഡോക്ടര്‍ ചെസ്റ്റര്‍ സൗദേ. പരീക്ഷണം നടത്താന്‍ അദ്ദേഹത്തിനു ജീവനുള്ള മനുഷ്യശരീരങ്ങള്‍ വേണമായിരുന്നു. തോളിലോ തുടയിലോ കാന്‍സര്‍ കടത്തിവിട്ട് നിരീക്ഷണവും പരീക്ഷണവും പഠനവും നടത്തേണ്ടിയിരുന്നു. ആളുകളെ എവിടെ നിന്നു കിട്ടും. അതായിരുന്നു ചെസ്റ്ററെ അലട്ടിയ പ്രശ്നം. എന്തായാലും അദ്ദേഹം മരിക്കാന്‍ വിധിക്കപ്പെട്ടവരെ സമീപിക്കാന്‍ പദ്ധതിയിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: