ആരെയും ഏകപക്ഷിയമായി കുറ്റപ്പെടുത്തരുത്. എന്നാല്‍ പറയാനുളള സത്യം പ്രിയമായിപ്പറയുകയും വേണം.”സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്, ന ബ്രൂയാത് സത്യമപ്രിയം” എന്ന ശാസ്ത്രവചനമാണ് രുക്മിണി സ്വയംവരഘട്ടത്തില്‍ ഭഗവാന് ശ്രീകൃഷ്ണന് രുക്മിണിയെ അപമാനിച്ച ഘട്ടത്തില്‍ ബലരാമന് പറഞ്ഞ വാക്കുകളില്‍ സ്ഫുരിക്കുന്നത്.
ഒരാളെ സമാശ്വസിപ്പിക്കുകയും ഒരാളെ താക്കിതു ചെയ്യുകയും മറ്റൊരാളെ ന്യായികരിക്കുകയും ശാസിക്കുകയും സ്നേഹവും ആദരവും പ്രകടമാക്കുകയും ചെയ്യുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഇവിടെ പ്രകടമാകുന്നത്.
രുക്മിണിദേവിയുടെ പ്രാര്ത്ഥനയനുസരിച്ചാണ് അംബികാക്ഷേത്രത്തിനു സമീപത്തുനിന്നും പൗരജനങ്ങളുടേയും മറ്റു രാജാക്കന്മാരുടേയും സൈന്യങ്ങളുടേയും മധ്യത്തില്‍ വെച്ച് ആ വിദര്‍ഭ രാജകുമാരിയെ ശ്രീകൃഷ്ണന് പിടിച്ചുകൊണ്ടുപോയത്.
വിദര്‍ഭ രാജകുമാരനായ രുക്മി ശിശുപാലന് വിവാഹം കഴിച്ചു കൊടുക്കാന്‍ നിശ്ചയിച്ചിരുന്ന രുക്മിണിയെയാണ് ഒരു പശുപാലന് തട്ടിക്കൊണ്ടുപോയത്. കൃഷ്ണനെ ഹനിച്ച് രുക്മിണിയെ വീണ്ടെടുത്തല്ലാതെ താനിനി കുണ്ഡിനത്തിലേക്ക് പ്രവേശിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് രുക്മി ഒരു തേരില്‍ ശ്രീകൃഷ്ണനു പിന്നാലെ പാഞ്ഞു. രുക്മിയുടെ സൈന്യം പിന്നാലെയും.
രുക്മി ശ്രീകൃഷ്ണന്റെ നേരെ അസ്ത്രങ്ങള്‍ ചൊരിഞ്ഞപ്പോള്‍ രുക്മിയുടെ വില്ല് ശ്രീകൃഷ്ണന് തകര്‍ത്തു. പലവട്ടം ഇതാവര്‍ത്തിച്ചു. ഒടുവില്‍ ശ്രീകൃഷ്ണന്റെ നേരെ വാളെടുത്തുകൊണ്ട് രുക്മി ആക്രമിക്കാന്‍ ശ്രമിച്ചു. ഈ ഘട്ടത്തില്‍ ഭഗവാന് വാളെടുത്ത് രുക്മിയുടെ തലയറുക്കാന്‍ ഭാവിച്ചു.
എന്നാല്‍ തന്റെ സഹോദരനെ ശ്രീകൃഷ്ണന് വധിക്കുമെന്നോര്ത്തപ്പോള് രുക്മിണിദേവി ഭയവിഹ്വലയായി ഭഗവത് പാദങ്ങളില്‍ വീണു. അവള് ഭഗവാനോട് അപേക്ഷിച്ചു ” യോഗേശ്വര പ്രമേയാത്മന്, ദേവ ദേവ ജഗത്പതേ ഹന്തും നാര്‍ഹതി കല്യാണ, ഭ്രാതരംമേ മഹാഭുജ ” അല്ലയോ ഭഗവാനെ, യോഗേശ്വരാ, പ്രപഞ്ചംമുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനെ, ജഗത്തിന്റെമുഴുവന് (എന്റെ മാത്രമല്ല) പതിയായുളളവനേ എന്റെ സഹോദരനെ അങ്ങയുടെ മഹനീയമായ കൈകള്‍കൊണ്ടു നിഗ്രഹിക്കരുതേ. (അങ്ങയുടെ കൈകൊണ്ട് മരണപ്പെടാന്‍ രുക്മി യോഗ്യനല്ല. അങ്ങയുടെ കൈകൊണ്ടുളള മരണം-നിഗ്രഹം നിശ്ശേഷേണ ഗ്രഹിക്കലാണ്. അങ്ങിനെ അങ്ങയിലേക്ക് ലയിക്കാന്‍ രുക്മി യോഗ്യനല്ല.)
ഇവിടെ രുക്മിണിയ്ക്ക് സഹോദരനോടുളള സ്നേഹവും ദേഷ്യവും ഒരേ സമയം പ്രകടമാകുന്നു. എന്നെ ശിശുപാലന് അടിയറവുവെക്കാന്‍ തയ്യാറായ ഇവന് മഹാപാപിയാണ്. അതിനാല്‍ ഇവന് മോക്ഷത്തിനര്ഹനല്ല.
ഈ ഭാഗം അവതരിപ്പിക്കുമ്പോള്‍ വേദവ്യാസന് രുക്മിണിയുടെ നല്ല ഒരു ഭാവചിത്രം വരച്ചു കാണിക്കുന്നുണ്ട്.
” തയാ പരിത്രാ സവി കമ്പിതാങ്ഗയാ ശുചാവശുഷ്യന്മുഖരുദ്ധകണ്ഠയാ കാതര്യവിഭ്രംശിതഹേമമാലയാ ഗൃഹീത പാദ: കരുണോന്യവര്ത്തതഃ”
അവളുടെ ശരീരം ഭയം കൊണ്ടു വിറയ്ക്കുകയായിരുന്നു. വിഷമം കൊണ്ട് മുഖം വിളറി ചെറുതായി. മുഖത്തെ രക്തപ്രസാദമെല്ലാം ഇല്ലാതായി. പാരവശ്യത്തിനിടയില്‍ സ്വര്‍ണമാല ഊര്‍ന്നുവീണു. അവള് ആ കരുണാമയന്റെ പാദങ്ങളില്‍ പിടിമുറുക്കി. ഭഗവാനെ പിന്തിരിപ്പിക്കാന് പര്യാപ്തമായിരുന്നു ആ വീഴ്ച്ച.
ശ്രീരാമ നിയോഗത്താല്‍ സീതയെ വനത്തിലുപേക്ഷിക്കാന്‍ പോയ ലക്ഷ്മണനെ വിഷ്ണുനാരായണന്‍ നമ്പൂതിരി അവതരിപ്പിച്ച ചിത്രവും ഇത്തരുണത്തില്‍ സ്മരണീയം. ”കൈകള്‍ കുഴഞ്ഞു കടിഞ്ഞാണ്‍ തെറ്റി കുതിരകള്‍ തമ്മിലിടഞ്ഞു” പരശുരാമനാല്‍ ഗണേശന്റെ കൊമ്പ് ഒടിഞ്ഞ വേളയില്‍ ശ്രീപാര്‍വ്വതിയുടെ ഭാവ ചിത്രം വരച്ച വളളത്തോള്‍ (ശിഷ്യനും മകനും)
” ഉടന്‍ മഹാദേവി ഇടതുകയ്യാല്‍
അഴിഞ്ഞ വാര്‍പൂങ്കുഴലൊന്നൊതുക്കി
ജ്വലിച്ച കണ്‍കൊണ്ടൊരു
നോക്കുനോക്കി…”
എന്നു പാടിയതിലും ഈ കൗതുകം കാണാമെങ്കിലും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതാഭാഗം എടുത്തു പറയാന്‍ പ്രത്യേക കാരണമുണ്ട്. അവിടെ ഉപേക്ഷിക്കപ്പെടുന്നവള്‍ സീത (ലക്ഷ്മി), ഉപേക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ടവന് ലക്ഷ്മണന് (ആദിശേഷന്), ഉപേക്ഷിക്കുന്നവന് ശ്രീരാമന് (വിഷ്ണു)
ഭാഗവതത്തില്‍ ഇവിടെ സ്വീകരിക്കപ്പെടുന്നവള് രുക്മിണി (ലക്ഷ്മി). സ്വീകരിക്കുന്നവന് ശ്രീകൃഷ്ണന്(വിഷ്ണു) ആശ്വസിപ്പിക്കാനെത്തുന്ന ബലരാമനെ (ആദിശേഷന്) തുടര്‍ന്നു കാരണം. രാമാവതാരക്കാലത്ത് രാമസഹോദരന്റെ സാന്നിദ്ധ്യം. ഇവിടെ രുക്മിണീ സഹോദരന്റെ സാന്നിദ്ധ്യം ഇതെല്ലാം പരസ്പരപൂരകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: