ഹരിപ്പാട്: ഹരിപ്പാട്ട് എസ്എഫ്ഐ, കെഎസ്യു സംഘര്‍ഷം, വീട്ടമ്മയടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഹരിപ്പാട്ട് ഇന്ന് യുഡിഎഫ് ഹര്‍ത്താലിനും കെസ്എയു ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തു.
കെഎസ്യു പ്രവര്‍ത്തകനായ പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തില്‍ ഹരികൃഷ്ണന് (25), മാതാവ് ഗീത (49), റ്റികെഎംഎം കോളേജ് വിദ്യാര്‍ത്ഥിയായ നിധീഷ് (21), കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി കാര്‍ത്തികപ്പള്ളി സ്വദേശി റോഷന് (25), ഷിയാസ് (24) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
റോഷന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഒരു സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഹരികൃഷ്ണന്റെ വീട്ടില്‍ ബൈക്കിലെത്തിയ മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘമാണ് അക്രമം നടത്തിയത്. വീട്ടിലെ അലമാരകളും, ടിവി, ജനല്‍ഗ്ലാസുകളും അക്രമിസംഘം തകര്‍ത്തു.
റോഷനും മറ്റും ഇവരെ കാണുന്നതിനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് അക്രമത്തിന്ശേഷം ഇവിടെ എത്തിയ സംഘം ഇയാളെ ആക്രമിച്ചത്. ആശുപത്രി ശുചീകരണത്തിനായി കലക്കിവെച്ചിരുന്ന ബ്ലീച്ചിങ് പൗഡറെടുത്ത് മുഖത്തും തലയിലും ഒഴിച്ചശേഷമായിരുന്നു അക്രമിച്ചത്.
മാവേലിക്കര, നങ്ങ്യാര്‍കുളങ്ങര, ചാരുംമൂട് ഭാഗങ്ങളില്‍ നിന്ന് എത്തിയവരാണ് എസ്എഫ്ഐ ഗുണ്ടാസംഘമെന്ന് പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിന്റെയും പേരില്‍ കേസ്സ് എടുത്തതായി പോലീസ് പറഞ്ഞു.
ചെന്നിത്തല പ്രതിഷേധിച്ചു
ആലപ്പുഴ: ഹരിപ്പാട് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ അഴിച്ചവിട്ട അക്രമം തികഞ്ഞ രാഷ്ട്രീയ ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകരെ ഹരിപ്പാട് ആശുപത്രിക്കുള്ളില്‍ വച്ച് പോലീസ് നോക്കി നില്‍ക്കെയാണ് ക്രൂരമായി മര്‍ദ്ധിച്ചത്. സിപിഎം- എസ്എഫ്ഐ ഗുണ്ടകളുടെ അക്രമത്തിന് കുട പിടിക്കുന്ന നാണം കെട്ട സമീപനമാണ് പോലീസ് സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: