തൊടുപുഴ: വൈദ്യുതി പോസ്റ്റില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പട്ടയംകുടി കോലുവരയില് വീട്ടില്‍ അരുണ്‍ (26) ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്നലെ വൈകിട്ട് 4.45 ഓടേയാണ് സംഭവങ്ങളുടെ തുടക്കം. തൊടുപുഴ-പാല റൂട്ടില്‍ ചുങ്കത്തെ വൈദ്യുതി പോസ്റ്റിലാണ് ഇയാള്‍ ആദ്യം കയറിയത്.
വാര്‍ക്ക പണിക്കാരാനായ യുവാവ് പാലയില്‍ നിന്നും ജോലി കഴിഞ്ഞു വന്നു ചുങ്കം ജങ്ഷനില്‍ ഇറങ്ങി. തുടര്‍ന്നു വൈദ്യുതി പോസ്ററില്‍ കയറുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു. നാട്ടുകാര്‍ ഇടന്‍ തന്നെ കെഎസ്ഇബിയിലും പോലീസ് സ്റ്റേഷനിലും അഗ്നിശമനസേന ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അധികൃതരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി.
തുടര്‍ന്ന് കാരിക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചായ കുടിച്ചികൊണ്ടിരുന്ന യുവാവ് ഇറങ്ങിയോടി ആശുപത്രിയുടെ പിന് ഭാഗത്ത് കെട്ടിടം പണി നടക്കുന്ന സ്ഥലത്ത് കിടന്നിരുന്ന ടവറില്‍ കയറി തഴേക്ക് ചാടുമെന്നു വീണ്ടും ഭീക്ഷണിപ്പെടുത്തി. ആശുപത്രി അധികൃതരും പോലീസുമെത്തി വീണ്ടും അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കുകയായിരുന്നു. രാത്രിയോടെ ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: